മൈനാഗപ്പള്ളി. കോവൂർ, ദി കേരള ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദനവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു
എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും പ്ലസ് ടു പരീക്ഷയിൽ 90% ത്തിന് മുകളിൽ മാർക്ക് കിട്ടിയ കുട്ടികളെയും അതോടൊപ്പം കേരള സർവകലാശാല നടത്തിയ ബി എ ജേർണലിസം പരീക്ഷയിൽ നാലാം റാങ്ക് നേടിയ നേഹ .ജെ എസ് നെയും അനുമോദിച്ചു.
അനുമോദന സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ എസ് കല്ലേലി ഭാഗം ഉദ്ഘാടനം ചെയ്തു .ഗ്രന്ഥശാല സംഘം കുന്നത്തൂർ താലൂക്ക് സെക്രട്ടറി എസ് ശശികുമാർ മുഖ്യപ്രഭാഷണവും അനുമോദനവും നടത്തി .ഗ്രന്ഥശാല പ്രസിഡണ്ട് കെ ബി വേണു കുമാർ അധ്യക്ഷത വഹിച്ചു സെക്രട്ടറി ബി. രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജി രാമചന്ദ്രൻ മെമ്പർമാരായ ലാലി ബാബു രജനി സുനിൽ തേവലക്കര ഹൈസ്കൂൾ മാനേജർ തുളസീധരൻ പിള്ള അനിൽകുമാർ പ്രഭാകരൻ പിള്ള സുഭാഷ്’ ബി, ശോഭന മോഹൻ എന്നിവർ സംസാരിച്ചു
കോവൂർ, ദി കേരള ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദനവും പ്രതിഭാ സംഗമവും
പെരുന്നാളിന് കശാപ്പ് ചെയ്യാൻ എത്തിച്ച പോത്ത് വിരണ്ടോടി
കോഴിക്കോട്. ഓമശ്ശേരി മാനിപുരത്ത് പെരുന്നാളിന് കശാപ്പ് ചെയ്യാൻ എത്തിച്ച പോത്ത് വിരണ്ടോടി. കുളത്തുക്കര മദ്രസയിൽ കൊണ്ടുവന്ന ഏഴു പോത്തുകളിൽ ഒന്നാണ് വിരണ്ടോടിയത്. മാനിപുരം പുഴയിലും സമീപത്തെ വീടുകളുടെ കൊമ്പൗണ്ടിനകത്തേക്കും പോത്ത് ഓടിക്കയറി. മുക്കം ഫയർഫോഴ്സ് എത്തിയാണ് പോത്തിനെ പിടിച്ച് കെട്ടിയത്. ആർക്കും പരുക്കില്ല.
പാരിപ്പള്ളിയിൽ 24 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കൊല്ലം. പാരിപ്പള്ളിയിൽ 24 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പാരിപ്പള്ളി സ്വദേശികളായ വിഷ്ണു, അനീഷ് എന്നിവരാണ് പിടിയിലായത്. വിഷ്ണു 100 കിലോയോളം കഞ്ചാവ് കടത്തിയതിന് ആന്ധ്രപ്രദേശിൽ വെച്ച് നേരത്തെ അറസ്റ്റിലായിട്ടുണ്ട്.
ഹരിയാന രജിസ്ട്രേഷനിലുള്ള ആഡംബര കാറിൽ ഇന്ന് രാവിലെ കഞ്ചാവ് കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്.
വിഷ്മുവും അനീഷും കഞ്ചാവ് കടത്തുന്നുവെന്ന് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ദിവസങ്ങളായി ഇരുവരും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിന്‍റെ നിരീക്ഷണത്തിലായിരുന്നു.
പാരിപ്പള്ളിയിൽ വെച്ച് വാഹനം തടഞ്ഞ് നിർത്തി എക്സൈസ് സംഘം പരിശോധിച്ചു.
