ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; പ്രതി കാര്‍ത്തിക പ്രദീപിന് ഡോക്ടര്‍ ലൈസന്‍സ് ഇല്ലെന്നു പൊലീസ്‌

Advertisement

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ ടേക്ക് ഓഫ് ഓവര്‍സീസ് എജ്യുക്കേഷനല്‍ കണ്‍സല്‍റ്റന്‍സി ഉടമ കാര്‍ത്തിക പ്രദീപിനു ഡോക്ടര്‍ ലൈസന്‍സ് ഇല്ലെന്നു പൊലീസ്. പ്രതി യുക്രെയ്‌നില്‍ പഠനം നടത്തിയെങ്കിലും എംബിബിഎസ് കോഴ്‌സ് പൂര്‍ത്തിയാക്കിയതിന്റെയോ കേരളത്തില്‍ രജിസ്‌ട്രേഷനെടുത്തതായോ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു.

പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യും്. ഈ മൊഴികളുടെ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയതോടെ കാര്‍ത്തികയെ ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇവരെ വീണ്ടും കസ്റ്റഡിയിലെടുക്കുമെന്നാണു സൂചന.

തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കാര്‍ത്തിക പ്രദീപിനെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് അഞ്ചു ലക്ഷത്തിലേറെ രൂപയാണ് കാര്‍ത്തിക വാങ്ങിയത്. ടേക്ക് ഓഫ് കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ കാര്‍ത്തിക കൊച്ചിയിലൊരു റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തിയിരുന്നു. യുകെ,ഓസ്ട്രേലിയ,ജര്‍മനി ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
എറണാകുളത്ത് മാത്രമല്ല, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്.