Home Blog Page 1328

തലയിണക്കാവ് പൊങ്കാല നാളെ

പടിഞ്ഞാറേകല്ലട. ശ്രീ മഹാദേവനും ശ്രീ പാർവ്വതീദേവിയും കാട്ടാളവേഷങ്ങളിൽ ഒരു ശ്രീകോവിൽ, ഒരു പീഠത്തിൽ, കിഴക്ക് ദർശനമായി കുടി കൊള്ളുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് തലയിണക്കാവ് ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ പൊങ്കാല ശനിയാഴ്ച. ക്ഷേത്രത്തിലെ ദേവ പ്രശ്‌ന വിധിപ്രകാരം മീനമാസത്തിലെ വെളുത്തപക്ഷം (വെളുത്ത വാവ്) രാവിലെയാണ് പൊങ്കാല സമർപ്പണത്തിന് ഉത്തമമെന്ന് കണ്ട പ്രകാരം ഈ വർഷത്തെ പൊങ്കാല കൊല്ലവർഷം 1200-ാമാണ്ട് മീനമാസം 29 (2025 ഏപ്രിൽ 12) ശനിയാഴ്‌ച രാവിലെ 8 മണി 45 മിനിറ്റ് കഴികെ പണ്ടാരയടുപ്പിൽ മേൽശാന്തി രതീഷ് തിരുമേനി അഗ്‌നി തെളിയിക്കും

കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസിൽ വച്ച് ഡ്രൈവർ പീഡിപ്പിച്ച കേസിൽ പ്രതി നൗഫലിന് ജീവപര്യന്തം

കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസിൽ വച്ച് ഡ്രൈവർ പീഡിപ്പിച്ച കേസിൽ പ്രതി നൗഫലിന് ജീവപര്യന്തം ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രസ്ഥാവിച്ചത്. ‘108’ ആംബുലൻസ് ഡ്രൈവർ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ബലാത്സംഗം , തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളും തെളിയിക്കപ്പെട്ടു. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്. നാലര വർഷമായി വിചാരണത്തടവിലുള്ള ഇയാൾ മുൻപ് വധശ്രമക്കേസിലും പ്രതിയാണ്.
2020 സെപ്റ്റംബർ 5ന് അർധരാത്രിയിലായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം. അടൂർ ജനറൽ ആശുപത്രിയിൽ നിന്ന് പന്തളത്തെ കോവിഡ് കെയർ സെന്ററിലേക്ക് പോകുന്നതിനിടെ ആറന്മുളയിൽ വച്ചാണ് യുവതിയെ ഡ്രൈവർ പീഡിപ്പിച്ചത്. കോവിഡ് പോസിറ്റീവായ മറ്റൊരു സ്ത്രീയും ആംബുലൻസിലുണ്ടായിരുന്നു. പന്തളത്ത് പെൺകുട്ടിയെ ഇറക്കിയശേഷം ഇവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വിടാനായിരുന്നു നിർദേശം. എന്നാൽ, നൗഫൽ ആദ്യം കോഴഞ്ചേരിയിൽ സ്ത്രീയെ ഇറക്കി. തുടർന്ന് ആറന്മുള നാൽക്കാലിക്കൽ പാലത്തിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലേക്ക് ആംബുലൻസ് എത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പന്തളത്തെ കോവിഡ് സെന്ററിൽ ഇറക്കിയശേഷം ഇയാൾ കടന്നു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അ‍ഡ്വ. ടി.ഹരികൃഷ്ണൻ ഹാജരായി.