കാറിനുള്ള രണ്ട് കിലോയുടെ പാക്കറ്റുകളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് പരിശോധനയിൽ കണ്ടെത്തി.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വെച്ച് 100 കിലോ കഞ്ചാവുമായി വിഷ്ണുവിനെ നേരത്തെ പിടികൂടിയിരുന്നു. ഈ കേസിൽ ഏഴ് മാസത്തോളം വിശാഖപട്ടണത്ത് ജയിലിലായിരുന്നു വിഷ്ണു. രണ്ടാം പ്രതിയായ അനീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കാപ്പ നിയമപ്രകാരം ഇയാളെ നാട് കടത്തിയിരുന്നു. എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി വിനോദ്, ടി.ആർ മുകേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.പാരിപ്പള്ളി മേഖലയിലെ കഞ്ചാവ് മൊത്ത വിതരണക്കാരാണിവരെന്ന് എക്സൈസ് അറിയിച്ചു
കെകെ ലതികക്കെതിരെ കേസെടുക്കണം ഡി ജി പി യ്ക്ക് പരാതി
തിരുവനന്തപുരം. കെ.കെ ലതികക്കെതിരെ കേസെടുക്കണം ഡി.ജി പി യ്ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. കാഫിർ പോസ്റ്റ് – കെ.കെ ലതികക്കെതിരെ കേസ് എടുക്കണം യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. മതസ്പർദ്ധ വളർത്തൽ, ഐ.ടി ആക്ട് 295 A വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാവശ്യം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ ആണ് പരാതി നൽകിയത്
മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതിയിൽ വാദിച്ച പത്ത് അഭിഭാഷകർക്ക് നാലുവർഷം നൽകിയത് 5.42 കോടി
ഇടുക്കി. കേരളത്തിനുവേണ്ടി മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതിയിൽ വാദിച്ച പത്ത് അഭിഭാഷകർക്ക് നാലുവർഷംകൊണ്ട് നൽകിയത് 5.42 കോടി രൂപ. 2020 ജനുവരി ഒന്നു മുതൽ 2024 മാർച്ച് 31 വരെയാണ് ഈ തുക നൽകിയത്. മുല്ലപ്പെരിയാർ കേസിൽ ഉന്നതാധികാരസമിതിക്ക് ഈ കാലയളവിൽ നൽകിയത് 59.16 ലക്ഷം രൂപയാണ്. സുപ്രീംകോടതിയിലെ വക്കീലന്മാർക്ക് കോടികൾ നൽകിയിട്ടും കേസ് കേരളത്തിന് അനുകൂലമാക്കാൻ സാധിക്കുന്നില്ല എന്ന ആക്ഷേപവും നിലവിലുണ്ട്
മുല്ലപ്പെരിയാർ തർക്കവുമായി ബന്ധപ്പെട്ട് കേരളത്തിനുവേണ്ടി സുപ്രീംകോടതിയിൽ വാദം പറഞ്ഞ അഭിഭാഷകർക്കാണ് കഴിഞ്ഞ നാല് വർഷം കൊണ്ട് 5.42 കോടി രൂപ നൽകിയത്. 10 വക്കീലന്മാർക്കാണ് ഈ തുക കൈമാറിയിരിക്കുന്നത്. ഇതിൽ നാലു വക്കീലന്മാർ ഒരു കോടി രൂപയിൽ അധികമാണ് കൈപ്പറ്റിയിരിക്കുന്നത്. ഇതിനുപുറമേ ഉന്നതാധികാരസമിതിയിൽ ഉള്ള അംഗങ്ങൾക്കായി 59.16 ലക്ഷം രൂപയാണ് ചെലവഴിച്ചിരിക്കുന്നത് ഇവർക്ക് ഓണറേറിയം നൽകാനായി 16 .65 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്
വിവരാവകാശ നിയമപ്രകാരം ഡാംസ് ജോയിൻ ഡയറക്ടർ നൽകിയ മറുപടിയിലാണ് മുല്ലപ്പെരിയാറിനു വേണ്ടി കേരളം ചിലവഴിച്ച തുകയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടുള്ളത്. സിറ്റിങ്ങിന് ലക്ഷങ്ങളും കോടികളും വാങ്ങുന്ന വക്കീലന്മാരെ കൊണ്ടുവന്നിട്ടും മുല്ലപ്പെരിയാർ കേസിൽ കേരളത്തിന് അനുകൂലമായ സുപ്രധാന വിധികൾ ഒന്നും സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
