Home Blog Page 1309

മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

ബംഗളുരു: മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. എരുമേലി സൗത്ത് എരുത്വാപ്പുഴ കളത്തൂര്‍ ബിജു- സുനിത ദമ്പതികളുടെ മകള്‍ കാര്‍ത്തികയാണ് മരണപ്പെട്ടത്. ബൈക്കോടിച്ചിരുന്ന പാലക്കാട് ഒറ്റപ്പാലം തൃക്കടേരി സ്വദേശി ഗോപാലകൃഷ്ണന്റെ മകന്‍ ജി ഹരിശങ്കര്‍ തരകന് പരിക്കേറ്റു.


ഇന്നലെ ഉച്ചയോടെ മൈസൂര്‍- നഞ്ചന്‍ഗുഡ് ദേശീയപാതയിലായിരുന്നു അപകടമുണ്ടായത്.ബെംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു കാര്‍ത്തിക. അവധിക്ക് നാട്ടില്‍ വരാനിരിക്കുകയായിരുന്നു. ബിജുവിന്റെയും സുനിതയുടെയും ഏക മകളാണ്.

വാർത്താ നോട്ടം

2025 ഏപ്രിൽ 13 ഞായർ
BREAKING NEWS

?നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കയ്ൻ കേസിൻ്റെ അന്വേഷണത്തിൽ പോലീസിന് ഗുരുതര വീഴ്ചയെന്ന് വിചാരണക്കോടതി

? വഖഫ് നിയമത്തിനെതിരെ സംഘർഷമുണ്ടായ മുർഷിദാബാദിൽ കൂടുതൽ കേന്ദ്രസേനയെ വിനിയോഗിക്കും.

? ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് വയനാട് എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിന്; ടൗൺഷിപ്പ് നിർമ്മാണം തടസപ്പെടില്ലെന്ന് തൊഴിലാളികൾ
? പകരച്ചുങ്കത്തിൽ നിന്ന് മൊബൈൽ, കമ്പ്യുട്ടർ എന്നിവയെ ഒഴിവാക്കി അമേരിക്ക



? കേരളീയം ?

? നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വറിന്റെ പിന്തുണ യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിവി അന്‍വര്‍ യുഎഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് യുഡിഎഫ് സ്വീകരിച്ചിട്ടുണ്ടെന്നും  അദ്ദേഹം യുഡിഎഫിന് ഒപ്പം ഉണ്ടാകുമെന്നും പാലക്കാട് തോല്‍വിയില്‍ നിന്ന് സി.പി.എം പാഠം പഠിച്ചിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.


? പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍ എസ് എസ് നേതാവ് കെ ബി ഹെഡ്‌ഗെവാറിന്റെ പേര് നല്‍കിയത് ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരായ ബി ജെ പിയുടെ ഭീഷണി ജനാധിപത്യത്തിന് നേരെയുള്ള കൊലവിളിയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി.



? ഇടുക്കി തൊടുപുഴ ജില്ല ആശുപത്രിയില്‍ ചികിത്സ പിഴവെന്ന് ആരോപണം. ലോഹഭാഗം എടുത്തുമാറ്റാതെ യുവാവിന്റെ കാലിലെ മുറിവ് തുന്നിക്കെട്ടിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇടവെട്ടി സ്വദേശി മുഹമ്മദ് ഹാജയുടെ കാലിലെ  മുറിവാണ് തുന്നിക്കെട്ടിയത്.


? കണ്ണൂര്‍ മുണ്ടേരി കടവില്‍ വില്പനയ്ക്ക് കൊണ്ടു വന്ന കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. മുള ഡിപ്പോയ്ക്ക് സമീപം വാടക വീട്ടില്‍ താമസിക്കുന്ന ജാക്കിര്‍ സിക്ദാര്‍, ഭാര്യ അലീമ ബീവി എന്നിവരാണ് പിടിയിലായത്.14 കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.



? ചേര്‍ത്തലയില്‍ നടക്കുന്ന ആള്‍ കേരള കബഡി മത്സരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പറവൂരിലും ചെറായി ഭാഗങ്ങളിലുമുള്ള വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ചിരുന്ന ബസ് മീഡിയനില്‍ ഇടിച്ച് മറിഞ്ഞ് പതിമൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്. ദേശീയപാത 66 ല്‍ വരാപ്പുഴ പാലത്തിനു സമീപമുള്ള മീഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്.



