തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ വിവാദം അന്വേഷിച്ച എഡിജിപി അജിത്ത് കുമാർ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു .റിപ്പോർട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറും.വിവാദമായപൂരം കലക്കൽ അന്വേഷിച്ച സമിതിയോട് ഈ മാസം 24 ന് റിപ്പോട്ട് നൽകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഇന്ന് ഉച്ചയ്ക്ക് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ച് മണിക്കുറുകൾക്കുള്ളിൽ തന്നെ എഡിജിപി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട സി പി ഐ ഉയർത്തിയ പരാതി നിലനില്ക്കേയാണ് റിപ്പോർട്ട് സമർപ്പിച്ചത് എന്നുള്ളതും കൗതുകകരമാണ്.
കെട്ടടങ്ങാതെ കോഴ വിവാദം; ബ്രാഞ്ച് സമ്മേളനങ്ങൾ കൂടാൻ കഴിയാതെ സിപിഎം പോരുവഴി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി
ശാസ്താംകോട്ട:സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിൻ്റെ നേതൃത്വത്തിൽ മണ്ണെടുത്ത് മാറ്റുന്നതിന് പ്രവാസിയായ ഉടമയിൽ നിന്നും എട്ട് ലക്ഷം കോഴ വാങ്ങിയ വിവാദത്തെ തുടർന്നുണ്ടായ പൊട്ടിത്തെറി ബ്രാഞ്ച് സമ്മേളനങ്ങളിലേക്ക് വ്യാപിക്കുന്നു.ബ്രാഞ്ച് സമ്മേളനങ്ങളിൽ പാർട്ടി അംഗങ്ങൾ വിഷയം ചർച്ച ചെയ്യണമെന്നാവശ്യം ഉന്നയിക്കുന്നത് മൂലം പോരുവഴി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയുടെ ഭാഗമായ 8 ബ്രാഞ്ച്കളിലെ സമ്മേളനങ്ങൾ ഇനി ഒരു അറിയ്പ്പ് ഉണ്ടാകുന്നത് വരെ മാറ്റി വെച്ചിരിക്കുന്നതായാണ് ലഭിക്കുന്ന വിവരം.മണ്ണ് കോഴ വിഷയം സിപിഎം കമ്പലടി ബ്രാഞ്ച് സമ്മേളനത്തിൽ പാർട്ടി അംഗങ്ങൾ ഉന്നയിച്ചിരുന്നു.19ന് നടന്ന ചക്കുവള്ളി ബ്രാഞ്ച് സമ്മേളനത്തിൽ മണ്ണ് വിഷയം ചർച്ച ചെയ്യുന്നത് നേതൃത്വം ഇടപെട്ട് തടയുകയുണ്ടായി. തുടർന്ന് ജില്ലാ സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ ലോക്കൽ കമ്മിറ്റി കൂടുവാൻ തീരുമാനിച്ചുവെങ്കിലും ഉന്നതരുടെ ഇടപെടലുകളെ തുടർന്ന് ലോക്കൽ കമ്മിറ്റി മാറ്റിവയ്ക്കുകയാണുണ്ടായത്.
മണ്ണെടുപ്പുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയവരുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്നാണ് അംഗങ്ങൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം.സിപിഎം ഏരിയാ കമ്മറ്റിയംഗവും ലോക്കൽ കമ്മിറ്റിയംഗവും ഒരു പാർട്ടി മെമ്പറും കൂടി എട്ട് ലക്ഷം രൂപ മണ്ണെടുക്കുന്നതിന് നോക്കുകൂലിയായി വാങ്ങിയതാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്.മുൻപും ഭീഷണിപ്പെടുത്തി പലരിൽ നിന്നും ഇക്കൂട്ടർ ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പ്രധാന ആക്ഷേപമായി ഉയരുന്നത്.അതിനിടെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയവരുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയുടെ വിവിധ ഘടകങ്ങൾക്ക് പരാതി നൽകിയതായും അറിയുന്നു.
