Home Blog Page 1281

ആൾകൂട്ട വിചാരണയോ? ഭർത്താവ് ഭാര്യക്കെതിരെ പള്ളിയിൽ പരാതി നൽകി, പിന്നീട് നടന്നത് കൂട്ടംകൂടിയുള്ള അതിക്രമം

ബെംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് നൽകിയ പരാതിയിൽ 38 കാരിയെ മർദിച്ച് ആൾക്കൂട്ടം. ബെംഗളൂരിലാണ് സംഭവം. ഷബീന ബാനു എന്ന യുവതിയാണ് ക്രൂരമായ മർദനത്തിന് ഇരയായത്. കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിൻറെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഭാര്യയ്ക്കെതിരെ ഒരു പള്ളിയിലാണ് ഇയാൾ പരാതി നൽകിയത്. പള്ളിക്കു പുറത്തുവെച്ച് ഒരുകൂട്ടം പുരുഷന്മാർ യുവതിയെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.

ഏപ്രിൽ ഏഴിന് ഷബീന ബാനുവിനെ കാണാൻ ബന്ധുവായ നസീറും ഫയാസെന്ന മറ്റൊരാളും വീട്ടിലെത്തി. ഷബീനയുടെ ഭർത്താവ് ജമീൽ അഹമ്മദിന് ഇത് ഇഷ്ടപ്പെട്ടില്ല. തുടർന്ന് ഇയാൾ അടുത്തുള്ള ജുമ മസ്ജിദിലെത്തി ഭാര്യയ്ക്കും വീട്ടിലെത്തിയ രണ്ട് യുവാക്കൾക്കുമെതിരെ പരാതി നൽകുകയായിരുന്നു.

തുടർന്ന് ഏപ്രിൽ ഒമ്പതിന് മൂന്നുപേരെയും പള്ളിയിൽ നിന്ന് വിളിപ്പിച്ചു. ഷബീന പള്ളിയിൽ എത്തുമ്പോഴേക്കും ആറുപുരുഷന്മാർ ചേർന്ന് മർദനം ആരംഭിച്ചു. ക്രൂരമായ അക്രമത്തിൽ ഷബീനയ്ക്ക് പരിക്കേറ്റു. അക്രമത്തിൻറെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. ഗൂഢാലോചനയും കൊലപാതക ശ്രമവും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചേർത്തിട്ടുണ്ട്.

പാടത്തു കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് ഉണ്ണി മുകുന്ദൻ

പാടത്തു കുട്ടികള്‍ക്കൊപ്പം ടെന്നിസ് ബോള്‍ ക്രിക്കറ്റ് കളിക്കുന്ന ഉണ്ണി മുകുന്ദന്റെ വിഡിയോ വൈറലാവുകയാണ്. ഒറ്റപ്പാലം പല്ലാർമംഗലം പാടത്താണ് വേനലവധി ആഘോഷിക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ക്കൊപ്പം നടന്‍ ഉണ്ണി മുകുന്ദനും ഇറങ്ങിയത്. സിനിമാ തിരക്കിന് അവധി നൽകി കഴിഞ്ഞ ദിവസമാണു താരം ഒറ്റപ്പാലത്തെ വീട്ടിലെത്തിയത്. വൈകിട്ട് സുഹൃത്ത് അർജുനൊപ്പം ബൈക്കിൽ പാടത്തെത്തി കുട്ടികളോടൊപ്പം ക്രിക്കറ്റ്‌ കളിക്കാൻ ഉറങ്ങുകയായിരുന്നു.
ബാറ്റിങ്ങില്‍ മാത്രമല്ല ബോളിങ്ങിലും ഫീൽഡിലുമെല്ലാം താരം കളം നിറഞ്ഞു.  മത്സരങ്ങൾ  അവസാനിക്കുവോളം മൈതാനത്തു ചെലവഴിച്ചായിരുന്നു ഉണ്ണിയുടെ മടക്കം.

കളിക്കുന്നതിനിടെനാളേയും വരുമോയെന്ന് ചോദിക്കുന്നുണ്ട് കുട്ടിത്താരത്തിലൊരാള്‍ ഉണ്ണിയോട്. നാളേയോ നോക്കാം എന്നായിരുന്നു ഉണ്ണിയുടെ മറുപടി.

വാർത്താനോട്ടം

2025 ഏപ്രിൽ 15 ചൊവ്വ

BREAKING NEWS

??ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപം വാഴച്ചാലിൽ വഞ്ചിക്കടവിൽ 2 പേർ കാട്ടാന ആക്രമണതിൽ മരിച്ചു. അംബിക ,സതീഷ് എന്നിവരാണ് മരിച്ചത്.4 അംഗ സംഘം ഇന്നലെ രാത്രി വന വിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു.രണ്ട് പേർ ആനയെ കണ്ട് ചാലക്കുടിപ്പുഴ കടന്നു.സതീഷിനെ കാട്ടാന എടുത്ത് എറിഞ്ഞു എന്ന് സംശയം

? അനധികൃത സ്വത്ത് സമ്പാദനക്കേസ്: സിബിഐ അന്വേഷണം വേണമെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ കിഫ്ബി സി ഇ ഒ കെ എം ഏബ്രഹാം.

? മുംബൈ സ്ഫോടനം:തഹാവൂർ റാണയുടെ ചോദ്യം ചെയ്യൽ തുടരുന്നു.കൊച്ചിയുൾപ്പെടെ സന്ദർശിച്ചത് ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ എന്ന് എൻഐഎ

?ജമ്മുവിലെ പൂഞ്ചിലെ സുരൻകോട്ടയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ, മേഖലയിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു.

? ഡൽഹി ജി റ്റി ബി മേഖലയിൽ 20 വയസ്സുള്ള പെൺകുട്ടിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

? കേന്ദ്രമന്ത്രി കിരൺ റിജുജൂ ഇന്ന് മുനമ്പത്ത് ഭൂസംരക്ഷണ സമിതി പ്രവർത്തകരുമായി അഭിനന്ദൻ സഭയിൽ പങ്കെടുക്കും.വാരാപ്പുഴ ആർച്ച് ബിഷപ്പുമായും കൂടി കാഴ്ച നടത്തും.

? മുതലപ്പൊഴിയിലെ മണൽ മൂടൽ: മത്സ്യതൊഴിലാളി സമരസമിതി നേതാക്കൾ ഇന്ന് മന്ത്രിക്ക് നിവേദനം നൽകും.

? കാസർകോട് ബേഡകത്ത് കടയ്ക്കുളളിലിട്ട് തീ കൊളുത്തി മംഗ്ലൂരുവിൽ ചികിത്സയിലായിരുന്ന മണ്ണടുക്കം സ്വദേശി രമിത (34) മരിച്ചു. തമിഴ്നാട് സ്വദേശി രാമാമൃതം ഇവരെ തീ കൊളുത്തിയത് ഈ മാസം 8 ന്

?രണ്ടാം വെടിനിർത്തൽ ചർച്ചയുടെലി ഭാഗമായി നിരായുധീകരണം എന്ന ഇസ്രായേൽ അഭിപ്രായം തള്ളി ഹമാസ്

? കേരളീയം ?

? അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാം. കിഫ്ബി സിഇഒ സ്ഥാനത്തുനിന്ന് സ്വയം രാജിവെക്കില്ലെന്നും പദവിയില്‍ തുടരണമോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

? ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാധ്യമങ്ങളെ വിലക്കിയതില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ഹൈക്കോടതിയെ സമീപിക്കും. വിഷുദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ക്ഷേത്ര പരിസരത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിശദീകരണം.

?എഡിജിപിയും ഇന്റലിജന്‍സ് മേധാവിയുമായ പി.വിജയനെതിരെ വ്യാജ മൊഴി നല്‍കിയ സംഭവത്തില്‍ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്ന് ഡിജിപിയുടെ ശുപാര്‍ശ. ഗുരുതരമായ ക്രിമിനല്‍ കുറ്റത്തില്‍ തെറ്റായ മൊഴി നല്‍കിയെന്നും തെറ്റായ മൊഴി ഒപ്പിട്ടും നല്‍കിയെന്നും ഇത് ക്രിമിനല്‍ കുറ്റമാണെന്നും ഡിജിപി വ്യക്തമാക്കി.

