കുണ്ടറ: പറമ്പിൽ പുല്ല് ചെത്തുന്നതിനിടെ പൊട്ടിക്കിടന്ന ഇലക്ട്രിക്ക് കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. പെരുമ്പുഴ തലപ്പറമ്പ് പത്മാലയത്തിൽ ഗോപാലകൃഷ്ണപിള്ളയാണ് (72) മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5ന് മകൾ അശ്വതിയോടൊപ്പം വീടിന് സമീപത്തെ വസ്തുവിൽ പുല്ല് ചെത്തുന്നതിനിടെയാണ് അപകടം.
രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകൾക്കും പൊള്ളലേറ്റു. നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി കമ്പി തട്ടിമാറ്റി. സമീപവാസി അരുൺ ഗോപാലകൃഷ്ണൻ അടിയന്തര ശുശ്രൂഷ നൽകിയ ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോപാലകൃഷ്ണപിള്ളയെ രക്ഷിക്കാനായില്ല. അശ്വതി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മരം വീണ് മൂന്ന് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് നാല് ദിവസങ്ങളായി ഇവിടെ വൈദ്യുതിയില്ല. വീടുകൾക്ക് സർവീസ് വയറുകൾ വലിച്ച് താത്കാലികമായി വൈദ്യുതി നൽകിയിരുന്നു. താഴെ കിടന്ന കമ്പികളിൽ വൈദ്യുതി പ്രവഹിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. പത്മാവതി അമ്മയാണ് ഗോപാലകൃഷ്ണന്റെ ഭാര്യ. അഖില രണ്ടാമത്തെ മകളാണ്. മരുമക്കൾ: രമേശ് കുമാർ, അരുൺ കുമാർ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.
Home News Breaking News പറമ്പിൽ പുല്ല് ചെത്തുന്നതിനിടെ പൊട്ടിക്കിടന്ന ഇലക്ട്രിക്ക് കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു