കെയ്റോ ∙ യുഎസും അറബ് രാജ്യങ്ങളും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്കിടെ ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്. താൽക്കാലിക ടെന്റുകൾക്കും അഭയാർഥി ക്യാംപുകൾക്കും നേരെയായിരുന്നു ആക്രമണം.
യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മധ്യപൂർവദേശ സന്ദർശനത്തിനിടെയാണ് ആക്രമണമെന്നതും ശ്രദ്ധേയമാണ്. 1948 ലെ പലായനത്തിന്റെ ഓർമയ്ക്ക് പലസ്തീനുകാർ ‘നഖ്ബ’ ആചരിക്കുന്ന ദിവസമായിരുന്നു ഇന്നലെ. ബുധനാഴ്ച ആക്രമണത്തിൽ 80 പേർ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ, വെസ്റ്റ് ബാങ്കിൽ നടന്ന വെടിവയ്പിൽ ഇസ്രയേൽ യുവതി കൊല്ലപ്പെട്ടത് സ്ഥിതി കൂടുതൽ സംഘർഷഭരിതമാക്കി. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സമീപത്തെ പലസ്തീൻ ഗ്രാമങ്ങളെ ആക്രമിക്കണമെന്ന നിലപാടുമായി വിവിധ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.