ജമ്മു കാശ്മീരിൽ ജോലിക്കിടെ അപകടത്തിൽ മരിച്ച സൈനികന് ജന്മനാടിന്റെ അശ്രുപൂജ
കുന്നത്തൂർ (കൊല്ലം):ജമ്മു കാശ്മീരിൽ ജോലിക്കിടെ അപകടത്തിൽ മരിച്ച കുന്നത്തൂർ സ്വദേശിയായ സൈനികന് ജന്മനാട് കണ്ണീരോടെ വിട നൽകി.കുന്നത്തൂർ
രണ്ടാം വാർഡ് മാനാമ്പുഴ കോളാറ്റ് വീട്ടിൽ (ഗായത്രി) വിജയൻകുട്ടി(48) ശനിയാഴ്ച ആണ് വീരമൃത്യു വരിച്ചത്.മണ്ണു മാന്തിയന്ത്രം മറിഞ്ഞുണ്ടായ അപകടത്തിലാണ് മരണം എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.മഹോർ ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം വിമാനതാവളത്തിൽ ഞായർ രാത്രിയോടെ എത്തിച്ച മൃതദേഹം പാങ്ങോട് സൈനിക അധികൃതർ ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറി.
തുടർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് (തിങ്കൾ) രാവിലെയാണ് ജന്മനാട്ടിലേക്ക് കൊണ്ടുവന്നത്.ശാസ്താംകോട്ടയിൽ നിന്നും 9 മണിയോടെ വിലാപയാത്രയായി എത്തിച്ച മൃതദേഹം ഒരു മണിക്കൂറിലധികം വീട്ടിൽ പൊതുദർശനത്തിനു വച്ചു.ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരുമടക്കം നിരവധിയാളുകൾ അന്തിമോപചാരം അർപ്പിച്ചു.ഭാര്യ നിഷ,മക്കളായ രമ്യ,ഭവ്യ എന്നിവരെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പ്രയാസപ്പെട്ടു.
ജില്ലാ കളക്ടർ ദേവീദാസ്,കൊടിക്കുന്നിൽ സുരേഷ് എം.പി,കോവൂർ കുഞ്ഞുമോൻ എംഎൽഎ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ,കുന്നത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വത്സല കുമാരി എന്നിവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.തുടർന്ന് 10.30ഓടെ സൈനിക ബഹുമതികളോടെ നടന്ന വീട്ടുവളപ്പിൽ സംസ്കാരം നടത്തി.മക്കളായ രമ്യ വിജയൻ,ഭവ്യ വിജയൻ എന്നിവർ ചേർന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്.28 വർഷമായി സൈനിക സേവനം അനുഷ്ഠിക്കുന്ന വിജയൻകുട്ടി കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് അവസാനമായി നാട്ടിലെത്തിയത്.വീടിന് സമീപമുള്ള തൃക്കണ്ണാപുരം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞാണ് ജോലി സ്ഥലത്തേക്ക് തിരികെ മടങ്ങിയത്.
യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി: പ്രതി പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാലരാമപുരം ആലുവിള കൈതോട്ടുകോണം കരിപ്ലാംവിള പുത്തന്‍ വീട്ടില്‍ ബിജു(40) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ബിജുവിന്റെ വീടിന് സമീപത്തുവെച്ചായിരുന്നു സംഭവം. സുഹൃത്തുക്കളായ ഇരുവരും രാവിലെ മുതല്‍ ഉച്ചവരെ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനുശേഷം ഇരുവരും വീട്ടിലേക്ക് പോയി. തുടര്‍ന്ന് വൈകിട്ട് 4.45 ഓടെ ബിജുവിനെ കുമാര്‍ ഫോണില്‍ വിളിച്ചു.
