കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറും ഇന്ന് ജാമ്യം നേടി പുറത്തിറങ്ങിയേക്കും. പത്മകുമാറിന്റെ ജാമ്യഹര്‍ജിയിൽ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. പത്മകുമാറിന് ഇന്ന് സ്വാഭാവിക ജാമ്യം ലഭിച്ചേക്കുമെന്നാണ് സൂചന.
ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം മോഷണം പോയ കേസിലാണ് ജാമ്യം തേടി പത്മകുമാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസില്‍ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതോടെയാണ് ദ്വാരപാലക ശില്‍പ കേസിലും ജാമ്യഹര്‍ജി നല്‍കിയത്.
കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വര്‍ണക്കൊള്ള കേസില്‍ ഏഴു പ്രതികള്‍ക്കാണ് ഇതുവരെ ജാമ്യം ലഭിച്ചിട്ടുള്ളത്.




























