കണ്ണൂര്‍ കല്യാട് വീട്ടില്‍ നിന്നും സ്വര്‍ണവുമായി കടന്നുകളഞ്ഞെന്ന് സംശയിക്കുന്ന മരുമകള്‍ ദര്‍ഷിതയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയത് അതിക്രൂരമായി. കഴിഞ്ഞദിവസം 30 പവനും നാലുലക്ഷം രൂപയും നഷ്ടമായ വീട്ടിലെ മരുമകളെ കർണാടക സാലിഗ്രാമിലെ ലോഡ്ജിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദർഷിതയാണ് (22) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കർണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു.
വായില്‍ സ്‌ഫോടക വസ്തു തിരുകി പൊട്ടിച്ച് അതിക്രൂരമായിട്ടാണ് യുവതിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് പോലീസ് പറയുന്നു. ക്വാറികളില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റര്‍ ആണ് ഉപയോഗിച്ചതെന്നാണ് സൂചന. ലോഡ്ജില്‍ വെച്ച് സിദ്ധരാജുവും ദര്‍ഷിതയും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് യുവതിയുടെ വായില്‍ സ്‌ഫോടക വസ്തു തിരുകി പൊട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ദര്‍ഷിതയും സുഹൃത്ത് സിദ്ധരാജുവുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടായിരുന്നുവെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
കണ്ണൂരിലെ വീട്ടില്‍ നിന്നും പോയ ദര്‍ഷിത മകളെ സ്വന്തം വീട്ടിലാക്കുന്നു. തുടര്‍ന്നാണ് മൈസൂരുവിലെ ലോഡ്ജിലെത്തുന്നത്. ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ ജോലിക്കാരനായിരുന്ന സിദ്ധരാജുവുമായി ദര്‍ഷിതയ്ക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ നിന്നും സംഘടിപ്പിച്ച വസ്തുക്കള്‍ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ഇലക്ട്രിക് ഡിറ്റനേറ്റര്‍ വായില്‍ കെട്ടിവെച്ചശേഷം വൈദ്യുതി ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു.
യുവതിയുടെ തല പൊട്ടിത്തെറിച്ച നിലയിലാണ് ലോഡ്ജില്‍ മൃതദേഹം കണ്ടെത്തിയത്. ഒളിവില്‍ പോയ സിദ്ധരാജുവിനെ ഉടന്‍ തന്നെ പൊലീസ് പിടികൂടി. പല തവണയായി വാങ്ങിയ പണം തിരികെ ചോദിച്ചതിനെത്തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കര്‍ണാടക പൊലീസ് വ്യക്തമാക്കുന്നത്. കല്യാട്ടെ വീട്ടിലെ കവര്‍ച്ചയില്‍ ദര്‍ഷിതയുടെ പങ്ക് അന്വേഷിക്കുന്നതിനിടെയാണ് യുവതി മരിച്ച വിവരം ഇരിക്കൂര്‍ പൊലീസിന് ലഭിക്കുന്നത്.
വെള്ളിയാഴ്ച രാവിലെയാണ് ദര്‍ഷിത മകളുമൊത്ത് കര്‍ണാടകയിലെ വീട്ടിലേക്ക് പോയത്. വെള്ളിയാഴ്ച വൈകീട്ടാണ് മോഷണ വിവരം വീട്ടുകാര്‍ അറിയുന്നത്.
Home News Breaking News ഇലക്ട്രിക് ഡിറ്റനേറ്റര്‍ വായില്‍ കെട്ടിവെച്ചശേഷം വൈദ്യുതി ഉപയോഗിച്ച് പൊട്ടിച്ചു… ദർഷിതയെ കൊലപ്പെടുത്തിയത് ക്രൂരമായി
































