ന്യൂഡല്‍ഹി: ഭീകരപ്രവർത്തനങ്ങള്‍ക്കെതിരെ സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. ഭാവിയില്‍ നടക്കുന്ന ഏതൊരു ഭീകരപ്രവർത്തനവും ഇന്ത്യയ്ക്കെതിരായ യുദ്ധമായി ഔദ്യോഗികമായി കണക്കാക്കുകയും അതിനനുസരിച്ച് പ്രതികരണങ്ങളും നടത്താൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും സംയുക്തമായി ഇന്ന് വൈകീട്ട് ആറിന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വാർത്താസമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.
ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രധാന തീരുമാനം വരുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാ മേധാവിയും സേനാ തലവൻമാരും യോഗത്തില്‍ പങ്കെടുത്തു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്താനിലും പാക് അധീന കശ്മീരിലും കടന്നുകയറി ഭീകരകേന്ദ്രങ്ങള്‍ തകർത്തിരുന്നു. ഇതിന്റെ തുടർച്ചയായ സംഘർഷങ്ങളും നടന്നുകൊണ്ടിരിക്കെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചിരിക്കുന്നത്.