കുട്ടികളുടെ കവിയരങ്ങ്
ചാത്തന്നൂര്‍. കുട്ടികൾക്ക് സ്വന്തം കവിത അവതരിപ്പിച്ച് സർഗവാസന പരിപോഷിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നതിന് അറിവ് -ത്രൂ ദി സോൾ ഓഫ് ഗുരു കുട്ടികളുടെ കവിയരങ്ങ് നടത്തുന്നു. 2024 ഒക്ടോബർ 6 ന് രാവിലെ 10 ന് ചാത്തന്നൂർ അറിവ് കേന്ദ്രയിലാണ് കവിയരങ്ങ്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ ഒക്ടോബർ 3 ന് മുൻപ് അറിയിക്കണം. ഫോൺ: 94477 15406, 854747735, 9895238 750, 94472 19815
മരിക്കാൻ പേടിയില്ല; മുഖ്യമന്ത്രിയും പാർട്ടിയേയും തള്ളി പറഞ്ഞ് ആളാകാനില്ലന്നും പി വി അൻവർ
മലപ്പുറം: ഫോൺ രേഖ പുറത്ത് വിട്ടത് തെറ്റായി പോയെന്നും എന്നാൽ അത് സമൂഹത്തെ ബോധ്യപ്പെടുത്താൻ മാത്രമായിരുന്നുവെന്നും പി വി അൻവർ എം എൽ എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലപ്പുറത്ത് പിടിച്ച 172 സ്വർണ്ണ കേസുകളും പുന:പരിശോധിക്കണം.
പി ശശിക്കെതിരെ എല്ലാം പറഞ്ഞിരുന്നു .തന്നെ
വേണ്ടെങ്കിൽ പാർട്ടി പറയട്ടെ. അപ്പോൾ വേറെ വഴി നോക്കും.എസ് പി സുജിത്ത് ദാസ് കാല് പിടിച്ച് കരഞ്ഞു.പാർട്ടിക്ക് താൻ പറഞ്ഞ കാര്യങ്ങൾ മനസിലായി.എന്നാൽ മുഖ്യമന്ത്രിക്ക് മനസ്സിലാകുന്നില്ല.
ചിലർ മുഖ്യമന്ത്രിയെ പൊട്ടക്കിണറ്റിൽ ചാടിക്കാൻ നോക്കുന്നു. ഉപദേശകന്മാർ തെറ്റിധരിപ്പിക്കുന്നു.
ഒന്നും ബോധ്യമാകുന്നില്ലെന്ന് പാർട്ടി പറയട്ടെ. പുഴുക്കുത്തുകൾക്കെതിരെ പോരാട്ടം തുടരും.
തന്നെ സദാ നിരീക്ഷിക്കുന്നു. സമാന്തര അന്വേഷണം നടക്കുന്നു.സ്വന്തം വിട്ടിലെ കാര്യത്തിനല്ല പോരാട്ടം.തൻ്റെ പ്രസ്താവനകൾ പോലീസുകാരുടെ മനോവീര്യം കൂട്ടാനെ ഇടയാക്കിയിട്ടുള്ളു. സത്യങ്ങൾ തുറന്ന് പറയുന്നത് കൊണ്ട് ഒരു പക്ഷേ മരിക്കേണ്ടി വന്നാലും ജയിലിൽ കിടക്കേണ്ടി വന്നാലും ഭയമില്ലെന്നും അൻവർ പറഞ്ഞു.
വ്യാജവാർത്തകൾക്ക് പിന്നിൽ കേരളത്തെ തകർക്കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി,മാധ്യമങ്ങൾക്കെതിരെ കേസെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭീഷണി, പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം. മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൻ്റെ കണക്ക് വിവാദത്തിൽ മാധ്യമങ്ങളെ അതി രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. വ്യാജവാർത്തകൾക്ക് പിന്നിൽ കേരളത്തെ തകർക്കാനുള്ള അജണ്ട എന്നും മുഖ്യമന്ത്രിയുടെ ആരോപണം. കണക്കുകൾ ഉൾപ്പെടെ എണ്ണിപ്പറഞ്ഞായിരുന്നു മാധ്യമ വിമർശനം. മാധ്യമങ്ങൾക്കെതിരെ കേസെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭീഷണിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
ഒരു മണിക്കൂർ 40 മിനിറ്റ് നീണ്ട വാർത്താ സമ്മേളനത്തിലെ ആദ്യ 55 മിനിറ്റും മാധ്യമ വിമർശനത്തിനായി മുഖ്യമന്ത്രി നീക്കിവച്ചു. വാർത്താ തലക്കെട്ടുകൾ വായിച്ച മുഖ്യമന്ത്രി, പിന്നാലെ കണക്കുകൾ എണ്ണി പറഞ്ഞു. കേന്ദ്രസർക്കാരിന് സമർപ്പിച്ച മെമ്മോറാണ്ടത്തിലെ കണക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെന്ന് മുഖ്യമന്ത്രി. കേന്ദ്ര സഹായം പോലും കേരളത്തിന് കിട്ടരുതെന്ന ദുഷ്ടലാക്കാണ് പ്രചരണത്തിന് പിന്നിലെന്നും ആക്ഷേപം.