??    ദേശീയം   ??

? കര്‍ണാടകയുടെ ജനസംഖ്യയില്‍ 70% ഒബിസി വിഭാഗമെന്ന് ജാതി സെന്‍സസ് സര്‍വേ റിപ്പോര്‍ട്ട്. ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങള്‍ ചേര്‍ന്നാല്‍ സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 94% എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ നിലവിലെ 32 ശതമാനം ഒബിസി സംവരണം 51% ആയി ഉയര്‍ത്താന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. പിന്നാക്ക വിഭാഗം കമ്മീഷന്‍ ചെയര്‍മാനായിരുന്ന ജസ്റ്റിസ് ജെ കാന്തരാജിന്റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയത്.

? വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ മൂന്ന് പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജില്ലയില്‍ നിന്ന് 110 പേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘര്‍ഷം ഉണ്ടായ ജാന്‍ഗിപൂര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം സസ്‌പെന്‍ഡ് ചെയ്തു.



? അമേരിക്കയുടെ തീരുവ ഉയര്‍ത്തല്‍ കണക്കിലെടുത്ത് ശമ്പള വര്‍ധന മാറ്റിവെച്ച് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. 2025 ഏപ്രിലില്‍ നല്‍കേണ്ടിയിരുന്ന വാര്‍ഷിക ശമ്പള വര്‍ധനയാണ് ടിസിഎസ് മാറ്റിവെച്ചത്.

??  അന്തർദേശീയം  ??

? അമേരിക്ക ഇന്ത്യയ്ക്കു കൈമാറിയ, മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ എന്‍ഐഎ കൊച്ചിയിലെത്തിച്ചു തെളിവെടുക്കും. കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട്‌ചെയ്യാനാണെന്ന് റാണ മൊഴിനല്‍കിയതായാണ് സൂചന. കൊച്ചിയില്‍ റാണയെ സഹായിച്ച ഒരാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

? നാസയുടെ ആകെ ബജറ്റിന്റെ 20 ശതമാനം വെട്ടി കുറയ്ക്കാനും പ്രധാന നാസ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ മൊത്തം ശാസ്ത്ര പദ്ധതികള്‍ക്കുള്ള ബജറ്റില്‍ 49 ശതമാനത്തോളം വെട്ടിച്ചുരുക്കലുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.



? സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്. റിയാദില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ അന്തരീക്ഷം പൊടിപടലങ്ങള്‍ നിറഞ്ഞ അവസ്ഥയിലായിരുന്നു. തണുപ്പുകാലത്ത് നിന്ന് വേനല്‍ക്കാലത്തിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയായി വരുന്ന ദിവസങ്ങളിലും രാജ്യത്ത് വ്യപകമായി പൊടിക്കാറ്റ് വീശുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

? അമേരിക്കയില്‍ നിയമാനുസൃതം താമസിക്കുന്ന ഗ്രീന്‍ കാര്‍ഡ് ഉടമകളടക്കമുള്ള വിദേശികള്‍ തിരിച്ചറിയല്‍ രേഖകള്‍  എപ്പോഴും കൈയില്‍ കരുതണമെന്ന് നിര്‍ദേശം. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷം രാജ്യത്ത് നടപ്പാക്കുന്ന കുടിയേറ്റ, വിസ നിയമ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ നിര്‍ദേശം.

? ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്താനുള്ള തീരുമാനത്തില്‍നിന്ന് സ്മാര്‍ട്ട് ഫോണുകളും കമ്പ്യൂട്ടറുകളും അടക്കമുള്ളവയെ ഒഴിവാക്കി അമേരിക്ക. കമ്പ്യൂട്ടറുകള്‍ അടക്കമുള്ളവയുടെ വില കുത്തനെ കൂടുന്നത് യു.എസ് ടെക് കമ്പനികളെ ബാധിക്കുമെന്ന ആശങ്കയാണ് തീരുമാനത്തിന് പിന്നിലെന്ന് ബിബിസി റിപ്പോര്‍ട്ടുചെയ്തു.




⚽  കായികം  ?