ശൂരനാട് രാജശേഖരൻ കോൺഗ്രസിലെ സൗമ്യ മുഖം

ടി ഇ സ്റ്റീഫന്‍

കൊല്ലം:ജനിച്ച നാടിൻ്റെ പേര് സ്വന്തം പേരിനോട് ചേർത്ത് വെച്ച് കേരളത്തോളം ഉയർന്ന നേതാവായിരുന്നു ശൂരനാട് രാജശേഖരൻ. സമകാലീന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഗ്രൂപ്പിന് അതീതമായ നിലപാടുകൾ മുറുകെ പിടിച്ച നേതാവായിരുന്നു അദ്ദേഹം. ശൂരൻന്മാരുടെ നാട്ടിൽ നിന്ന് കോൺഗ്രസിൻ്റെ സൗമ്യ മുഖമായി തീർന്ന ശൂരനാട് രാജശേഖരൻ മികച്ച ഒരു സഹകാരിയുമായിരുന്നു.
1949 ജനുവരി 18ന് കൊല്ലം ജില്ലയിലെ ശൂരനാട്ട് പി. എന്‍. രാഘവന്‍ പിള്ളയുടെ കെ. ഭാര്‍ഗ്ഗവി അമ്മയുടെയും മകനായി ജനിച്ചു. മാലുമേല്‍ ഗവ. എല്‍. പി. സ്‌കൂള്‍ ,തഴവ ആദിത്യവിലാസം ഗവ. ഹൈസ്‌ക്കൂള്‍, ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ്, ചങ്ങനാശ്ശേരി സെയ്ന്റ് ബര്‍ക്ക്മാന്‍സ് കോളജ്, തിരുവനന്തപുരം ലാ അക്കാദമി-ലാ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കാലിക്കട്ട് സര്‍വ്വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചു. കൊല്ലം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റായിരുന്നു. എല്‍ ഐ സി ഓഫ് ഇന്ത്യയുടെ ഭരണസമിതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി ഡയറക്ടറായും പ്രവര്‍ത്തിച്ചു.കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൻ്റെ മാനേജിങ് എഡിറ്ററുമായിരുന്നു.
മലയാള ഭാഷാ പണ്ഡിതനായിരുന്ന ശൂരനാട് കുഞ്ഞന്‍പിള്ളയുടെ അടുത്ത ബന്ധു കൂടിയായിരുന്നു ശൂരനാട് രാജശേഖരന്‍.
ഭാര്യ: ഉദയാ രാജശേഖരന്‍. മക്കള്‍:, ലക്ഷ്മി, നിശാന്ത് മേനോന്‍, അരുണ്‍ ഗണേഷ്, ദേവി. മാറുന്ന ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയം 2019-ആണ് പ്രധാന കൃതികള്‍.

കൊല്ലം ശാസ്താംകോട്ട ഡിബി കോളജില്‍ കേരള വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരന്‍ കെഎസ്യു സംസ്ഥാന ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരളത്തിലെ മികച്ച സഹകാരികളില്‍ ഒരാളാണ്. പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.
പാര്‍ലമെന്ററീ രാഷ്ട്രീയത്തോട് കൂടുതല്‍ താല്‍പ്പര്യം ശൂരനാട് കാട്ടിയിരുന്നില്ല. 2016ല്‍ ചാത്തന്നൂരില്‍ മത്സരിച്ചെങ്കിലും നിയമസഭയിലേക്ക് ജയിച്ചില്ല. ജോസ് കെ മാണിക്കെതിരെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

മുന്‍ ചീഫ് സെക്രട്ടറി കെ എ എബ്രഹാമിനെതിരെ സിബിഐ അന്വേഷണം

കൊച്ചി. മുന്‍ ചീഫ് സെക്രട്ടറി കെ എ എബ്രഹാമിനെതിരെ സിബിഐ അന്വേഷണം.വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് അന്വേഷണം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് അന്വേഷണ ഉത്തരവ്. ജസ്റ്റിസ്‌ കെ ബാബു ആണ് വിധി പുറപ്പെടുവിച്ചത്.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018 ലാണ് ഹൈകോടതിയിൽ ഹർജി നൽകിയത്
കെ എം എബ്രഹാം 2015 ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന് ചൂണ്ടിക്കാട്ടി ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് ഉത്തരവ്

സ്വര്‍ണവില 70,000ലേക്ക് കുതിക്കുന്നു

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. സ്വര്‍ണവില 70,000ലേക്കാണ് കുതിക്കുന്നത്. ഇന്ന് പവന് 1480 രൂപ കൂടിയതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,960 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 185 രൂപയാണ് വര്‍ധിച്ചത്. 8745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ സ്വര്‍ണവിലയില്‍ ഒറ്റയടിക്ക് 2160 രൂപയാണ് വര്‍ധിച്ചത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം തേടി ആളുകള്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് ഒഴുകിയെത്തിയതാണ് വില കൂടാന്‍ കാരണം.

തുടര്‍ച്ചയായ അഞ്ച് ദിവസത്തെ വിലയിടിവിന് ശേഷമാണ് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി വര്‍ധനവുണ്ടാകുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.

