ന്യൂ ഡെൽഹി : സിന്ധു നദീജല കരാർ മരവിപ്പിച്ചു. പാകിസ്താൻ പൗരന്മാർക്ക് ഇനി എസ് വി ഇ എസ് വിസ നല്‍കില്ല. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ പാകിസ്താന്റെ ഡിഫൻസ് അറ്റാഷമാരെ ഇന്ത്യ പുറത്താക്കി. അവർ ഒരാഴ്ചയ്ക്കകം രാജ്യം വിടണമെന്നാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയും പാകിസ്താനിലെ ഡിഫൻസ് അറ്റാഷെമാരെ പിൻവലിക്കും. വാഗ-അട്ടാരി അതിർത്തി അടച്ചുപൂട്ടും. തുടങ്ങിയ തീരുമാനങ്ങളാണ് കൈക്കൊണ്ടിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് അതിർത്തി കടന്നുള്ള ബന്ധങ്ങളുണ്ടെന്ന് യോഗം വിലയിരുത്തിയതായി വിദേശകാര്യ സെക്രട്ടറി പറഞ്ഞു.ജമ്മു കശ്മീരില്‍ വിജയകരമായി തിരഞ്ഞെടുപ്പ് നടത്തിയതും അവിടുത്തെ സാമ്പത്തിക വളർച്ചയും സുസ്ഥിരമായ പുരോഗതിയുടെയും പശ്ചാത്തലത്തിലാണ് ഈ ആക്രമണം നടന്നതെന്ന് വിലയിരുത്തി. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന പാകിസ്താന് ശക്തമായ സന്ദേശം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് നടപടികളെന്നും മിസ്രി വിദശീകരിച്ചു.