ന്യൂഡൽഹി: ഇന്ത്യൻ വിമാനക്കമ്പനികൾക്കു പുറമെ പ്രമുഖ യൂറോപ്യൻ വിമാന സർവീസുകളും പാക്ക് വ്യോമപാത ഒഴിവാക്കുന്നതായി റിപ്പോർട്ട്. വിലക്കുകളൊന്നും ഏർപ്പെടുത്തിയിട്ടില്ലെങ്കിലും വിമാനക്കമ്പനികൾ സ്വമേധയാ പാക്കിസ്ഥാൻ വഴിയുള്ള യാത്ര ഒഴിവാക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ രണ്ടു ദിവസമായി ലുഫ്താൻസ, ബ്രിട്ടിഷ് എയർവേസ്, സ്വിസ്, എയർ ഫ്രാൻസ്, ഇറ്റലിയുടെ ഐടിഎ, പോളണ്ടിന്റെ ലോട്ട് എന്നീ യൂറോപ്യൻ വിമാനക്കമ്പനികൾ പാക്ക് വ്യോമപാത ഒഴിവാക്കിയാണ് സർവീസ് നടത്തുന്നത്. ഇതോടെ യൂറോപ്പിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ ശരാശരി ഒരു മണിക്കൂർ അധികം പറക്കേണ്ടി വരും. ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണിത്.
വിമാനക്കമ്പനികൾ വ്യോമപാത ഒഴിവാക്കുന്നതിലൂടെ ലക്ഷക്കണക്കിന് ഡോളറാണ് പാക്കിസ്ഥാന് നഷ്ടമുണ്ടാകുന്നത്. പാക്ക് വ്യോമപാത ഒഴിവാക്കിയതിലൂടെ എയർ ഇന്ത്യയ്ക്കും വർഷം 60 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. പാക്കിസ്ഥാൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് ഇന്ത്യ നേരത്തെ വിലക്കിയിരുന്നു.