പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പാക്കിസ്ഥാന്‍ വ്യോമസേനയ്ക്ക് ചൈനയുടെ സൈനിക സഹായം ലഭിച്ചെന്ന് റിപ്പോര്‍ട്ട്.
പാക്കിസ്ഥാന് കഴിഞ്ഞ ദിവസം ചൈന പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട ചൈന തങ്ങളുടെ തന്ത്രപരമായ സഹകരണ പങ്കാളിയായ പാകിസ്ഥാന് പിന്തുണ അറിയിക്കുകയും ചെയ്തു.
ചൈനയുടെ നൂതന എയര്‍–ടു–എയര്‍ ദീര്‍ഘദൂര മിസൈലായ പിഎല്‍-15 മിസൈലുകള്‍ പാക്ക് വ്യോമസേനയ്ക്ക് ലഭിച്ചതായാണ് വിവരം. പാക്ക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് III യുദ്ധവിമാനങ്ങളില്‍ പിഎൽ -15 ബിയോണ്ട് വിഷ്വൽ റേഞ്ച് (ബിവിആർ) എയർ-ടു-എയർ മിസൈലുകൾ ഘടിപ്പിച്ചതാണ് ഈ വിലയിരുത്തലിന് പിന്നില്‍.
പ്രതിരോധ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ക്ലാഷ് പ്രകാരം, പാക്ക് വ്യോമസേന പോര്‍വിമാനങ്ങളില്‍ കണ്ട മിസൈലുകള്‍ ഇറക്കുമതി ചെയ്യുന്ന പിഎല്‍-15ഇ വിഭാഗത്തിലുള്ളവയല്ല. അതിനാല്‍ ചൈനീസ് ലിബറേഷന്‍ ആര്‍മിയുടെ ആഭ്യന്തര സ്റ്റോക്കുകളിൽ നിന്നാണ് ഇത് പാക്ക് സൈന്യത്തിന് ലഭ്യമായതെന്നാണ് വിവരം.