തൃശ്ശൂർ: സിപിഐ വിട്ട സി.സി. മുകുന്ദൻ എംഎൽഎ ബിജെപിയിലേക്ക്. ഉച്ചയോടെ തൃശ്ശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തി. ബിജെപി നേതാക്കൾക്കൊപ്പമാണ് അദ്ദേഹം നമോ ഓഫീസിൽ എത്തിയത്.
സിപിഐ പുറത്താക്കിയതിനു പിന്നാലെ യുഡിഎഫുമായി ഒത്തു ചേർന്ന് ഇത്തവണ നാട്ടികയിൽ മത്സരിക്കാനുള്ള നീക്കം സി.സി. മുകുന്ദൻ നടത്തിയിരുന്നു. എന്നാൽ കോൺഗ്രസിൽ നിന്ന് വേണ്ട വിധത്തിലുള്ള പരിഗണന ലഭിക്കാതായതോടെ ബിജെപിക്കൊപ്പം ചേരുകയായിരുന്നു.
നാട്ടികയിൽ സി.സി. മുകുന്ദന് പകരം മുൻ എംഎൽഎ ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സി.സി. മുകുന്ദൻ ഇടഞ്ഞത്. ഗീതാ ഗോപിയുടേത് പേയ്മെന്റ് സീറ്റ് ആണ് എന്ന് വിമർശിച്ച മുകുന്ദൻ, പണം പിരിച്ചു നൽകാൻ കഴിയാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത്. തുടർന്ന് കോൺഗ്രസുമായി ചേർന്ന് പോകാനുള്ള നീക്കങ്ങൾ നടത്തിയിരുന്നു. ഇതിന് സാധിക്കാതെ വന്നതോടെയാണ് ബിജെപിക്കൊപ്പം പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.





























