നേപ്പാളില്‍ അടിയന്തരാവസ്ഥ…. പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് മന്ദിരത്തിന് തീയിട്ടു

Advertisement

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി രാജിവെച്ചു. ജെന്‍സി പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കിയതിനു പിന്നാലെയാണ് രാജി. നേപ്പാളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റില്‍ കടന്നുകയറി തീയിട്ടു. ശര്‍മ്മ ഒലി രാജ്യം വിടാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ദുബായ്‌ലേക്ക് പോകാനാണ് ശ്രമമെന്നും ഇതിനായി എയര്‍ലൈന്‍സ് സജ്ജമായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ലേഖക്, ആരോഗ്യമന്ത്രി പ്രദിപ് പൗഡേല്‍, കൃഷി മന്ത്രി രാം നാഥ് അധികാരി എന്നിവരും രാജിവെച്ചിരുന്നു. പ്രക്ഷോഭത്തില്‍ ഇതുവരെ 19 പേരാണ് മരിച്ചത്. ഇതില്‍ 12 വയസുള്ള കുട്ടിയുമുണ്ട്. 300 ലധികം പേര്‍ക്കാണ് പരിക്കേറ്റത്.
ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങള്‍ക്കാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. പിന്നാലെയാണ് യുവാക്കള്‍ തെരുവിലിറങ്ങിയതും പ്രക്ഷോഭം ഉടലെടുത്തതും. സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. ഈ കമ്പനികളെല്ലാം നേപ്പാളില്‍ വന്ന് ഓഫീസ് തുറക്കുകയും രജിസ്റ്റര്‍ ചെയ്യണമെന്നുമായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. സംഘര്‍ഷത്തിനിടെ ഇന്ത്യ – നേപ്പാള്‍ അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Advertisement