വ്യാജ വാർത്തകൾ കൊടുത്ത മാധ്യമങ്ങൾക്കെതിരെ നിയമ നടപടി ഉൾപ്പെടെ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി.
വ്യാജവാർത്തയുടെ പേരിലാണെങ്കിൽ ആദ്യം കേസെടുക്കേണ്ടത് ദേശാഭിമാനിക്കെതിരെ എന്ന് പ്രതിപക്ഷ നേതാവിന്റെ മറുപടി.
മാധ്യമങ്ങൾ മുൻപും വ്യാജ വാർത്തകൾ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. കെവിൻ വധക്കേസും, എ.കെ.ജി സെൻ്റർ ആക്രമണ കേസും, പ്രളയ കാലത്തെ ഓമനക്കുട്ടനും എല്ലാം ഉദാഹരണമായി നിരത്തി. ചാനൽ റേറ്റിംഗിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഒരു ജനതയുടെ അതിജീവന പോരാട്ടങ്ങൾക്ക് തുരങ്കം വയ്ക്കരുതെന്നും മുഖ്യമന്ത്രിയുടെ അഭ്യർത്ഥന.
അന്തരിച്ച സിപിഎം മുതിർന്ന നേതാവ് എം എം ലോറൻസിന് അന്ത്യാഞ്ജലി
കൊച്ചി. അന്തരിച്ച സി.പി.എം മുതിർന്ന നേതാവ് എം.എം. ലോറൻസിന് അന്ത്യാഞ്ജലി. 94 വയസ്സായിരുന്നു. ഇന്ന് രാവിലെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം.
എറണാകുളം ജില്ലയിൽ സി.പി.എമ്മിനെ വളർത്തിയ നേതാക്കളിൽ പ്രമുഖനാണ് എം.എം. ലോറൻസ്.1998 വരെ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 1980-ൽ ഇടുക്കിയിൽനിന്ന് ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ മുഖ്യസൂത്രധാരൻ എംഎം ലോറൻസ് ആയിരുന്നു
തിങ്കളാഴ്ച രാവിലെ ആശുപത്രിയിൽ നിന്ന് ഗാന്ധി നഗറിലുള്ള വീട്ടിലെത്തിക്കുന്ന ഭൗതികശരീരം
ലെനിൻ സെന്ററിൽ എത്തിക്കും.
ഇതിനുശേഷം എറണാകുളം ടൗൺഹാളിൽ ആണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്.വൈകിട്ട് നാലിന് ഭൗതികശരീരം എറണാകുളം ഗവ. മെഡിക്കൽ കോളജിന് കൈമാറും.
വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകി; ഓടുന്ന കാറിൽ 13കാരി കൂട്ടബലാത്സംഗത്തിന് ഇരയായി
മഥുര: ഉത്തർപ്രദേശിൽ 13കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. വെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. അബോധാവസ്ഥയിലായ പെൺകുട്ടിയെ കാറിൽ കയറ്റി മൂന്ന് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഓടുന്ന കാറിൽ വെച്ച് പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ ഒരു മേൽപ്പാലത്തിന് താഴെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. ഉത്തർപ്രദേശിലെ മഥുരയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.