?  ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ട് ചരിത്രനേട്ടം സ്വന്തമാക്കി മോഹന്‍ ബഗാന്‍. എക്സ്ട്രാടൈമിലേക്ക് കടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് ബെംഗളൂരുവിനെ കീഴടക്കിയാണ് മോഹന്‍ ബഗാന്‍ ചരിത്രം നേട്ടം സ്വന്തമാക്കിയത്. മുഴുവന്‍ സമയം അവസാനിച്ചപ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായിരുന്നു. എന്നാല്‍ 96-ാം മിനിറ്റില്‍ വലകുലുക്കി മക്ലാരന്‍ ബഗാനെ കിരീടത്തിലേക്ക് നയിച്ചു.

? ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആറ് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് 38 പന്തില്‍ 60 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും  37 പന്തില്‍ 56 റണ്‍സെടുത്ത സായ് സുദര്‍ശന്റേയും ഇന്നിംഗ്‌സുകളുടെ മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു.



? ഐപിഎല്ലില്‍ ഇന്നലെ നടന്ന ആവേശകരമായ രണ്ടാമത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 245 റണ്‍സ് നേടി വിജയമുറപ്പിച്ച പഞ്ചാബ് കിംഗ്സിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഒമ്പത് പന്തുകള്‍ ശേഷിക്കേ എട്ട് വിക്കറ്റ് വിജയം സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്.

തുറയിൽക്കുന്ന് കുമാരനാശാൻ സ്മാരക ഗ്രന്ഥശാല ഏർപ്പെടുത്തിയ ആശാൻ പുരസ്കാരം സമ്മാനിച്ചു

കരുനാഗപ്പള്ളി . കുമാരനാശാൻ്റെ ജന്മദിനത്തോടനുബന്ധിച്ച് തുറയിൽക്കുന്ന് കുമാരനാശാൻ സ്മാരക ഗ്രന്ഥശാല ഏർപ്പെടുത്തിയ ആശാൻ പുരസ്കാരം എം എസ് സുമേഷ് കൃഷ്ണന് ചവറ എം എൽ എ ഡോ സുജിത് വിജയൻപിള്ള സമ്മാനിച്ചു. 10001 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് സമ്മാനം. എൻ്റെയുംനിങ്ങളുടെയും മഴകൾ എന്ന കവിതാ സമാഹാരമാണ് സമ്മാനാർഹമായത്. ഗ്രന്ഥശാല പ്രസിഡൻ്റ് ഡോ ജാസ്മിൻ അദ്ധ്യക്ഷയായ ചടങ്ങിൽ എം എൽ എ യ്ക്ക് ഗ്രന്ഥശാലാ പ്രസിഡൻ്റും സെക്രട്ടറി ആൾഡ്രിൻ റ്റി.എം ഉം ചേർന്ന് ലൈബ്രറിയുടെ ഉപഹാരം സമർപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ക്ഷേമകാര്യ സമിതി അധ്യക്ഷ ഇന്ദുലേഖ, കൗൺസിലർ കെ. പുഷ്പാംഗദൻ , ഗ്രന്ഥശാലാ വൈസ് പ്രസിഡൻ്റ് ബിജു തുറയിൽക്കുന്ന്, സുനിൽ ഭാർഗവൻ എന്നിവർ സംസാരിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന കുട്ടികളുടെ കവിയരങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് അഡ്വ. പി.ബി ശിവൻ ഉദ്ഘാടനം ചെയ്തു. കുമാരി ഏയ്ഞ്ചൽ ബിനു, മാസ്റ്റർ നവനീത്,ഫിദനൗഷാദ്, ഫാത്തിമഷാജഹാൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.

ഇന്നും നാളെയും മധ്യകേരളത്തില്‍ പലയിടങ്ങളിലും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ഇന്നും നാളെയും മധ്യകേരളത്തില്‍ പലയിടങ്ങളിലും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ചിലയിടങ്ങളില്‍ പുലര്‍ച്ചെ ശക്തമായ മഴ ലഭിച്ചു.   മണിക്കൂറില്‍  40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലയിലെ കാപ്പില്‍ മുതല്‍ പൂവാര്‍ വരെയുള്ള തീരങ്ങളിലും ആലപ്പുഴ ജില്ലയിലും കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇതിന്‍റെ ഭാഗമായി ഉയര്‍ന്ന തിരമാലകളും കടലാക്രമണവും ഉണ്ടായേക്കാം. ആലപ്പുഴയിലും എറണാകുളത്തും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് ഓശാന ഞായര്‍, പീഡാനുഭവങ്ങളുടെ ഓര്‍മ്മ പുതുക്കി വിശുദ്ധവാരത്തിന് തുടക്കം

