രാജ്യത്തെ 334 രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കി

Advertisement

കേരളത്തിലെ ഏഴ് രാഷ്ട്രീയ പാര്‍ട്ടികളടക്കം രാജ്യത്തെ 334 പാര്‍ട്ടികളുടെ അംഗീകാരം തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കി. 2019 മുതല്‍  ആറുവര്‍ഷമായി ഒരു തിരഞ്ഞെടുപ്പിലും മല്‍സരിക്കാത്ത പാര്‍ട്ടികള്‍ക്കെതിരെയാണ് നടപടി. പാര്‍ട്ടികള്‍ക്ക് എവിടെയും ഓഫീസുകള്‍ സ്ഥാപിക്കാന്‍ സാധിച്ചില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. 

കേരളത്തില്‍ നിന്ന് ആര്‍.എസ്.പി.(ബി), ആര്‍.എസ്.പി.ഐ (എം), സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി, സെക്കുലര്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്കുലര്‍, നേതാജി ആദര്‍ശ് പാര്‍ട്ടി എന്നിവയുടെ അംഗീകാരമാണ് എടുത്തുകളഞ്ഞത്. റജിസ്ട്രേഷന്‍ റദ്ദാകുന്നതോടെ സംഭാവനകള്‍ സ്വീകരിക്കാനുള്ള അനുമതിയും ആദായ നികുതി ഇളവും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നഷ്ടമാകും. പാര്‍ട്ടികളോട് വിശദീകരണം തേടിയശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി.


2854 രജിസ്ട്രേ‍ഡ് പാര്‍ട്ടികളില്‍ നിന്നാണ് ശുദ്ധീകരണം നടത്തിയത്. ഇതോടെ ബാക്കിയുള്ള രജിസ്ട്രേഡ് പാര്‍ട്ടികളുടെ എണ്ണം 2520 ആയി. നിലവില്‍ ആറു ദേശിയ പാര്‍ട്ടികളും 67 സംസ്ഥാന പാര്‍ട്ടികളുമാണ് രാജ്യത്തുള്ളത്.  

Advertisement