വാര്‍ത്താനോട്ടം

2025 ഏപ്രിൽ 11 വെള്ളി

BREAKING NEWS:

? മാളയില്‍ നടന്നത് അതിക്രൂര കൊലപാതകം; പോസ്റ്റ് മാർട്ടം ഇന്ന് , ആറ് വയസുകാരനെ കൊന്നത് പീഡന ശ്രമം അമ്മയെ അറിയിക്കുമെന്ന് പറഞ്ഞതോടെ,

?കെ പി സി സി രാഷ്ട്രീയ കാര്യസമതി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. ശൂരനാട് രാജശേഖരൻ (75) നിര്യാതനായി. കൊല്ലം ജില്ലാ മുൻ ഡി സി സി പ്രസിഡന്റും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററും ആയിരുന്നു

? കൊല്ലം ചാത്തന്നൂർ ശീമാട്ടി ജംഗ്ഷനിലുളള വീട്ടിൽ മാത്രമാണ് പൊതു ദർശനം. സംസ്ക്കാരം വീട്ടു വളപ്പിൽ 5 മണിക്ക്.

? മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ എൻഐഎ ഇന്ന് ചോദ്യം ചെയ്യും.

?കേരളീയം?

? മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട സിഎംആര്‍എല്‍ എക്സാലോജിക് മാസപ്പടി ഇടപാടില്‍ പ്രാരംഭ അന്വേഷണം തുടങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ഇതിനുമുന്നോടിയായി എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പിനായി കൊച്ചിയിലെ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി.

? പ്രകൃതി വിരുദ്ധ ബന്ധത്തെ എതിര്‍ത്ത ആറു വയസുകാരനെ കുളത്തില്‍ മുക്കി കൊന്ന ഇരുപത് വയസുകാരനെ അറസ്റ്റു ചെയ്തു. തൃശൂര്‍ മാളക്കടുത്ത് യുകെജി വിദ്യാര്‍ത്ഥിയായ കുഴൂര്‍ സ്വര്‍ണപ്പള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകന്‍ ആറ് വയസുകാരനായ ഏബലിനെ അയല്‍വാസിയായ ജോജോയാണ്(20) കുളത്തില്‍ മുക്കി കൊലപ്പെടുത്തിയത്.

? കേരള സര്‍വകലാശാല ആസ്ഥാനത്ത് വന്‍ സംഘര്‍ഷം. സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയാഹ്ലാദത്തിനിടെ കെഎസ്യു പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ക്യാമ്പസിനുള്ളില്‍ നിന്ന് പുറത്തേക്കും തിരിച്ചും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കല്ലേറുണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി.

? കേരള സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ പരസ്പരം ആരോപണ പ്രത്യാരോപണവുമായി കെഎസ്യുവും എസ്എഫ്‌ഐയും. സെനറ്റിലും സ്റ്റുഡന്റ് കൗണ്‍സിലിലും കെഎസ്യുവിന്റെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതില്‍ പ്രകോപിതരായാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്നാണ് കെഎസ്യുവിന്റെ ആരോപണം.

? ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിലെ മുഖ്യപ്രതി സുല്‍ത്താനെന്ന് എക്സൈസ് അധികൃതര്‍. കേസില്‍ നേരത്തെ പിടിയിലായ തസ്ലിമയുടെ ഭര്‍ത്താവ് ചെന്നൈ എണ്ണൂര്‍ സത്യവാണി മുത്ത് നഗര്‍ സ്വദേശി സുല്‍ത്താന്‍ അക്ബര്‍ അലിയെ (43 വയസ്) ഇന്നലെയാണ് തമിഴ്നാട് ആന്ധ്രാ അതിര്‍ത്തിയില്‍ നിന്നും എക്സൈസ് പിടികൂടിയത്.

? സിപിഐ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഔദ്യോഗിക പാനലിനെതിരായ കൂട്ടായ മത്സരം അനുവദിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പേരുകള്‍ നിര്‍ദ്ദേശിക്കുന്നതില്‍ കുഴപ്പമില്ലെന്നും പക്ഷെ സംഘടിതമായ മത്സരം അനുവദിക്കാനാകില്ലെന്നായിരുന്നു നിലപാട്.

?ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാക്കളായ എം.സി കമറുദ്ദീനും പൂക്കോയ തങ്ങളും ഇ.ഡിയുടെ കസ്റ്റഡിയില്‍. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇരുവരേയും രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. തെളിവ് ശേഖരണത്തിന് വേണ്ടി ഇരുവരേയും കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

? ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ ഒരു സംഘം യാത്രക്കാര്‍ മര്‍ദിച്ചതായി പരാതി. ഐലന്‍ഡ് എക്സ്പ്രസിലാണ് സംഭവം. മര്‍ദനമേറ്റ ടിടിഇ ആശുപത്രിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലായിട്ടുണ്ട്. നെയ്യാറ്റിന്‍കരയ്ക്കും പാറശ്ശാലക്കും ഇടയിലാണ് സംഭവം നടന്നിരിക്കുന്നത്.