കൊച്ചി: ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുകര്‍മങ്ങള്‍ നടക്കും. വിശ്വാസി സമൂഹം കുരുത്തോല പ്രദക്ഷിണം നടത്തും. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായുളള യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ഓശാന ഞായര്‍ ആചരണം.
താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ ഓശാന ഞായര്‍ തിരുകര്‍മങ്ങള്‍ക്ക് താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കത്തീഡ്രല്‍ വികാരി ഫാ. മാത്യു പുളിമൂട്ടില്‍ സഹകാര്‍മികനാകും. കട്ടിപ്പാറ ഹോളി ഫാമിലി ചര്‍ച്ചില്‍ ഓശാന കര്‍മങ്ങള്‍ക്ക് ഫാ. മില്‍ട്ടന്‍ മുളങ്ങാശേരി കാര്‍മികത്വം വഹിക്കും. പുതുപ്പാടി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പളളിയില്‍ ഫാ. ഫിനഹാസ് റമ്പാന്‍, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പളളിയില്‍ ഫാ. വര്‍ഗീസ് ജോണ്‍, പുതുപ്പാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയില്‍ ഫാ. ബിജോയ് അറാക്കുടിയില്‍ എന്നിവര്‍ ഓശാന ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും.

വെടിയാം ലഹരി ആസ്വദിക്കാം ജീവിതം ക്ലാസ് നടത്തി

മൈനാഗപ്പള്ളി. ലഹരിക്കെതിരായ പ്രചാരണ പരിപാടികളുടെ ഭാഗമായി നായർ സർവീസ് സൊസൈറ്റിയുടെ ആഹ്വാനപ്രകാരം വേങ്ങ കിഴക്ക് 2193-ാം നമ്പർ NSS കരയോഗത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
ചവറ ഗവ. കോളേജിലെ NSS പ്രോഗ്രാം ഓഫീസർ ഡോ. ഗോപകുമാർ,
അസി. എക്സൈസ് ഓഫീസർ
അബ്ദുൾ മനാഫ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.
സി. മണിയൻപിള്ള
ജി. രാധാകൃഷ്ണപിള്ള
ആർ.കെ. നായർ
അഷറഫ്, ഇക്ബാൽ,
മധു, ,ജോയി,
ജയകുമാർ, സുരേന്ദ്രൻ പിള്ള, മായാറാണി
എന്നിവർ സംസാരിച്ചു.

ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ പിടിയാന നന്ദിനി ചരിഞ്ഞു

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ പിടിയാന നന്ദിനി (64) ചരിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അന്ത്യം. പ്രായാധിക്യത്താല്‍ അവശതയിലായിരുന്നു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ,ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ ആനക്കോട്ടയിലെത്തി നന്ദിനിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.

1964 മെയ് 9ന് നിലമ്പൂരിലെ പി നാരായണന്‍ നായര്‍ എന്ന ഭക്തനാണ് ഗുരുവായൂരപ്പന് മുന്നില്‍ നന്ദിനിയെ നടയിരുത്തിയത്.നാലാം വയസ്സിലാണ് നാടന്‍ ആനയായ നന്ദിനിയെ നടയ്ക്കിരുത്തിയത്. 1975 ജൂണ്‍ 25ന് പുന്നത്തൂര്‍ കോട്ടയിലേക്ക് ഗുരുവായൂര്‍ ആനത്താവളം മാറ്റുമ്പോള്‍ ഗുരുവായൂര്‍ കേശവനൊപ്പം കോട്ടയിലേക്ക് പ്രവേശിച്ച ആനകളില്‍ കുഞ്ഞു നന്ദിനിയും ഉള്‍പ്പെടും.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പള്ളിവേട്ട, ആറാട്ട് ചടങ്ങുകളില്‍ തിടമ്പേറ്റി നന്ദിനി ശ്രദ്ധേയ സാന്നിധ്യമായി. ഇരുപത് വര്‍ഷത്തിലധികമായി ഈ’ ചടങ്ങുകളില്‍ നന്ദിനി പങ്കെടുത്തു.ക്ഷേത്രത്തില്‍ ഭക്തരുടെ തിരക്ക് കാരണം ഓടാന്‍ പോലും സ്ഥലമുണ്ടാകില്ലെങ്കിലും ആ തിരക്കിനിടയിലൂടെയും സൂക്ഷിച്ചു ഓടി ഭക്തരുടെ സ്‌നേഹവും നന്ദിനിക്ക് ലഭിച്ചിട്ടുണ്ട്. നന്ദിനിക്ക് ഉത്സവ ചടങ്ങുകള്‍ ശീലമാണ്. ഓട്ടത്തിനിടയില്‍ നില്‍ക്കേണ്ട സമയത്തും സ്ഥാനത്തും നില്‍ക്കാനും നന്ദിനിക്ക് അറിയാമായിരുന്നുവെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അനുസ്മരിച്ചു.