ബോധം തിരികെ ലഭിച്ചപ്പോൾ പെൺകുട്ടി വീട്ടിലേയ്ക്ക് പോകുകയും സംഭവം രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. കലശലായ വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി ഡോക്ടർമാർ അറിയിച്ചു. ഇതോടെ പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി. പലചരക്ക് കടയിൽ പോയ പെൺകുട്ടിയ്ക്ക് പ്രതികളിലൊരാൾ കുടിക്കാൻ വെള്ളം നൽകി. ഇതിൽ മയക്കുമരുന്ന് കലർത്തിയിരുന്നു. വെള്ളം കുടിച്ചതിന് പിന്നാലെ ബോധക്ഷയം ഉണ്ടായെന്നും തുടർന്ന് രണ്ട് പേർ കൂടി എത്തി വാഹനത്തിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൊണ്ടുപോയെന്നും പെൺകുട്ടി മൊഴി നൽകിയതായാണ് റിപ്പോർട്ട്.
സംഭവത്തിൽ ഛത പൊലീസ് മൂന്ന് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്നും ഇവരിൽ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മൂന്നാമത്തെ പ്രതിയെ കണ്ടെത്താനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയാക്കുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു.
ജോലി സമ്മർദ്ദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് കുഴഞ്ഞ് വീണ് മരിച്ച സംഭവം, ഇടപെടലുമായി കമ്പനി
കൊച്ചി.ജോലി സമ്മർദ്ദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ഇടപെടലുമായി ഏണസ്റ്റ് ആൻഡ് യംഗ് കമ്പനി. അന്നയുടെ കുടുംബത്തെ നേരിൽ കാണുമെന്ന് വ്യക്തമാക്കിയ ചെയർമാൻ രാജീവ് മെമാനി അന്നയുടെ കുടുംബം ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്നും അറിയിച്ചു. അതേ സമയം വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് മന്ത്രി പി രാജീവും , പാർലമെൻ്റിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടിച്ചേർത്തു.
ഏണസ്റ്റ് ആൻഡ് യംഗ് കമ്പനി അധികൃതർക്ക് അന്നയുടെ മാതാവ് അയച്ച കത്ത് പുറത്തു വന്നതിന് പിന്നാലെ കമ്പനിക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനുരഞ്ജന ശ്രമമെന്ന നിലയിൽ അന്നയുടെ കുടുംബത്തെ നേരിൽ കാണാൻ ഏണസ്റ്റ് ആൻഡ് യംഗ് കമ്പനി ചെയർമാൻ രാജീവ് മെമാനി നേരിട്ടെത്തുന്നത്. അന്നയുടെ കുടുംബത്തോട് ഫോണിൽ സംസാരിച്ച ചെയർമാൻ കുടുംബം ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്ന് ഉറപ്പ് നൽകി. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർതലത്തിൽ ഇടപെടൽ വേണമെന്നും ഇനിയൊരാൾക്കും ഈ അവസ്ഥ വരരുതെന്ന് അന്നയുടെ പിതാവ്.
ഇതിനിടെ മന്ത്രി പി രാജീവും , പ്രതിപക്ഷ നേതാവ് വി ഡി സതീശനും അന്നയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് മന്ത്രി പി രാജീവും , പാർലമെൻ്റിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടിച്ചേർത്തു.
അതേസമയം വിഷയത്തിൽ ഇടപെടുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
എന്താണ് ബീഫ് ടാലോ? എന്താണ് ലാഡ്; തിരുപ്പതി ലഡു വിവാദത്തിന് ശേഷം ഗൂഗിളിൽ തിരഞ്ഞ് ആളുകൾ!
ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിന് ശേഷം ബീഫ് ടാലോ, ലാഡ് എന്നിവ എന്താണെന്ന് ഗൂഗിളിൽ തെരച്ചിൽ. തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡു നിർമിക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നുവെന്ന വിവാദം നിലനിൽക്കവെയാണ് ബീഫ് ടാലോ, ലാഡ് എന്നിവ എന്താണെന്ന് ഗൂഗിളിൽ തെരച്ചിൽ വർധിച്ചത്.