നിരവധി തവണ ബെല്ലടിച്ചിട്ടും ബിജു ഫോണെടുത്തില്ല. പിന്നീട് ബിജു വീട്ടില്‍നിന്ന് പുറത്തിറങ്ങി ബൈക്കില്‍ ഇരിക്കുകയായിരുന്ന കുമാറിന്റെ അടുത്തേയ്ക്ക് എത്തി. ഉടനെതന്നെ കുമാര്‍ കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ബിജുവിന്റെ കഴുത്തില്‍ വെട്ടുകയും നെഞ്ചില്‍ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ടിപ്പർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു
ചാത്തന്നുർ: ടിപ്പർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. ആദിച്ചനല്ലൂർ പാങ്ങാട്ട് ചരുവിള വീട്ടിൽ അർജുനൻ (62) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 4 മണിയോടെ ആയൂർ- ഇത്തിക്കര റോഡിൽ കൈതക്കുഴി ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. ഓട്ടം പോയിട്ട് കുമ്മല്ലൂർ ഭാഗത്ത് നിന്നും ആദിച്ചനല്ലൂർ ഭാഗത്തേക്ക് പോയ ഓട്ടോ റിക്ഷയിൽ ആദിച്ചനല്ലൂർ ഭാഗത്ത് നിന്നും അമിതവേഗത്തിൽ എത്തിയ ടിപ്പർ ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി അർജുനനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചിരുന്നു. ചാത്തന്നൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
രാജ്ഭവനില്‍ വിന്യസിച്ചിരിക്കുന്ന പൊലീസുകാരോട് ഉടന്‍ സ്ഥലം വിടാന്‍ ഉത്തരവിട്ട് ഗവര്‍ണര്‍ സിവി ആനന്ദബോസ്
കൊല്‍ക്കത്ത: രാജ്ഭവനില്‍ വിന്യസിച്ചിരിക്കുന്ന പൊലീസുകാരോട് ഉടന്‍ സ്ഥലം വിടാന്‍ ഉത്തരവിട്ട് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്. രാജ്ഭവനിലെ പൊലീസ് ഔട്ട് പോസ്റ്റ് പൊതുജനങ്ങള്‍ക്കുള്ള ഇടമാക്കിയും അദ്ദേഹം ഉത്തരവിറക്കി. ഇന്നലെ ഗവര്‍ണറെ സന്ദര്‍ശിക്കാനായെത്തിയ ബിജെപി നേതാവ് സുവേന്ദു അധികാരിയെ പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് ഉത്തരവ്.
രാജ്ഭവനിനുള്ളില്‍ വിന്യസിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എത്രയും വേഗം സ്ഥലം ഒഴിയണമെന്നാണ് ഉത്തരവില്‍ പറയുന്നത്. കൂടാതെ രാജ്ഭവന്റെ നോര്‍ത്ത് ഗേറ്റിന് സമീപമുള്ള പൊലീസ് ഔട്ട്‌പോസ്റ്റ് ജന്‍ മഞ്ച് ആക്കി മാറ്റാനും ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു.
തെരഞ്ഞടുപ്പിന് പിന്നാലെ തുടര്‍ച്ചയായുണ്ടാകുന്ന തൃണമൂല്‍ പ്രവര്‍ത്തകരുടെ അക്രമണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടാണ് സുവേന്ദു അധികാരി രാജ്ഭവനില്‍ എത്തിയത്. കൂടിക്കാഴ്ചയ്ക്ക് മുന്‍കൂട്ടി അനുമതിയുണ്ടായിട്ടും അദ്ദേഹത്തെ ബംഗാള്‍ പൊലീസ് തടഞ്ഞതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.
