ഇന്ത്യ – പാക് സംഘര്‍ഷം: സൈനിക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാരുടെ ചര്‍ച്ച ഇന്ന്, ജാഗ്രത തുടരും; പഞ്ചാബിൽ വിദ്യാലയങ്ങൾ തുറക്കും

225
Advertisement

ന്യൂഡല്‍ഹി: ഇന്ത്യ – പാക് സംഘര്‍ഷത്തിന് അയവ് വരുത്തിയ വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഇന്ന് നിര്‍ണായക യോഗങ്ങള്‍.
കരാറിന്റെ ഭാഗമായി നിശ്ചയിച്ചിരുന്ന സൈനിക ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലുള്ള ചര്‍ച്ചയാണ് ഇതില്‍ പ്രധാനം. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തിയ ശേഷമായിരിക്കും ചര്‍ച്ചയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്‍ കാണിക്കുന്ന വിട്ടുവീഴ്ചാമനോഭാവത്തിന്റെ അടിസ്ഥാനത്തിലാകും ഇന്ത്യയുടെ തുടര്‍നടപടികള്‍. ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്ന് കഴിഞ്ഞ ദിവസം വ്യോമസേനയും വ്യക്തമാക്കിയിരുന്നു.

വെടിനിര്‍ത്തലിന് പിന്നാലെ പാക് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ഇന്നലെയും ചില പ്രദേശങ്ങളില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു എങ്കിലും ഇവ തെറ്റാണെന്ന് പിഐബി അറിയിച്ചു. എന്നാല്‍ അതിര്‍ത്തിയില്‍ നിലവിലെ ജാഗ്രത തുടരാനാണ് ഇന്ത്യയുടെ തീരുമാനം. സൈന്യത്തെ ഉള്‍പ്പെടെ മേഖകളില്‍ നിന്ന് പിന്‍വലിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭീതിയൊഴിഞ്ഞ സാഹചര്യത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും വീടുവിട്ട് പോയ ജനങ്ങള്‍ തിരിച്ചെത്തിത്തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അതിര്‍ത്തിയിലെ സുരക്ഷ വിലയിരുത്താന്‍ കശ്മീര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. ഷെല്ലാക്രമണത്തില്‍ ഉള്‍പ്പെടെ ഉണ്ടായ നാശ നഷ്ടങ്ങള്‍ യോഗം വിലയിരുത്തും. അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്കെത്തുകയാണ്. പഞ്ചാബിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും.

Advertisement