? കൊല്ലത്തെ വാടക വീട്ടില്‍ തൂങ്ങിമരിച്ച ഹൈക്കോടതി അഭിഭാഷകന്‍ പി.ജി മനുവിന്റെ സംസ്‌കാരം എറണാകുളം പിറവത്തെ വീട്ടുവളപ്പില്‍ നടന്നു. രാവിലെ പാരിപ്പള്ളി മെഡിക്കല്‍ കേളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷമാണ് മൃതദേഹം നാട്ടില്‍ എത്തിച്ചത്. മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഔദ്യോഗിക ആവശ്യത്തിനായി വാടകയ്‌ക്കെടുത്ത വീട്ടില്‍ ഞായറാഴ്ച രാവിലെയാണ് പി.ജി മനു തൂങ്ങിമരിച്ചത്.

? വീട്ടിലെ പ്രസവത്തെ പിന്തുണച്ച് വീണ്ടും എപി സുന്നി വിഭാഗം. ഹോസ്പിറ്റലില്‍ തന്നെ പ്രസവിക്കണമെന്ന് രാജ്യത്ത് നിയമം ഉണ്ടോയെന്ന് ചോദിച്ച് എപി സുന്നി നേതാവ് വീട്ടിലെ പ്രസവത്തെ ന്യായീകരിച്ചു. കോഴിക്കോട് പെരുമണ്ണയില്‍ നടത്തിയ മതപ്രഭാഷണത്തിനിടെ സയ്യിദ് സ്വാലിഹ് തുറാബ് തങ്ങളാണ് വീട്ടിലെ പ്രസവത്തെ പിന്തുണച്ചുകൊണ്ട് പ്രസ്താവന നടത്തിയത്.

? ശബരിമല ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വര്‍ണ്ണ ലോക്കറ്റുകളുടെ വിതരണോത്ഘാടനം രാവിലെ 6.30 ന് കൊടിമരചുവട്ടില്‍ ദേവസ്വം – സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിച്ചു.

? പെരിന്തല്‍മണ്ണ ആലിപ്പറമ്പില്‍ യുവാവിനെ അയല്‍വാസി കുത്തികൊന്നു. ആലിപ്പറമ്പ് സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

.

? കാസര്‍കോട് മഞ്ചേശ്വരത്ത് ഓട്ടോഡ്രൈവറെ കൊന്ന് കിണറ്റില്‍ തള്ളിയ സംഭവത്തില്‍ പ്രതി പിടിയില്‍. കര്‍ണാടക സ്വദേശിയായ അഭിഷേക് ഷെട്ടി എന്ന 25 വയസുകാരനാണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലാത്.

?? ദേശീയം ??

? ബാബാ സാഹിബ് ജീവിച്ചിരുന്നപ്പോള്‍ പിന്തുണയ്ക്കാത്തവരാണ് ബിജെപിയെന്നും അന്നും ഇന്നും ഇവര്‍ ബാബാ സാഹിബിന്റെ ശത്രുക്കളാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബാബാസാഹിബിനോട് കോണ്‍ഗ്രസ് ചെയ്തത് മറക്കരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നും ഖാര്‍ഗെ.

? ഇന്ത്യയിലെ ഏറ്റവും മോശം സര്‍ക്കാര്‍ സ്‌കൂളുകള്‍ തമിഴ്നാട്ടിലാണെന്നും ഉത്തര്‍പ്രദേശിനേക്കാളും ബിഹാറിനെക്കാളും മോശമാണ് അവസ്ഥയെന്നും തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദളിത് പീഡനം നടക്കുന്നത് തമിഴ്നാട്ടിലാണെന്നും ദളിതര്‍ക്കുള്ള പദ്ധതിയിലെ പണം വകമാറ്റി ചിലവഴിക്കുന്നുവെന്നും ആരോപിച്ചു.

? വഖഫ് നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ കക്ഷികള്‍ ഉള്‍പ്പെടെ സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തില്‍ നിയമത്തെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കോടതിയിലേക്ക്. അസം,രാജസ്ഥാന്‍,മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കി.

? പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രത്‌ന വ്യാപാരി മെഹുല്‍ ചോക്‌സി അറസ്റ്റില്‍. ബെല്‍ജിയത്തില്‍ നിന്നാണ് മെഹുല്‍ ചോക്‌സിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ഏജന്‍സികളുടെ അഭ്യര്‍ത്ഥനപ്രകാരമാണ് അറസ്റ്റ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നും 11,653 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ മെഹുല്‍ ചോക്‌സിക്കെതിരെ ഇഡിയും സിബിഐയും നേരത്തെ കേസെടുത്തിരുന്നു.

? മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ കസ്റ്റഡിയിലുള്ള സാക്ഷി കൊച്ചിയില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. തഹാവൂര്‍ റാണയ്ക്കും ഹെഡ്‌ലിക്കും ഇന്ത്യയില്‍ എത്തിയപ്പോള്‍ ഇയാളാണ് സഹായം നല്‍കിയത് എന്നാണ് എന്‍ഐഎ നല്‍കുന്ന വിവരം. ഇയാള്‍ക്കൊപ്പം തഹാവൂര്‍ റാണയെയും കൊച്ചിയില്‍ എത്തിച്ച് തെളിവ് ശേഖരിക്കാന്‍ എന്‍ഐഎ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

? ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. മുംബൈയിലെ വോര്‍ലിയിലെ ഗതാഗത വകുപ്പിലേക്ക് അയച്ച വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഭീഷണി. സല്‍മാന്റെ കാര്‍ ബോംബ് വച്ച് പൊട്ടിക്കുമെന്നും സല്‍മാനെ കൊല്ലുമെന്നുമാണ് ഭീഷണി സന്ദേശം.

?ബെംഗലൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിസ്‌പ്ലേ ബോര്‍ഡുകളില്‍ നിന്ന് ഹിന്ദി നീക്കി. സൈന്‍ ബോര്‍ഡുകളില്‍ ഇംഗ്ലീഷും കന്നഡയും മാത്രമാക്കി.

? മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ ഹുസൈന്‍ റാണയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥര്‍ ദിവസവും എട്ട് മുതല്‍ പത്ത് മണിക്കൂറുവരെ ചോദ്യം ചെയ്യുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തകള്‍ അറിയിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസവും എന്‍ഐഎ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ദില്ലിയിലെ സിജിഒ സമ്മുച്ചയത്തിലെ എന്‍ഐഎ ആസ്ഥാനം റാണയുടെ അറസ്റ്റിനെ തുടര്‍ന്ന് വലിയ സുരക്ഷാ വലയത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

? ദില്ലി അംബേദ്കര്‍ സര്‍വകലാശാലയില്‍ അംബേദ്കര്‍ ജയന്തി ദിനാഘോഷത്തിനിടെ വിദ്യാര്‍ത്ഥി പ്രതിഷേധം. എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ അംബേദ്കറിന്റെ ചിത്രം പതിച്ച പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. വൈസ് ചാന്‍സിലര്‍ ഉള്‍പ്പെടെ പങ്കെടുത്ത പ്രഭാഷണത്തിനിടെയാണ് പ്രതിഷേധം നടന്നത്.

?? അന്തർദേശീയം ??

? നൊബേല്‍ സമ്മാനം ലഭിച്ച എഴുത്തുകാരന്‍ മരിയോ വര്‍ഗാസ് യോസ (89) അന്തരിച്ചു. പെറുവിയന്‍ തലസ്ഥാനമായ ലിമയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 2010 ലാണ് മരിയോ വര്‍ഗാസ് യോസയ്ക്ക് സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരം ലഭിക്കുന്നത്.

? ഏപ്രില്‍ 23 മുതല്‍ മക്കയിലേക്ക് പ്രവേശനാനുമതി പെര്‍മിറ്റ് നേടിയവര്‍ക്ക് മാത്രമായിരിക്കുെമന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ ഹറമിലെത്തുന്ന തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും എളുപ്പത്തിലും മനസ്സമാധാനത്തോടെയും അവര്‍ക്ക് ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാനും ലക്ഷ്യമിട്ടുള്ള ക്രമീകരണങ്ങളും നടപടിക്രമങ്ങളും പ്രഖ്യാപിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

? റഷ്യ യുക്രൈനില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി ഉയര്‍ന്നു. ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ കടുത്ത പ്രതികരണം ഉണ്ടാവണമെന്ന് യുക്രൈന്‍ പ്രധാനമന്ത്രി വ്‌ലാദിമിര്‍ സെലന്‍സ്‌കി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം യുക്രൈനില്‍ നടന്നതില്‍ വെച്ച് മാരകമായ ആക്രമണമായിരുന്നുയിത്.

? യുഎസ് – മെക്സിക്കോ അതിര്‍ത്തിയിലെ ഭൂമിയുടെ നിയന്ത്രണം ഏറ്റെടുത്ത് സൈനിക കേന്ദ്രമാക്കാന്‍ യുഎസ് നീക്കം. മെക്സിക്കോ അതിര്‍ത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റം തടയുകയാണ് ലക്ഷ്യമെന്ന് യുഎസ്
അധികൃതര്‍ വ്യക്തമാക്കി.

