ന്യൂഡൽഹി: ജിദ്ദയിൽ നടന്ന റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അഞ്ചാം പതിപ്പിൽ ബോളിവുഡ് താരം ആലിയ ഭട്ടിന് ഗോൾഡൻ ഗ്ലോബ്സ് ഹൊറൈസൺ പുരസ്കാരം. അന്താരാഷ്ട്ര സിനിമയ്ക്ക് ആലിയ ഭട്ട് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ആദരം. ‘റാസി’, ‘ഗംഗുബായ് കത്തിയവാടി’, ‘റോക്കി ഔർ റാണി കീ പ്രേം കഹാനി’, ഹോളിവുഡ് ടൈറ്റിൽ ‘ഹാർട്ട് ഓഫ് സ്റ്റോൺ’ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
“ഗോൾഡൻ ഗ്ലോബ്സ് അംഗീകരിക്കുന്നത് ഒരു ബഹുമതിയാണ്. ലോകമെമ്പാടുമുള്ള സിനിമയിലും ടെലിവിഷനിലും മാറ്റമുണ്ടാക്കുന്ന കലാകാരന്മാർക്കും സ്ത്രീകൾക്കും വേണ്ടി സംസാരിക്കാനുള്ള അവസരം ലഭിച്ചതിന് നന്ദി” എന്നാണ് ആലിയ പ്രതികരിച്ചത്. ആലിയയുടെ ചലച്ചിത്ര യാത്രയുടെ ചെറുപതിപ്പും വേദിയിൽ സംഘാടകർ പ്രദർശിപ്പിച്ചു. ഹൈവേ, ഡിയർ സിന്ദഗി, ഗംഗുബായ് കത്തിയവാടി, റോക്കി ഔർ റാണി കി പ്രേം കഹാനി, ബ്രഹ്മാസ്ത്ര എന്നിവയിലെ പ്രകടനങ്ങൾ വീണ്ടും സ്ക്രീനിൽ തെളിഞ്ഞു. ശിവ് റവൈൽ സംവിധാനം ചെയ്ത ആൽഫ ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. 2026ൽ ചിത്രം തിയറ്ററുകളിലെത്തും.
ആലിയ ഭട്ടിനെ കൂടാതെ ടുണീഷ്യൻ താരം ഹെന്ദ് സർബിക്കും റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം ലഭിച്ചു. അറബ് സിനിമയുടെ ആഴം, ശക്തി, ആഗോള സ്വാധീനം എന്നിവ പ്രതിഫലിപ്പിച്ചതിന് ഹെന്ദിനെ ഒമർ ഷെരീഫ് അവാർഡ് നൽകിയാണ് മേള ആദരിച്ചത്. ഇതിഹാസ ഈജിപ്ഷ്യൻ നടനും മൂന്ന് തവണ ഗോൾഡൻ ഗ്ലോബ് ജേതാവുമായ ഒമർ ഷെരീഫിന്റെ സ്മരണാർഥമാണ് പുരസ്കാരം സമർപ്പിക്കുന്നത്.
































