അമേരിക്കക്ക് വേറെ പണിയുണ്ട്! റഷ്യക്കും യുക്രൈനും ട്രംപിൻ്റെ അന്ത്യശാസനം, എത്രയും വേഗം സമാധാന കരാറിൽ ഒപ്പിടണം

Advertisement

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻറായി വീണ്ടും അധികാരമേറ്റതുമുതൽ ലോകത്തെ ആശങ്കപ്പെടുത്തുന്ന റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി ഡോണൾഡ് ട്രംപ് പരിശ്രമം ആരംഭിച്ചിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ യാഥാർത്ഥ്യത്തിലേക്ക് അടുക്കാത്തതിൽ ട്രംപ് അസ്വസ്ഥനാണെന്ന് റിപ്പോർട്ട്. ഏറ്റവും ഒടുവിലായി വൈറ്റ് ഹൗസിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ അതാണ് സൂചിപ്പിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിൽ റഷ്യക്കും യുക്രൈനും അമേരിക്കൻ പ്രസിഡൻറ് അന്ത്യശാസനം നൽകിക്കഴിഞ്ഞെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

സമാധാനത്തിനായുള്ള ശ്രമങ്ങൾ നീണ്ടുപോകുന്നതിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അതൃപ്തിയുണ്ടെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഇനിയും നീണ്ടുപോകുകയാണെങ്കിൽ സമാധാന ചർച്ചയിൽ നിന്ന് പിന്മാറാനാണ് ട്രംപ് ഉദ്ദേശിക്കുന്നതെന്ന് ഫ്രാൻസ് സന്ദർശന വേളയിൽ റൂബിയോ വ്യക്തമാക്കി. സമാധാന ചർച്ച കൂടുതൽ നീളുന്നത് അംഗീകരിക്കാനാകില്ലെന്നും ഇനിയും കാത്തിരിക്കാനാകില്ലെന്നുമുള്ള നിലപാടിലാണ് ട്രംപെന്നാണ് വ്യക്തമാകുന്നത്.

ഏറ്റവും വേഗത്തിൽ, കൂടിപ്പോയാൽ ആഴ്ചകൾക്കകം തന്നെ റഷ്യയും യുക്രൈനും സമാധാന കരാറിൽ ഒപ്പുവയ്ക്കണമെന്നതാണ് ട്രംപ് മുന്നോട്ട് വച്ചിരിക്കുന്ന നി‍ർദ്ദേശം. അതല്ലാത്ത പക്ഷം റഷ്യ – യുക്രൈൻ സമാധാന ചർച്ചകളിൽ നിന്ന് യു എസ് പിന്മാറുമെന്ന നിലപാടിലാണ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ ഇനിയും വൈകുകയാണെങ്കിൽ സമാധാന ചർച്ചയിൽ നിന്നും പിന്മാറേണ്ടി വരുമെന്നും തങ്ങൾക്ക് മറ്റ് വിഷയങ്ങൾക്ക് മുൻഗണന നൽകേണ്ടതുണ്ടെന്നുമുള്ളതാണ് അമേരിക്കയുടെ നിലപാടെന്ന് മാർക്കോ റൂബിയോ വിവരിച്ചു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. റഷ്യയുമായി നടത്തിയ നീക്കുപോക്കുകളും വിജയം കാണാതായതോടെയാണ് ട്രംപ്, സമാധാന ചർച്ചകളിൽ നിന്ന് അമേരിക്ക പിന്മാറുന്നതടക്കമുള്ള തീരുമാനത്തിലേക്ക് കടക്കുന്നതെന്നാണ് വ്യക്തമാകുന്നത്.