? കായികം?

? ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 5 വിക്കറ്റിന്റെ വിജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലക്നൗ 63 റണ്‍സെടുത്ത റിഷഭ് പന്തിന്റെ മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു.

?മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 19.3 ഓവറില്‍ ലക്ഷ്യം മറികടന്നു. 43 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍ എങ്കിലും 11 പന്തില്‍ 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്.

ചരിത്രപരമായ തീരുമാനവുമായി തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ; സംവരണത്തിനുള്ളിൽ സംവരണത്തിന് പുതിയ നയം നടപ്പാക്കി

ഹൈദരാബാദ്: സംവരണത്തിനുള്ളിലെ സംവരണം രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനമായി തെലങ്കാന. എസ്‍സി വിഭാഗത്തിലെ 68 വിഭാഗങ്ങൾക്കാണ് സംവരണപരിധി നിശ്ചയിച്ച് സർക്കാർ ഗസറ്റ് ഉത്തരവ് പുറത്തിറക്കിയത്. എസ്‍സി വിഭാഗങ്ങളെ പിന്നോക്കാവസ്ഥ അടിസ്ഥാനപ്പെടുത്തി മൂന്നാക്കി തിരിച്ച് സംവരണം നടപ്പാക്കാനാണ് തീരുമാനം. ഏറ്റവും പുതിയ ജാതി സെൻസസിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനത്തിലേക്ക് സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാർ എത്തിയത്.

തെലങ്കാനയിൽ ആകെ എസ്‍സി സംവരണം നിലവിൽ 15 ശതമാനമാണ്. ഇതിനെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് സംവരണം നടപ്പാക്കുന്നത്. ഒന്നാം ഗ്രൂപ്പിൽ വരുന്ന സമുദായങ്ങളിലെ അംഗങ്ങൾക്ക് ഇനി മുതൽ ഒരു ശതമാനമായിരിക്കും സംവരണം. രണ്ടാമത്തെ ഗ്രൂപ്പിൽ ഒൻപത് ശതമാനം സംവരണം ഉണ്ടായിരിക്കും. മൂന്നാമത്തെ ഗ്രൂപ്പിൽ അഞ്ച് ശതമാനമായിരിക്കും സംവരണം. തെലങ്കാന സർക്കാർ നടത്തിയ ഏറ്റവും പുതിയ ജാതി സെൻസസിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ സംവരണ നയം പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ തീരുമാനം ജാതി സെൻസസ് അതിന്‍റെ പൂർണ അർത്ഥത്തിൽ നടപ്പാക്കുന്നതിന്‍റെ ആദ്യ പടിയാണെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വ്യക്തമാക്കി. സംസ്ഥാനം ചരിത്രം സൃഷ്ടിക്കുന്നതിൽ സന്തോഷമെന്നും അദ്ദേഹം പ്രതികരിച്ചു. നേരത്തേ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബഞ്ച് സംവരണത്തിനുള്ളിൽ സംവരണം നടപ്പാക്കാൻ അനുമതി നൽകിയിരുന്നു. ഈ ഉത്തരവ് പിൻപറ്റിയാണ് നീക്കം. ജോലികളിലും വിദ്യാഭ്യാസത്തിലും ഈ സംവരണനയം നടപ്പാക്കും.

അതിനിടെ കർണാടകയിൽ ജാതി സെൻസസ് റിപ്പോർട്ട് ചർച്ച ചെയ്യാൻ വൊക്കലിംഗ എംഎൽഎമാരുടെ യോഗം ഇന്ന് നടക്കും. ജാതി സെൻസസ് റിപ്പോർട്ട് അംഗീകരിക്കരുതെന്ന് വീരശൈവ ലിംഗായത്ത് സഭ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിടുക്കത്തിൽ ജാതി സെൻസസിൽ ഒരു തീരുമാനവുമെടുക്കില്ല എന്നാണ് വൊക്കലിംഗ സമുദായ നേതാവ് കൂടിയായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രതികരിച്ചത്.

