ഹരാരെ: അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ബൗളർമാരെ നിലംതൊടീക്കാതെ തല്ലിത്തകർത്ത് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് അടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 311 റൺസിന് ടീം എറിഞ്ഞിട്ടു. ഇന്ത്യയുടെ ആറാം കിരീട നേട്ടമാണ്. സ്കോർ: ഇന്ത്യ 411/9. ഇംഗ്ലണ്ട് 311.
സെഞ്ചുറി നേടിയ കാലെബ് ഫാൽകോനറാണ് (66 പന്തിൽ 115 ) ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്കോറിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് തുടക്കം തന്നെ പിഴച്ചു. 19 റൺസ് എടുക്കുന്നതിനിടെ ജോസഫ് മൂർസിനെ (17) തുടക്കത്തിൽ തന്നെ ടീമിന് നഷ്ടമായി. അർധ സെഞ്ചുറി നേടിയ ഓപ്പണർ ബെന്‍ ഡോകിങ്സ് (56 പന്തിൽ 66) പിന്നീടെത്തിയ ബെൻ മേയസിന്റെയും (45), ക്യാപ്റ്റൻ തോമസ് റൂന്റെയുമൊപ്പം (31) ടീം സ്കോർ ഉയർത്തി. സ്കോർ 174 എത്തി നിൽക്കെ ബെന്‍ ഡോകിങ്സ് വീണു. പിന്നീട് എത്തിയ റാൽഫി ആൽബെറ്റ് (0), ഫർഹാൻ അഹമ്മദ് (1), സെബാസ്റ്റ്യൻ മോർഗൻ (0) എന്നിവർ കൂടാരം കയറിയതോടെ 177/7 എന്ന നിലയിൽ ഇംഗ്ലണ്ട് ഒതുങ്ങി.
എന്നാൽ പീന്നീട് ഒന്നിച്ച കാലെബ് ഫാൽകോനറും ജെയിംസ് മിന്റോയും (28) പരുങ്ങലിലായ ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകി. ഇരുവരും ചേർന്ന് 92 റൺസാണ് അടുച്ചത്.
സിംബാബ്‌വേയിലെ ഹരാരെ സ്‌പോർട്‌സ് ക്ലബ്ബ് മൈതാനത്ത് നടന്ന മത്സരത്തിൽ വെടിക്കെട്ട് സെഞ്ചുറിയുമായി കത്തിക്കയറിയ വൈഭവാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. 80 പന്തിൽ നിന്ന് 175 റൺസാണെടുത്തത്. 15 വീതം ഫോറും സിക്സും പറത്തി. 32 പന്തിൽ അർധസെഞ്ചുറി തികച്ച വൈഭവ് 55 പന്തിലാണ് സെഞ്ചുറി തികച്ചത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് സെമിയിൽ തിളങ്ങിയ ആരോൺ ജോർജിനെയാണ് ആദ്യം നഷ്ടമായത്.
പിന്നീട് ക്യാപ്റ്റൻ ആയുഷ് മാത്രെയുമായി ചേർന്ന് വൈഭവ് ഇംഗ്ലണ്ട് നിരയെ അടിച്ച് തകർക്കുകയായിരുന്നു. അർധസെഞ്ചുറി (51 പന്തിൽ 50) നേടിയതിന് പിന്നാലെ ആയുഷ് പുറത്തയി. ഇരുവരും ചേർന്ന് 90 പന്തുകളിൽ 142 റൺസിന്റെ കൂട്ടുകെട്ടാണു പടുത്തുയർത്തിയത്. പിന്നാലെയെത്തിയ വേദാന്ത് ത്രിവേദിയും (32) വൈഭവും ചേർന്ന് 89 റൺസിന്റെ കൂട്ടുകെട്ടും ഉയർത്തി. വൈഭവ് കത്തിക്കയറിയതോടെ ടീം സ്കോർ 25-ാം ഓവറിൽ 250 റൺസും കടന്നു. 26–ാം ഓവറിൽ മനി ലുംസ്ഡെനിന്റെ പന്തിലാണ് വൈഭവ് വീണത്. പിന്നീട് ഇന്ത്യയുടെ റണ്ണൊഴുക്കിന് വേഗം കുറഞ്ഞു. അഭിഗ്യാൻ കുണ്ടു (40), വിഹാൻ മൽഹോത്ര (30), കനിഷ്ക് ചൗഹാൻ (37) എന്നിവർ കൂടി തിളങ്ങിയതോടെ സ്കോർ 400 പിന്നിട്ടു.




























