മലയാള സിനിമയുടെ ക്ലാസിക് ചിത്രമായ അമരം 34 വർഷങ്ങൾക്ക് ശേഷം റീ-റിലീസ് ചെയ്തു. 4K ദൃശ്യഭംഗിയോടെ റിലീസ് ചെയ്ത അമരം കാണാൻ ചിത്രത്തിൻ്റെ ഛായഗ്രഹകൻ മധു അമ്പാട്ട്, സംവിധായകൻ ഭരതൻ്റെ മകൻ സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയ പ്രമുഖരെല്ലാം എത്തിയിരുന്നു. 1991 ൽ വമ്പൻ വിജയമായ അമരം വീണ്ടും തീയറ്ററിൽ കാണാൻ കഴിഞ്ഞതിൻ്റെ ആവേശത്തിലാണ് ആരാധകർ.
അച്ചൂട്ടിയും അച്ചൂട്ടിയുടെ മുത്തും രഘുവും കൊച്ചുരാമനുമെല്ലാം വീണ്ടും വെള്ളിത്തിരയിൽ. കടലിനോളം ആഴത്തിൽ മനുഷ്യ ബന്ധങ്ങളും ആത്മസംഘർഷങ്ങളും ഉൾചേർന്ന അമരം മനസ് നിറഞ്ഞ് കണ്ട് പ്രേക്ഷകർ. മൂന്നര പതിറ്റാണ്ടിന് ശേഷം സിനിമ തിയേറ്ററിൽ കണ്ട സന്തോഷത്തിൽ സിനിമയുടെ ഛായഗ്രഹകൻ മധു അമ്പാട്ട്.
ചിത്രത്തിൻ്റെ സംവിധായകൻ ഭരതൻ്റെ മകൻ സിദ്ധാർത്ഥ് ഭരതൻ, നിർമ്മാതാവ് ബാബു തിരുവല്ല, തിരക്കഥാകൃത്ത് ലോഹിതദാസിൻ്റെ മക്കൾ എന്നിവരെല്ലാം എറണാകുളം വനിതാ വിനീത തിയേറ്ററിൽ ഷോ കാണാൻ എത്തി.
രവീന്ദ്രൻ മാഷിൻ്റെ സംഗീതത്തിൽ പിറന്ന അഴകെ ഏറ്റു പാടാത്ത മലയാളി ഉണ്ടാകുമോ , ഇങ്ങനെ വിവിധ ആസ്വാദ്യതലങ്ങളിൽ മുത്തായി നിൽക്കുന്ന ചിത്രം വീണ്ടും വെള്ളിത്തിര ഭരിക്കാനെത്തിയിരിക്കുകയാണ്.






































👏👏