വാർത്താനോട്ടം
2024 ജൂൺ 17 തിങ്കൾ
?ത്യാഗവും സമര്‍പ്പണവും ഓര്‍മിപ്പിച്ച് കേരളത്തില്‍ ഇന്ന് ബലിപെരുന്നാള്‍. ഏവര്‍ക്കും ന്യൂസ് അറ്റ് നെറ്റിൻ്റെ ബക്രീദാശംസകള്‍.?

BREAKING NEWS
? നാടെങ്ങും പെരുന്നാൾ ആഘോഷം. ഈദ് ഗാഹുകളിലും പളളികളിലും വിശ്വാസികൾ പ്രാർത്ഥനയ്ക്കെത്തി.
?ബാലരാമപുരത്ത് സുഹൃത്തിനെ വെട്ടി കൊന്ന കേസിലെ പ്രതി പിടിയിൽ

?കേരളീയം?
? കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെയും ബ്രാന്‍ഡ് ചെയ്യുന്നതിന്റെയും ഭാഗമായി അഞ്ച് ദിവസം വരെ നീണ്ടുനില്‍ക്കുന്ന അവതരണോത്സവങ്ങളും ശില്‍പ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനു കലാമണ്ഡലം പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ആദ്യ ഷോ അമേരിക്കയില്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
? കുവൈത്തിലെ ദുരന്തത്തില്‍ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന് ലൈഫ് പദ്ധതിയിലൂടെ വീട് നല്‍കുമെന്ന് മന്ത്രി കെ രാജന്‍. ചാവക്കാട് നഗരസഭ 20 ന് യോഗം ചേര്‍ന്ന് അജണ്ട അംഗീകരിക്കുമെന്നും പിന്നാലെ സംസ്ഥാനസര്‍ക്കാര്‍ അംഗീകാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ബിനോയ് തോമസിന്റെ മകന് ജോലി ഉറപ്പാക്കുമെന്ന് മന്ത്രി ആര്‍. ബിന്ദുവും വ്യക്തമാക്കി.

? വടകര തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവാദമായ കാഫിര്‍ പോസ്റ്റ് പിന്‍വലിച്ച് മുന്‍എംഎല്‍എയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ കെ ലതിക. വിവാദത്തിന് പിന്നാലെ ഫേസ്ബുക്ക് പ്രൊഫൈലടക്കം ലതിക ലോക്ക് ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഫേസ്ബുക്ക് കുറിപ്പായിരുന്നു ഇത്. ഒന്നരമാസത്തിലേറെയായി ഈ കുറിപ്പ് കെകെ ലതികയുടെ പ്രൊഫൈലിലുണ്ടായിരുന്നു.
? വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച മുന്‍ എം.എല്‍.എയും സി.പി.എം. സംസ്ഥാനസമിതി അംഗവുമായ കെ.കെ. ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്. ലതിക പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും പോസ്റ്റ് പിന്‍വലിച്ചതോടെ അവരുടെ പങ്ക് കൂടുതല്‍ വ്യക്തമായെന്നും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു.

? ഇന്ദിരാഗാന്ധിയേയും കെ.കരുണാകരനേയും കുറിച്ചുള്ള തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ പ്രയോഗത്തില്‍ തെറ്റ് പറ്റിയിട്ടില്ല. കരുണാകരന്‍ കോണ്‍ഗ്രസിന്റെ പിതാവും കോണ്‍ഗ്രസിന്റെ മാതാവ് ഇന്ദിരാഗാന്ധിയെന്നുമാണ് താന്‍ പറഞ്ഞത്. എന്നാല്‍ അത് തെറ്റായി പ്രചരിപ്പിച്ചു. ഇത്തരത്തിലെങ്കില്‍ മാധ്യമങ്ങളില്‍ നിന്ന് അകലുമെന്നും കലാകാരനായി പോലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരില്ലെന്നും അദ്ദേഹം പറഞ്ഞു.