പ്രായാധിക്യവും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളെയും തുടര്‍ന്ന് നന്ദിനി ചികിത്സയിലായതിനാല്‍ ഇത്തവണ ഗുരുവായൂര്‍ ദേവിയാണ് പള്ളിവേട്ട ചടങ്ങുകള്‍ക്ക് ഓടിയത്.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നു പ്രത്യേകം സജ്ജീകരിച്ച കെട്ടുംതറയില്‍ ആയിരുന്നു നന്ദിനിയുടെ വിശ്രമം.

കൊല്ലത്ത് രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 16,56,000 രൂപയുമായി തമിഴ്നാട് സ്വദേശിയെ പുനലൂർ റെയിൽവേ പൊലിസ് പിടികൂടി

പുനലൂർ: രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 16,56,000 രൂപയുമായി തമിഴ്നാട് സ്വദേശിയെ പുനലൂർ റെയിൽവേ പൊലിസ് പിടികൂടി. ഇന്നലെ പുലർച്ചെ ആർ.പി.എഫ്, റെയിൽവേ പൊലിസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംയുക്ത പരിശോധനയ്ക്കിടെയാണ് മധുരൈ സ്വദേശി നവനീത് കൃഷ്ണ (59 വയസ്) പിടിയിലായത്. ചെന്നൈ എഗ്മോർ – കൊല്ലം എക്സ്പ്രസ് ട്രെയിനിലായിരുന്നു പണം കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ 1.4 കോടി  രൂപയാണ് പുനലൂർ റെയിൽവേ പൊലിസിന്റെ നേതൃത്വത്തിൽ  പിടികൂടിയത്. പിടിയിലായ ഇയാൾ നിരവധി തവണ ട്രെയിൻ മാർഗം പണം കടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇയാളെ ചോദ്യം ചെയ്തതിൽ മധുരയിൽ നിന്നാണെന്ന് ട്രെയിൻ കയറിയതെന്നാണ് മൊഴി. പിടികൂടിയ പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ച് ആർക്ക് കൈമാറാനാണ് കൊണ്ടുവന്നതെന്നും വിശദമായി അന്വേഷിക്കുമെന്നും വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും റെയിൽവേ പൊലിസ് എസ്.എച്ച്.ഒ ജി. ശ്രീകുമാർ പറഞ്ഞു. സി.പി.ഒമാരായ അരുൺ മോഹൻ,  സവിൻ കുമാർ, ആർ.പി.എഫ്  ഉദ്യോഗസ്ഥരായ എ.എസ്.ഐ തില്ലൈ നടരാജൻ, ജേക്കബ്, റെജി എന്നിവരടങ്ങിയ സംഘമാണ് പരിശോധന  നടത്തിയത്. പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കി ട്രഷറിയിലേക്ക് മാറ്റും. സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗത്തെയും വിവരം അറിയിക്കും. കഴിഞ്ഞ മാസം 24ന് ഇതേ ട്രെയിനിൽ രേഖകളില്ലാതെ   കടത്തിക്കൊണ്ടുവന്ന 44 ലക്ഷം  രൂപയും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും പണവുമായി ഒരാൾ പിടിയിക്കുന്നത്.

