ചരിത്രമെഴുതി ദക്ഷിണാഫ്രിക്ക; ഓസീസിനെ വീഴ്ത്തി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം

383
Advertisement

ഒടുവില്‍ നിര്‍ഭാഗ്യത്തിന്റെ കാര്‍മഘങ്ങളെ വകഞ്ഞുമാറ്റി ദക്ഷിണാഫ്രിക്ക ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആസ്‌ട്രേലിയയെ മലര്‍ത്തിയടിച്ച് കിരീടം നേടുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതേണ്ട ഒരു അധ്യായത്തിനാണ് തുടക്കമാകുന്നത്. നേട്ടങ്ങളുടെ നെറുകയില്‍ നില്‍ക്കുമ്പോഴും അന്താരാഷ്ട്ര കിരീടമില്ലെന്ന നാണക്കേടാണ് ദക്ഷിണാഫ്രിക്ക മറികടന്നിരിക്കുന്നത്.
ആസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ജയിച്ച് കയറിയത്. സെഞ്ച്വറി നേടിയ മാര്‍കവും 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാവുമയുമാണ് ദക്ഷിണാഫ്രിക്കക്കായി ജയമൊരുക്കിയത്. ആസ്‌ട്രേലിയന്‍ ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിനൊഴികെ മറ്റാര്‍ക്കും കാര്യമായി തിളങ്ങാനായില്ല. ലോഡ്‌സില്‍ ഇതിനു മുന്‍പ് രണ്ട് തവണ മാത്രമാണ് ടെസ്റ്റില്‍ 250നു മുകളില്‍ വിജയലക്ഷ്യം മറികടന്നിട്ടുള്ളത്. ലോഡ്‌സില്‍ വന്‍ വിജയലക്ഷ്യം മറികടക്കുന്ന മൂന്നാമത്തെ ടീമായും ദക്ഷിണാഫ്രിക്ക മാറി.
വമ്പന്‍ ലക്ഷ്യം മുന്നോട്ടുവെച്ച് സമ്മര്‍ദത്തലാക്കി ദക്ഷിണാഫ്രിക്കയെ അതിവേഗം പുറത്താക്കാമെന്നായിരുന്നു ഓസീസ് ടീമിന്റെ കണക്കുകൂട്ടല്‍. അവരുടെ കണക്ക് കൂട്ടല്‍ ശരിവെച്ച് ഇന്നിങ്‌സിന്റെ മൂന്നാം ഓവറില്‍ റയാന്‍ റിക്കല്‍റ്റനെ (6) മിച്ചല്‍ സ്റ്റാര്‍ക് പുറത്താക്കിയപ്പോള്‍ ഇന്നലത്തന്നെ ടെസ്റ്റിനു ഫലമുണ്ടാകുമെന്നുവരെ പ്രവചനങ്ങളുണ്ടായി.
എന്നാല്‍, ആരാധകരെ അമ്പരപ്പിച്ച് ദക്ഷിണാഫ്രിക്കന്‍ ടീം തിരിച്ചുവരുന്നതാണു പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത്. വിയാന്‍ മുള്‍ഡറെ (27) കൂട്ടുപിടിച്ച് രണ്ടാം വിക്കറ്റില്‍ 61 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രം ടീമിനെ കരയകയറ്റി. ബാവുമ കൂടി മാര്‍ക്രത്തിനാപ്പം ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്ക വലിയ വിജയം കൈപിടിയിലൊതുക്കുകയായിരുന്നു. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ആസ്‌ട്രേലിയ 212 റണ്‍സ് മാത്രം നേടി പുറത്താകുകയായിരുന്നു. എന്നാല്‍, ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 138 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ 207 റണ്‍സിന് ആസ്‌ട്രേലിയയെ ദക്ഷിണാഫ്രിക്ക പുറത്താക്കിയെങ്കിലും 280 റണ്‍സ് എന്ന വിജയലക്ഷ്യം പ്രോട്ടീസ് മറികടക്കുമെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ വിശ്വസിച്ചിരുന്നില്ല.

Advertisement