കൊട്ടാരക്കര: മഹാഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം നിർമാണവും വിതരണവും ഇനി ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുക്കും. ഇത് സംബന്ധിച്ച് ദേവസ്വം ബോർഡ് ഉത്തരവ് പുറത്ത് ഇറങ്ങി. നേരത്തെ കീഴ്ശാന്തിക്കാണ് ഉണ്ണിയപ്പം തയ്യാറാക്കുന്നതിന്റെയും വിതരണത്തിന്റെയും ചുമതല ഉണ്ടായിരുന്നത്.
വിജിലൻസ് പരിശോധനയിൽ ഉണ്ണിയപ്പം വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. രസീതില്ലാതെ ഉണ്ണിയപ്പം വിൽക്കുന്നത് കണ്ടെത്തുകയും പണം പിടികൂടുകയും ചെയ്തു. തുടർനടപടിയുടെ ഭാഗമായാണ് ഉണ്ണിയപ്പം വിതരണം ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നത്.
നിലയ്ക്കൽ, പന്തളം ക്ഷേത്രങ്ങളിലെ മാതൃകയിൽ കൊട്ടാരക്കരയിലും ഉണ്ണിയപ്പം വിതരണം ഏറ്റെടുത്ത് നടത്താനാണ് ശ്രമം.
നേരത്തെ ഉണ്ണിയപ്പത്തിനുള്ള സാധനങ്ങൾ വാങ്ങുന്നതും ഉണ്ണിയപ്പം വാർക്കുന്നതും കീഴ്ശാന്തിയുടെ ചുമതലയിലായിരുന്നു. ഇതിനുള്ള ശാന്തിക്കാരെയും താത്കാലിക ജീവനക്കാരെയും നിയമിച്ചിരിക്കുന്നതും കീഴ്ശാന്തിയാണ്.
ഗുണനിലവാരക്കുറവ്, വിതരണത്തിൽ ക്രമക്കേട് തുടങ്ങിയ പരാതികൾ ഉയർന്നതോടെ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. അപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്.


ഉണ്ടായിരുന്നതും കൂടി പോയിക്കിട്ടി