മുംബൈ ഭീകരാക്രമണം; തഹാവൂര്‍ റാണയെ കൊച്ചിയിലെത്തിക്കും, സഹായിച്ചയാള്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി/കൊച്ചി: ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കസ്റ്റഡിയിലുള്ള മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ 2008-ലെ യാത്രകളെ പിന്തുടർന്നുള്ള അന്വേഷണം കേരളത്തിലേക്കും.
ചോദ്യംചെയ്യല്‍ തുടരുകയാണ്.
അന്വേഷണത്തിന്റെ ഭാഗമായി റാണയെ കൊച്ചിയിലെത്തിച്ച്‌ തെളിവെടുക്കും. കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട്ചെയ്യാനാണെന്ന് റാണ മൊഴിനല്‍കിയതായാണ് സൂചന. കൊച്ചിയില്‍ റാണയെ സഹായിച്ച ഒരാളെ എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇയാളെയും റാണയെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് അന്വേഷണ ഏജൻസിയുടെ നീക്കം.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഡേവിഡ് കോള്‍മാൻ ഹെഡ്ലി അമേരിക്കൻ അന്വേഷണ ഏജൻസികള്‍ക്കുനല്‍കിയ മൊഴികളും റാണയുടെ മൊഴികളും പരിശോധിച്ചാണ് എൻഐഎ സംഘത്തിന്റെ ചോദ്യങ്ങള്‍.

2008 നവംബർ 26-ലെ മുംബൈ ഭീകരാക്രമണത്തിനു
മുൻപാണ് റാണ കൊച്ചി സന്ദർശിച്ചത്. നവംബർ 11മുതല്‍ 21വരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ യാത്രചെയ്തിരുന്നു. ഭീകരാക്രമണത്തിനു
വേണ്ട തയ്യാറെടുപ്പുകള്‍ക്കായിരുന്നു ഇതെന്നാണ് സംശയം.

2008 നവംബർ 16, 17 തീയതികളില്‍ ഭാര്യ സമ്രാസ് അക്തറിനൊപ്പമാണ് റാണ കൊച്ചിയില്‍ താമസിച്ചത്. അന്ന് റാണ 13 പേരെ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിരുന്നെന്ന് എൻഐഎ കണ്ടെത്തി. കൊച്ചിയില്‍ റാണയ്ക്ക് ആരുടെ സഹായം ലഭിച്ചുവെന്നതുള്‍പ്പെടെ വിവരമാണ് അന്വേഷണസംഘം തേടുന്നത്. കേരളത്തില്‍ മറ്റെവിടെങ്കിലും റാണ താമസിച്ചിരുന്നോ എന്നും കണ്ടെത്താനുണ്ട്.

ആണവ വിഷയത്തിൽ ചർച്ചകൾ തുടരാൻ അമേരിക്കയും ഇറാനും

മസ്ക്കറ്റ്: ആണവ വിഷയത്തിൽ ചർച്ചകൾ തുടരാൻ തീരുമാനിച്ച് അമേരിക്കയും ഇറാനും. ഒമാനിൽ ഇരുവിഭാഗവും ഇന്ന് നടത്തിയ ചർച്ച പൂർത്തിയായി. ഒമാൻ വിദേശകാര്യ മന്ത്രിയുടെ സാന്നിധ്യത്തിൽ ഇരു രാഷ്ട്രങ്ങളും ചർച്ചകളിൽ പങ്കെടുത്തു. അടുത്തയാഴ്ച ഏപ്രിൽ 19 ന് വീണ്ടും ചർച്ച നടത്തും എന്നാണ് സൂചന. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ചർച്ചയ്ക്ക് നേരിട്ട് എത്തിയിരുന്നു. യു എസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അമേരിക്കൻ സംഘത്തെ നയിച്ചു.

ഇരുനേതാക്കളും നേരിട്ട് സംസാരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ചർച്ച മൂന്നു മണിക്കൂർ നീണ്ടു. ഇറാന്‍റെ ആണവ ആയുധ സംഭരണ നീക്കം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ നീക്കം. തങ്ങൾക്ക് മേലുള്ള ഉപരോധങ്ങൾ നീക്കുകയാകും ഇറാന്‍റെ ലക്ഷ്യം. തങ്ങൾ ആണവായുധം ഉപേക്ഷിച്ചാൽ ഇസ്രായേൽ ഉൾപ്പടെ മേഖലയിൽ സമ്പൂർണ ആണവ നിരായുധീകരണം സമ്മതിക്കണം എന്ന സമ്മർദ്ദവും ഇറാൻ മുന്നോട്ട് വെയ്ക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.