? ഭാര്യക്കൊപ്പം ഹജ്ജിന് പോയ തിരൂര്‍ സ്വദേശി മക്കയില്‍ കുഴഞ്ഞുവീണ് മരിച്ചു. വടക്കന്‍ മുത്തൂര്‍ സ്വദേശി കാവുങ്ങപറമ്പില്‍ അലവികുട്ടി ഹാജി (70)യാണ് മരിച്ചത്. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം മിനായിലേക്ക് പോകുന്നതിനിടെ തളര്‍ന്നുവീഴുകയായിരുന്നു.

? ക്രിമിനല്‍ കേസിലെ പ്രതികള്‍ക്കടക്കം പാസ്പോര്‍ട്ട് ലഭിക്കാന്‍ വ്യാജ രേഖ ഉണ്ടാക്കിയ കേസില്‍ തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അന്‍സില്‍ അസീസിനെ പ്രതിചേര്‍ത്തു. വ്യാജ രേഖ ഉപയോഗിച്ച് പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ നടത്തിയ സംഭവത്തിലാണ് കേസില്‍ അന്‍സിലിനെ പ്രതി ചേര്‍ത്തത്.
? തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം അനുഭവപ്പെട്ടു. കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി, തൃത്താല, തിരുമിറ്റക്കോട് മേഖലകളില്‍ ഞായറാഴ്ച പുലര്‍ച്ചെ ഭൂമി കുലുങ്ങിയതായി അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍ പറയുന്നു. ശനിയാഴ്ച രാവിലെയും ഈ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

? തൃത്താലയില്‍ എസ് ഐയെ വണ്ടിയിടിപ്പിച്ച കേസിലെ പ്രതി അലനെ പട്ടാമ്പിയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് തൃത്താലയില്‍ വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് തൃത്താല സ്റ്റേഷനിലെ എസ്ഐ ശശി കുമാറിനെ വാഹനമിടിച്ചത്. ജോലി തടസപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
? ബാലരാമപുരത്ത് സുഹൃത്തിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള കൈതോട്ടുകോണം കരിപ്ലാംവിള പുത്തന്‍ വീട്ടില്‍ ബിജു(40) ആണ് കൊല്ലപ്പെട്ടത്. ബിജുവിന്റെ ഉറ്റസുഹൃത്തായ വഴിമുക്ക് പച്ചിക്കോട് സ്വദേശി
കുമാര്‍ കൃത്യം നടത്തിയതിനുശേഷം ഒളിവില്‍പോയി.

? ഇടുക്കി പൈനാവില്‍ ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരന്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ ഒളിവിലിരിക്കെ വീണ്ടുമെത്തി ഇവരുടെ വീടുകള്‍ക്കും തീയിട്ടു. ഭാര്യ മാതാവിനെ കൊല്ലാന്‍ ആയിരുന്നു രണ്ടാമതായുണ്ടായ ആക്രമണമെന്ന് ഇടുക്കി എസ് പി ടി കെ വിഷ്ണു പ്രദീപ് പറഞ്ഞു.
? കോയമ്പത്തൂര്‍ മധുക്കരയില്‍ മലയാളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 4 പേര്‍ അറസ്റ്റില്‍. പട്ടിമറ്റം സ്വദേശി അസ്ലം സിദ്ദിഖും സുഹൃത്തുക്കളുമാണ് മുഖംമൂടി സംഘത്തിന്റെ ആക്രമത്തിനിരയായത്. അറസ്റ്റിലായ 4 പേരില്‍ രണ്ട് പേര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണ്.

? അമിതമായി പൊറോട്ട നല്‍കിയതിന് പിന്നാലെ കൊല്ലം വെളിനല്ലൂര്‍ സ്വദേശി അബ്ദുള്ളയുടെ ഫാമിലെ അഞ്ച് പശുക്കള്‍ ചത്തു. അബ്ദുള്ളയുടെ ഫാമില്‍ 35 പശുക്കളാണുണ്ടായിരുന്നത്. നിലവില്‍ ഒമ്പത് പശുക്കള്‍ ചികിത്സയിലാണ്.
