കൊച്ചി: അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന് ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ നടത്തും. വൈകുന്നേരം നാലു മുതല്‍ അഞ്ചര വരെ മൃതദേഹം പൊതുദര്‍ശനത്തിനുവയ്‌ക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. രാവിലെ എട്ടരയോടെ കളമശേരി മെഡിക്കല്‍ കോളജില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. പത്തരയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും.
മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രി 8.45ഓടെ താമസിച്ചിരുന്ന ലോഡ്ജില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്.
ഇന്നലെ രാത്രിയോടെയാണ് കലാഭവന്‍ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയത്. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ഹോട്ടല്‍ മുറിയില്‍ വിശ്രമിക്കാന്‍ എത്തിയതായിരുന്നു. ചെക്ക് ഔട്ട് സമയം കഴിഞ്ഞിട്ടും കാണാതായതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറിയില്‍ പോയി നോക്കിയപ്പോഴാണ് നിലത്ത് കുഴഞ്ഞുവീണ നിലയില്‍ കണ്ടത്. ഉടനെ തന്നെ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ അറിയിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രകമ്പനം സിനിമയുടെ ചിത്രീകരണത്തിനാണ് ഹോട്ടലില്‍ മുറിയെടുത്തത്.
































