തിരുവനന്തപുരം:വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി സീനിയര്‍ അഭിഭാഷകന്‍ ബെയിലിന്‍ ദാസ് പിടിയിൽ. തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്നാണ് ഇയാൾ പിടിയായതെന്നാണ് വിവരം. തുമ്പ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിക്കായി പൊലീസ് പൂന്തുറയിലെ വീട്ടിലും സുഹൃത്തുക്കളുടെ വീടുകളിലും തിരച്ചിൽ നടത്തിയിരുന്നു.
വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷക ശ്യാമിലിയെയാണ് സീനിയർ അഭിഭാഷകനായ ബെയ്ലിൻ മർദിച്ചത്. ബെയ്ലിൻ മോപ് സ്റ്റിക് കൊണ്ട് മർദിക്കുകയായിരുന്നു. വഞ്ചിയൂർ മഹാറാണി ബിൽഡിങ്ങിലുള്ള ഓഫീസിൽവെച്ചായിരുന്നു സംഭവം.
സംഭവത്തിൽ ബെയ്ലിൻ ദാസിനെ ബാർ അസോസിയേഷനിൽനിന്ന് താത്കാലികമായി പുറത്താക്കിയിരുന്നു. മർദനമേറ്റ ജെ.വി. ശ്യാമിലിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് ഇയാൾക്കെതിരേ കേസെടുത്തിരുന്നു. ഇതോടെ ബെയ്ലിൻ ദാസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ഇത് പരിഗണിക്കാനിരിക്കെയാണ് ഇപ്പോൾ ബെയ്ലിൻ ദാസ് പിടിയിലായിരിക്കുന്നത്.