?? ദേശീയം ??
? ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ മനുഷര്‍ക്കോ നിര്‍മിത ബുദ്ധി വഴിയോ ഹാക്ക് ചെയ്യാന്‍ കഴിയുമെന്നും വോട്ടിങ് യന്ത്രങ്ങള്‍ ഉപേക്ഷിക്കണമെന്നും സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്‌ക്. കരീബിയന്‍ ദ്വീപായ പ്യൂര്‍ട്ടോ റിക്കോയിലെ പ്രൈമറി തെരഞ്ഞെടുപ്പിനിടെ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് ഉണ്ടായെന്ന വിവാദം തുടരുമ്പോഴാണ് ഇവിഎം യന്ത്രങ്ങളെ കുറിച്ച് ഇലോണ്‍ മസ്‌ക് പ്രതികരിച്ചത്.

? ലോക്സഭയില്‍ ഈമാസം 26നു നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഘടകക്ഷിയായ ടിഡിപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഇന്ത്യാസഖ്യം പിന്തുണയ്ക്കുമെന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത്. സ്പീക്കര്‍ പദവിയില്‍നിന്ന് ബിജെപിയെ അകറ്റിനിര്‍ത്തുകയും എന്‍ഡിഎയില്‍ അസ്വാരസ്യം സൃഷ്ടിക്കുകയുമാണു പ്രതിപക്ഷത്തിന്റെ ലക്ഷ്യം.
? കര്‍ണാടകയില്‍ പെട്രോള്‍, ഡീസല്‍ വിലവര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. പുതുക്കിയ ഇന്ധനനിരക്ക് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാരിന് സഹായകരമാകുമെന്നും മൂന്ന് രൂപ വില വര്‍ധിപ്പിച്ചെങ്കിലും നിരക്ക് രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് കുറവാണെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

? പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത , ഭാരതീയ സാക്ഷ്യ എന്നീ നിയമങ്ങളാണ് ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തിലാവുന്നത്. 1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമം, 1898ലെ ക്രിമിനല്‍ നടപടിച്ചട്ടം , 1872ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്കു പകരമാണ് ഇവ നിലവില്‍ വരുന്നത്. ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ മാറുകയാണ്. കൂടിയാലോചനകള്‍ക്കുശേഷം, നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
? കുടിവെള്ളക്ഷാമത്തില്‍ ദില്ലി ചത്തര്‍പൂരിലെ ജല ബോര്‍ഡിന്റെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ജല ബോര്‍ഡിന്റെ ജനല്‍ ചില്ലുകള്‍ ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. മുന്‍ എംപി രമേശ് ബിധുരിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് ഇടയിലാണ് ജനല്‍ ചില്ലുകള്‍ തകര്‍ത്തത്.

?മധ്യപ്രദേശിലെ മദ്യ നിര്‍മ്മാണ ശാലയില്‍ ബാലവേലക്കിരയാക്കിയ 50 കുട്ടികളെ കണ്ടെത്തി രക്ഷപ്പെടുത്തി. സ്ഥാപനത്തില്‍ കുട്ടികളെ എത്തിച്ച് 15 മണിക്കൂറോളം ജോലിയെടുപ്പിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫാക്ടറി ഉടമയ്ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തു.
? വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഓഗസ്റ്റ് 15-നുള്ളില്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളേയും വിവിധ റൂട്ടുകളേയും ബന്ധിപ്പിച്ച് 2029-ഓടെ 250-ഓളം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ട്രാക്കിലിറക്കാനുള്ള ശ്രമം മന്ത്രാലയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിക്കൂറില്‍ പരമാവധി 160 കിലോമീറ്ററിലായിരിക്കും സര്‍വീസുകള്‍.