വാഹനാപകടം ബൈക്ക് യാത്രികർ മരിച്ചു

സുൽത്താൻ ബത്തേരി. ടൗണിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു.കട്ടയാട് സ്വദേശികളായ രത്നഗിരി രാജന്റെ മകൻ അഖിൽ (25) , കാവുങ്കര ഉന്നതിയിലെ മനു (24) എന്നിവരാണ് മരിച്ചത്.മാനിക്കുനി വെയർഹൗസിന് മുന്നിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.ടിപ്പറിന് പുറകിൽ ബൈക്കിടിച്ചാണ് അപകടമെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ രാത്രിയാണ് അപകടം

പള്ളിയിൽ അലങ്കാരപ്പണിക്കിടെ സൗണ്ട് എഞ്ചിനീയർ വൈദ്യുതാഘാതമേറ്റ് മരിച്ചു

ആലപ്പുഴ: വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ പുറക്കാട് പഴയങ്ങാടി പുത്തൻ പുരയിൽ അമീൻ (27) ആണ് മരിച്ചത്. പഴയങ്ങാടി ജുമാ മസ്ജിദിൽ ആണ്ടുനേർച്ച ചടങ്ങിൻ്റെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്.

സൗണ്ട് എഞ്ചിനീയറായിരുന്നു അമീൻ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസിൻ്റെ നടപടിക്രമങ്ങൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കാറിന്‍റെ ഡിക്കിയില്‍നിന്നും പുറത്തുകിടക്കുന്ന കൈ, നടുങ്ങി നഗരവാസികള്‍,ഒടുവില്‍ സംഭവിച്ചത്

മുംബൈ. കാറിന്‍റെ ഡിക്കിയില്‍നിന്നും പുറത്തുകിടക്കുന്ന കൈ, നടുങ്ങി നഗരവാസികള്‍,ഒടുവില്‍ സംഭവിച്ചത് ഇതാണ്. ചില യുവാക്കള്‍ ഒപ്പിച്ച പമിയായിരുന്നു ഇത് അപകടകരമായ റീൽസ് ഷൂട്ട്. നവി മുംബൈയിൽ ആണ് കാറിൽ അപകടകരമായ റീൽ ഷൂട്ടിംഗ് നടന്നത്. ഡിക്കിയിൽ നിന്ന് കൈ പുറത്തു കാണുന്ന നിലയിൽ ആളെ കിടത്തി കാർ ഓടിച്ചു. മറ്റു വാഹനങ്ങളിൽ ഉള്ളവരാണ് ദൃശ്യങ്ങൾ പകർത്തി പോലീസിനെ വിവരം അറിയിച്ചത്. മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു

അതിപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു മരണം

തൃശൂര്‍. അതിരപ്പിള്ളിയിൽ വീണ്ടും ജീവനെടുത്ത് കാട്ടാന. അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ കുടിൽകെട്ടി പാർക്കുകയായിരുന്നു ഇവർ അടങ്ങുന്ന കുടുംബം. മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്.
ഇന്നലെ വൈകിട്ട് 7 മണിയോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തുള്ള വഞ്ചിക്കടവിൽ വച്ചാണ് ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം ഉണ്ടായത്. ഇവര്‍ക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ചിതറിയോടുകയായിരുന്നു. മുന്നിലകപ്പെട്ട സതീഷിനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.രാവിലെ നടത്തിയ തിരച്ചിലിലാണ് അംബികയെയും സതീഷിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റ് കുടുംബാംഗങ്ങളെ വനംവകുപ്പ് അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തിൽ സെബാസ്റ്റ്യൻ എന്ന യുവാവ് കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെയാണ് വീണ്ടും രണ്ടു പേരുടെ കൂടി ജീവൻ നഷ്ടമായത്.

കാറിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

തൃശ്ശൂർ. ചാലക്കുടിയിൽ കാറിടിച്ച സൈക്കിൾ യാത്രികൻ മരിച്ചു
മരിച്ചത് കൂടപ്പുഴ സ്വദേശി ചാക്കപ്പൻ ജോണി (71)ചാക്കപ്പൻ ജോണിയുടെ സൈക്കിളിൽ ഇന്നോവ ഇടിച്ചായിരുന്നു അപകടം

അപകടശേഷം കാർ നിർത്താതെ പോയി. ചാക്കപ്പന് സമീപത്തെ സെൻറ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം

സംസ്ഥാന കാർഷിക അഭിവൃദ്ധി ഫണ്ടിൽ അവശേഷിക്കുന്നത് ഒരു രൂപ! പണം വക മാറ്റുന്നെന്ന് പരാതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി തരമാറ്റത്തിന് ഈടാക്കുന്ന ഫീസ് വ്യാപകമായി വകമാറ്റുന്നു. തണ്ണീർത്തട നിയമ പ്രകാരം തരംമാറ്റത്തിലൂടെ ഫീസ് ആയി കിട്ടുന്ന പണം കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് മാറ്റണമെന്ന ചട്ടം നിലനിൽക്കെയാണ് സർക്കാർ പൊതുഫണ്ടിലേക്ക് തുക മാറ്റിയത്. കോടി കണക്കിന് രൂപ തരം മാറ്റത്തിലൂടെ കിട്ടിയിട്ടും കാർഷിക അഭിവൃദ്ധി ഫണ്ടിൽ നിലവിലുള്ളത് ഒരു രൂപ മാത്രമാണെന്നാണ് വിവരാവകാശ രേഖകൾ തെളിയിക്കുന്നത്.

നെൽവയലും തണ്ണീർത്തടങ്ങളും നികത്തുമ്പോൾ നഷ്ടമാകുന്ന കാ‍ർഷിക സമ്പത്തിന് പകരം കൃഷിയോ പ്രോത്സാഹിക്കാൻ നടപടി ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് കാർഷിക അഭിവൃദ്ധി ഫണ്ട് രൂപീകരിച്ചത്. 2008 ലെ കേരള നെല്ല് വയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം മറ്റ് ആവശ്യങ്ങൾക്കായി നികത്തപ്പെടുന്ന ഭൂമിക്ക് ഈടാക്കുന്ന ഫീസ് കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് മാറ്റണമെന്നാണ് ചട്ടം. ലാൻഡ് റവന്യു കമ്മീഷ്ണർക്കാണ് കാർഷിക അഭിവൃദ്ധി ഫണ്ടിൻറെ ചുമതല. ഇതിനായി ലാൻഡ് റവന്യു കമ്മീഷ്ണറുടെ പേരിൽ പ്രത്യേകം ട്രഷറി സേവിങ്ങ്സ് അക്കൗണ്ട് ഉണ്ട്. എന്നാൽ ഈ അക്കൗണ്ടിലെ വിവരങ്ങളാണ് ഞെട്ടിക്കുന്നത്.

2024 ഡിസംബർ വരെ സംസ്ഥാനത്തെ ഭൂമി തരമാറ്റത്തിനുള്ള ഫീസ് ഇനത്തിൽ റവന്യു വകുപ്പിന് 1606 കോടി 6 ലക്ഷത്തി തൊണ്ണൂറായിരത്തി എഴുനൂറ്റി എഴുപത്തിയൊന്ന് രൂപ കിട്ടിയിട്ടുണ്ട്. പക്ഷെ ഈ വിവരാവകാശ രേഖകൾ പറയുന്നത് ലാൻഡ് റവന്യു കമ്മീഷ്ണറുടെ കാർഷിക അഭിവ‍ൃദ്ധി അക്കൗണ്ടിലുള്ളത് ഒരു രൂപ മാത്രമെന്നാണ്. എവിടേക്കാണ് പണം വകമാറ്റിയതെന്നും എന്തിന് വേണ്ടി ചെലവഴിച്ചു എന്നതിലും റവന്യു വകുപ്പിന് മറുപടിയില്ല.

പല തവണ കാർഷിക അഭിവൃദ്ധി ഫണ്ടിൻറെ വിനിയോഗത്തിൽ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. റവന്യു വകുപ്പിൻറെ വെബ്സൈറ്റിൽ ഇത് അപ്‍ലോഡ് ചെയ്യണമെന്നും പറഞ്ഞതാണ്. നാളിതുവരെ ഒന്നും ഉണ്ടായിട്ടില്ല.

നിയമവിരുദ്ധമായി നികത്തപ്പെടുന്ന ഭൂമി പൂർവസ്ഥിതിയിലാക്കാനും കാർഷിക അഭിവൃദ്ധി ഫണ്ടിൽ നിന്നാണ് പണം ചെലവഴിക്കേണ്ടത്. ഇതിനൊന്നും നിലവിൽ പണം ഇല്ല. നെൽകൃഷിയും കർഷകരും സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ കാർഷിക അഭിവൃദ്ധി ഫണ്ടിൽ നിന്ന് സഹായമുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.