രാജ്യത്ത് ചെസ് കളിക്കുന്നത് വിലക്കി താലിബാൻ സർക്കാർ; ശരിഅത്ത് നിയമപ്രകാരം ചൂതാട്ടമെന്ന് വിശദീകരണം

Advertisement

കാബൂൾ: ചൂതാട്ടവുമായി ബന്ധമുണ്ടെന്ന ആശങ്കയെത്തുടർന്ന് അഫ്ഗാനിസ്ഥാനിൽ ചെസ് കളിക്കുന്നത് വിലക്കി താലിബാൻ സര്‍ക്കാര്‍. അഫ്ഗാനിസ്ഥാനിലെ എല്ലാ കായിക പരിപാടികളും നിയന്ത്രിക്കുന്ന താലിബാന്‍റെ കായിക ഡയറക്ടറേറ്റ് ആണ് ഈ നടപടി സ്വീകരിച്ചത്. ശരിഅത്ത് നിയമപ്രകാരം ചെസിനെ ചൂതാട്ടമായി കണക്കാക്കുന്നു. താലിബാൻ ഈ നിയമം കർശനമായി പാലിക്കുന്നുണ്ടെന്ന് സർക്കാർ കായിക വകുപ്പ് വക്താവ് അത്താൽ മഷ്വാനി പറഞ്ഞു.

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സദാചാര സംരക്ഷണവും ദുഷ്പ്രവൃത്തി നിരോധനവും അനുസരിച്ച് ചെസ്സും ചൂതാട്ടമായി കണക്കാക്കപ്പെടുന്നു എന്നാണ് വിശദീകരണം. ചെസ് കളിയുമായി ബന്ധപ്പെട്ട ചില മതപരമായ ആശങ്കകളുണ്ട്. അത് പരിഹരിക്കുന്നതുവരെ അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമീപ വർഷങ്ങളിൽ അനൗദ്യോഗിക ചെസ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചിട്ടുള്ള കാബൂളിലെ ഒരു കഫേയുടെ ഉടമയായ അസീസ് ഗുൽസാദ, ചൂതാട്ടം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി.

മറ്റ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലും ചെസ് കളിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തിൽ കളിക്കാർ ഉള്ള മറ്റ് പല ഇസ്ലാമിക രാജ്യങ്ങളുമുണ്ട് എന്നും അദ്ദേഹം എഎഫ്‌പിയോട് പറഞ്ഞു. ഈ വിലക്കിനെ ബഹുമാനിക്കുമെന്നും എന്നാൽ തന്റെ ബിസിനസിനെയും കളി ആസ്വദിക്കുന്നവരെയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാലത്ത് യുവാക്കൾക്ക് അധികം വിനോദങ്ങളൊന്നുമില്ല. അതിനാൽ പലരും ദിവസവും ഇവിടെ വരുമായിരുന്നു. അവർ ഒരു കപ്പ് ചായ കുടിക്കുകയും സുഹൃത്തുക്കളെ ചെസ് കളിക്കാൻ വെല്ലുവിളിക്കുകയും ചെയ്യുമെന്ന് അസീസ് ഗുൽസാദ കൂട്ടിച്ചേർത്തു. അഫ്ഗാനിസ്ഥാനിലെ അധികാരികൾ സമീപ വർഷങ്ങളിൽ മറ്റ് കായിക ഇനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് സ്ത്രീകൾക്ക് കായികരംഗത്ത് പങ്കെടുക്കുന്നതിന് പൂർണമായും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം, മിക്സഡ് മാർഷ്യൽ ആർട്സ് (എംഎംഎ) പോലുള്ള ഫ്രീ ഫൈറ്റിംഗ് പ്രൊഫഷണൽ മത്സരങ്ങളും താലിബാൻ നിരോധിച്ചു.