? പശുക്കളെ കടത്തിയെന്നാരോപിച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ തെലങ്കാനയിലെ മേദക്കില്‍ നിരോധനാജ്ഞ. കുറ്റം ആരോപിച്ച് ആറ് യുവാക്കള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. പരിക്കറ്റ ഇവരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിക്കും ഡോക്ടറുടെ കാറിനു നേരെയും ആക്രമണമുണ്ടായി. നഗരത്തില്‍ വ്യാപകമായി ഒരു വിഭാഗത്തിന്റെ കടകള്‍ തല്ലിത്തകര്‍ത്തു. ഇതിന് നേതൃത്വം നല്‍കിയ ബിജെപി മേദക് ജില്ലാധ്യക്ഷന്‍ ഗദ്ദം ശ്രീനിവാസടക്കം 13 നേതാക്കളെ അറസ്റ്റ് ചെയ്തു.
? മധ്യപ്രദേശിലെ മാണ്ട്ലയില്‍ ഫ്രിഡ്ജില്‍ ബീഫ് കണ്ടെത്തിയതിന് പിന്നാലെ 11 വീടുകള്‍ ഇടിച്ചു നിരത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. മേഖലയില്‍ അനധികൃതമായി ബീഫ് കച്ചവടം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. എന്നാല്‍ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായാണ് വീടുകള്‍ നിര്‍മ്മിച്ചതെന്ന് ആരോപിച്ചാണ് വീടുകള്‍ തകര്‍ത്തത്. പശുക്കളെ കശാപ്പ് ചെയ്യുന്നത് മധ്യപ്രദേശില്‍ 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
?? അന്തർദേശീയം ??
? ജപ്പാനില്‍ ഭീതി പടര്‍ത്തി മാംസം തിന്നുന്ന ബാക്ടീരിയ. ശരീരത്തില്‍ കടന്നാല്‍ 48 മണിക്കൂറിനുള്ളില്‍ രോഗിയുടെ ജീവനെടുക്കാന്‍ ശേഷിയുള്ള ബാക്ടീരിയ കാരണം ‘സ്ട്രെപ്റ്റോകോകല്‍ ടോക്സിക് ഷോക് സിന്‍ഡ്രോം എന്ന രോഗമാണ് ഉണ്ടാവുക. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെയാണ് രോഗം ജപ്പാനില്‍ വ്യാപകമായതെന്നാണ് റിപ്പോര്‍ട്ട്.

⚽ കായികം ?
? ടി20 ക്രിക്കറ്റ് ലോകകപ്പില്‍ സ്‌കോട്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് 5 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ലണ്ട് 5 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ രണ്ട് പന്തുകള്‍ ശേഷിക്കേ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
? ടി20 ക്രിക്കറ്റ് ലോകകപ്പിലെ മറ്റൊരു മത്സരത്തില്‍ പാകിസ്ഥാന്‍ അയര്‍ലണ്ടിനെതിരെ വിയര്‍ത്തു ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ടിനെ 106 ന് 9 എന്ന ചെറിയ സ്‌കോറിലൊതുക്കാന്‍ പാകിസ്ഥാന് സാധിച്ചു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ ഒരു വേള 62 ന് 6 എന്ന നിലയില്‍ പരുങ്ങുന്നതാണ് കണ്ടത്. നിര്‍ണായക വേളയില്‍ 32 റണ്‍സോടെ പുറത്താകാതെ നിന്ന ബാബര്‍ അസമിന്റെ ഇന്നിങ്‌സാണ് പാക് ടീമിനെ വിജയത്തിലേക്ക നയിച്ചത്.
? യുറോ കപ്പ് ഫുട്ബോളില്‍ പോളണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് നെതര്‍ലണ്ട്സ്. മറ്റൊരു മത്സരത്തില്‍ സ്ലോവേനിയ ഡെന്‍മാര്‍ക്കിനെ സമനിലയില്‍ പിടിച്ചു. രണ്ട് പേരും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ സെര്‍ബിയയെ മടക്കമില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച ഇംഗ്ലണ്ടിന് യൂറോ കപ്പില്‍ വിജയത്തുടക്കം.