? ഇടുക്കി ഉപ്പുതറ ഒമ്പതേക്കറില്‍ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനന്‍, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം.

? അച്ഛന്‍ കല്ലെറിഞ്ഞ് ഓടിക്കുന്നതിനിടെ മകന്‍ കിണറ്റില്‍ വീണു മരിച്ച കേസില്‍ അച്ഛന് പത്തുവര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കല്ലിയൂര്‍ സ്വദേശി ബേബിയെ (63) ആണ് നരഹത്യയ്ക്ക് പത്തു വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴ ഒടുക്കുന്നതിനും നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്.

? കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

?? ദേശീയം ??

?മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ 18 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ട് ദില്ലിയിലെ പ്രത്യേക എന്‍ഐഎ കോടതി. റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ കസ്റ്റഡി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയില്‍ എന്‍ഐഎ അപേക്ഷ നല്‍കിയിരുന്നു. റാണെയെ ഇന്ന് എൻഐഎ ചോദ്യം ചെയ്യും.

? ആര്‍ത്തവത്തെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിപ്പിച്ചതായി പരാതി. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം.

? ഇന്നലെ നടന്ന ബ്രിഗേഡിയര്‍തല ചര്‍ച്ചയില്‍ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇന്ത്യ. അതിര്‍ത്തി മേഖലയിലെ സമാധാനം തകര്‍ക്കുന്ന നീക്കങ്ങളില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്തിരിയണമെന്ന് ഇന്ത്യ ഫ്ലാഗ് മീറ്റില്‍ ആവശ്യപ്പെട്ടു.

? ഗുരുഗ്രാം, ബെംഗളൂരു തുടങ്ങിയ തെരഞ്ഞെടുത്ത നഗരങ്ങളിലെ പ്രീമിയം തീയേറ്ററുകളില്‍ മദ്യം വിളമ്പുന്നതിനുള്ള ലൈസന്‍സിനായി പിവിആര്‍ ഐനോക്സ് ശ്രമിക്കുന്നുണ്ടെന്ന് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട്. പിവിആര്‍ ഐനോക്സ് തീയേറ്ററുകളിലേക്കുളള തിരക്ക് കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഇതിനെ ചെറുക്കാനാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

?? അന്തർദേശീയം ??

? ചൈനയില്‍ ഒന്നാം ക്ലാസ് മുതല്‍ തന്നെ കുട്ടികള്‍ക്ക് എഐ പഠനം. 2025 സെപ്റ്റംബര്‍ 1 മുതല്‍ ചൈനയിലെ പ്രാഥമിക വിദ്യാഭ്യസാ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കടക്കം എഐ പഠനം നിര്‍ബന്ധമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

? യുഎസുമായൊരു ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെങ്കിലും എന്നാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തുന്ന ഉയര്‍ന്ന തീരുവയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്നും ചൈന. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ 125 ശതമാനമായി യുഎസ് ഉയര്‍ത്തിയതിനുപിന്നാലെയാണ് ചൈനയുടെ പ്രതികരണം.

? കായികം ?

? ഐപിഎല്ലില്‍ തോല്‍വിയറിയാതെ ഡല്‍ഹി കാപിറ്റല്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 6 വിക്കറ്റിന് തോല്‍പ്പിച്ച് ഡല്‍ഹി കാപ്പിറ്റല്‍സ് തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി.

? മഹേന്ദ്ര സിംഗ് ധോണി വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകനായി തിരിച്ചെത്തുന്നു. നായകന്‍ റുതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തുപോയതിനാലാണ് നായക സ്ഥാനത്തേയ്ക്ക് വീണ്ടും 43 കാരനായ ധോണി തിരിച്ചെത്തുന്നത്.

? ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ ധോണിയാകും ചെന്നൈയെ നയിക്കുക.