പശു, കാള തുടങ്ങിയ മൃഗങ്ങളുടെ അവയവങ്ങൾക്ക് ചുറ്റുമുള്ള കൊഴുപ്പ് ഉപയോഗിച്ചാണ് ബീഫ് ടാലോ നിർമ്മിക്കുന്നത്. വിഭവം ഡീപ് ഫ്രൈ ചെയ്യാനാണ് പലപ്പോഴും ബീഫ് ടാലോ ഉപയോഗിക്കുന്നത്. സോപ്പ്, മെഴുകുതിരി നിർമ്മാണത്തിലും ഇത് ഉപയോഗിക്കാറുണ്ട്. മാംസത്തിൽ നിന്ന് നീക്കം ചെയ്ത കൊഴുപ്പ് ഉരുകുന്നതിലൂടെയും ബീഫ് ടാലോ നിർമ്മിക്കാം. തണുത്ത് വെണ്ണയ്ക്ക് സമാനമായ മൃദുവായി ഇത് മാറും.
പന്നികളുടെ ഫാറ്റി ടിഷ്യു റെൻഡർ ചെയ്യുന്നതിലൂടെ ലഭിക്കുന്നതാണ് ലാഡ്. പന്നിയിറച്ചി കഴിക്കുന്ന സമൂഹങ്ങളിൽ പ്രധാന ഘടകമാണ് ലാഡ്. അതേസമയം, ഇപ്പോൾ ലാഡിന് പകരം വെജിറ്റബിൾ ഓയിലാണ് കൂടുതൽ ഉപയോഗിക്കുന്നത്. അർധദ്രാവകാവസ്ഥയിൽ, വെളുത്ത കൊഴുപ്പാണ് ലാഡ്. ഒരു കാലത്ത് ബേക്കിംഗിൽ സാധാരണ ഘടകമായിരുന്നെങ്കിലും ഇപ്പോൾ സസ്യ എണ്ണയാണ് പകരമായി ഉപയോഗിക്കുന്നത്.
തിരുപ്പതിയിൽ പ്രസാദമായി നൽകുന്ന ലഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പുണ്ടെന്ന ലാബ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വൈഎസ്ആർ കോൺഗ്രസിനെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു രംഗത്തെത്തിയിരുന്നു. ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡിലെ സെൻ്റർ ഓഫ് അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് (CALF) ബുധനാഴ്ച പുറത്തിറക്കിയ ഒരു റിപ്പോർട്ടിലാണ് പ്രസിദ്ധമായ തിരുപ്പതി ലഡു നിർമ്മിക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി അറിയിച്ചത്. വൈഎസ്ആർ കോൺഗ്രസ് അധികാരത്തിലായിരുന്ന സമയത്തെ ലഡുവാണ് പരിശോധിച്ചത്. നെയ്യിൽ മത്സ്യ, പന്നി എന്നിവയുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഗുണ്ടയെ കാലിന് വെടിവച്ചുവീഴ്ത്തി പൊലീസ് പിടികൂടി
കോയമ്പത്തൂര്‍. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ വെടിവെച്ചിട്ട് പിടികൂടി പൊലീസ്. കൊലപാതകക്കേസിൽ അടക്കം പ്രതിയായ നാഗർകോവിൽ സ്വദേശി ആൽവിനെയാണ് പിടികൂടിയത്.
പൊലീസിനെ ആക്രമിച്ച് ബൈക്കിൽ കടന്നുകളയാൻ ശ്രമിക്കുമ്പോൾ പിന്നിൽ നിന്ന് വെടിവെയ്ക്കുകയായിരുന്നു. രണ്ട് കാലുകൾക്കും പരിക്കേറ്റ ആൽവിനും കൈക്ക് പരിക്കേറ്റ പൊലീസുകാരനും കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ആൽവിനെ ഉടൻ പിടികൂടണമെന്ന് കേടതി ഉത്തരവിട്ടിരുന്നു. രണ്ട് ദിവസം മുൻപാണ് ഏറ്റുമുട്ടലിൂടെ കുപ്രസിദ്ധ ഗുണ്ടാ നാതാവ് കാക്കത്തേപ്പ് ബാലാജിയെ ചെന്നൈ പൊലീസ് കൊലപ്പെടുത്തിയത്.







