വേങ്ങരയില്‍ യുവതിയെ ഫോണില്‍ വിളിച്ച്‌ മുത്തലാഖ് ചൊല്ലിയതായി പരാതി

മലപ്പുറം: വേങ്ങരയില്‍ യുവതിയെ ഫോണില്‍ വിളിച്ച്‌ മുത്തലാഖ് ചൊല്ലിയതായി പരാതി. ഒന്നര വര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെയാണ് ഭര്‍ത്താവ് കൊണ്ടോട്ടി തറയട്ടാല്‍ സ്വദേശി വീരാന്‍കുട്ടി മുത്തലാഖ് ചൊല്ലിയത്.

ഇവര്‍ക്ക് 11 മാസം പ്രായമുളള കുഞ്ഞുണ്ട്. യുവതിയുടെ കുടുംബം നല്‍കിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കിയില്ലെന്നും പരാതിയുണ്ട്. വിവാഹം കഴിഞ്ഞ് 40 ദിവസമാണ് യുവതി ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞത്.

ആരോഗ്യപ്രശ്‌നമുണ്ടായപ്പോള്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍ അതിനുശേഷം ഭര്‍ത്താവ് വിളിക്കുകയോ ബന്ധപ്പെടുകയോ ഒന്നും ചെയ്തില്ലെന്നാണ് യുവതി ആരോപിക്കുന്നത്. ഗര്‍ഭിണിയായിരുന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അപ്പോഴും ഭര്‍ത്താവോ കുടുംബമോ യുവതിയുമായി ബന്ധപ്പെട്ടില്ല. മധ്യസ്ഥര്‍ മുഖേന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഫോണിലൂടെ വീരാന്‍കുട്ടി മുത്തലാഖ് ചൊല്ലിയത്. ഇയാള്‍ക്കെതിരെ യുവതി വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. മുത്തലാഖ് നിരോധനം നിലവിലുളള രാജ്യമാണ് ഇന്ത്യ.

ലഹരിക്കെതിരെ പോരാടൻ എൻഎസ്എസ് കരയോഗങ്ങൾക്ക് നിർദ്ദേശം

ശാസ്താംകോട്ട:എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ ആഹ്വാനം അനുസരിച്ച് കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിലെ 125 കരയോഗങ്ങളിലും 12നു ലഹരി വിരുദ്ധ പ്രചാരണദിനമായി ആചരിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ.ബാബു,യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ എന്നിവർ അറിയിച്ചു. വൈകിട്ട് 3ന് കരയോഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾ,വിദ്യാർത്ഥികൾ,രക്ഷിതാക്കൾ എന്നിവരെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ക്ലാസുകൾ,സെമിനാറുകൾ,ജാഗ്രതാ സദസ്സുകൾ,ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടക്കും.വിവിധ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ ക്ലാസുകൾ നയിക്കും.

വായനാ വസന്തം ഉദ്ഘാടനം ഇന്ന്

ശാസ്താംകോട്ട.സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായന വസന്തം പദ്ധതിയുടെ കുന്നത്തൂർ താലൂക്ക് തല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് നടക്കും പോരുവഴി ഇടക്കാട് തെക്ക് കൈരളി വായനശാലയിൽ സംഘടിപ്പിച്ചിരിക്കുന്ന പരിപാടി ചവറ ഗവൺമെന്റ് കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. മിനി ബാബു ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആർ.അജയകുമാർ അധ്യക്ഷനാകും. താലൂക്കിലെ ഗ്രന്ഥശാല പ്രവർത്തകർ പങ്കെടുക്കണമെന്ന് സെക്രട്ടറി എസ്സ്. ശശികുമാർ അറിയിച്ചു…

ബീഹാറിൽ മഴക്കെടുതി,24 മണിക്കൂറിനിടെ മരിച്ചത് 42 പേർ

പട്ന.ബീഹാറിൽ മഴക്കെടുതി.24 മണിക്കൂറിനിടെ മരിച്ചത് 42 പേർ.28 പേർ മരിച്ചത് ഇടി മിന്നലേറ്റ്.നളന്ദ, ജെഹാനാബാദ്, മുസാഫർപൂർ, അരാരിയ, ബെഗുസാരായ് ജില്ലകളിൽ മഴക്കെടുതി രൂക്ഷം.നളന്ദയിൽ മാത്രം 18 പേർ മരിച്ചു.

ബിഹാർ ഷരീഫിൽ ക്ഷേത്രത്തിൽ മതിൽ ഇടിഞ്ഞുവീണ് ഒമ്പത് പേർ മരിച്ചു.അഞ്ച് പേർക്ക് പരിക്കേറ്റു.മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.അടുത്ത 48 മണിക്കൂർ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.