മാര്‍ക്കോ ടിവിയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതിയില്ല, വയലന്‍സ് നിറഞ്ഞ സിനിമ ഇനി ചെയ്യില്ലെന്ന് മാര്‍ക്കോ നിര്‍മാതാവ് ഷരീഫ് മുഹമ്മദ്

Advertisement

തീയേറ്ററുകളില്‍ വന്‍ ഹിറ്റായ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്. ലോവര്‍ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്സി നിരസിച്ചു. റീജണല്‍ എക്സാമിനേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ സെന്‍ട്രല്‍ ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കില്‍ യു/എ കാറ്റഗറിയിലേക്ക് മാറ്റാന്‍ പറ്റാത്തത്ര വയലന്‍സ് സിനിമയില്‍ ഉണ്ടെന്നായിരുന്നു വിലയിരുത്തല്‍. ചിത്രം ഒടിടിയില്‍ നിന്ന് പിന്‍വലിക്കാനും സിബിഎഫ്സി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, മാര്‍ക്കോ പോലെ വയലന്‍സ് നിറഞ്ഞ സിനിമ ഇനി ചെയ്യില്ലെന്ന് മാര്‍ക്കോ നിര്‍മാതാവ് ഷരീഫ് മുഹമ്മദ് പറഞ്ഞു. സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മാര്‍ക്കോ സിനിമയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണം. വയലന്‍സ് പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ല മാക്കോയെന്നും പ്രേക്ഷകര്‍ സിനിമയെ സിനിമയായി കാണുമെന്ന് കരുതിയെന്നും അദ്ദേഹം പറഞ്ഞു.വരാനിരിക്കുന്ന കാട്ടാളന്‍ എന്ന സിനിമയിലും കുറച്ച് വയലന്‍സ് സീനുകളുണ്ട്. മാര്‍ക്കോയിലെ അതിക്രൂര വയലന്‍സ് സീനുകള്‍ കഥയുടെ പൂര്‍ണതയ്ക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്. അതൊരു സിനിമാറ്റിക് അനുഭവമായി കാണാന്‍ ശ്രമിക്കണം. മാര്‍ക്കോയിലെ ഗര്‍ഭിണിയുടെ സീന്‍ സിനിമയ്ക്ക് ആവശ്യമുള്ളതായിരുന്നു. ഏറ്റവും വയലന്‍സ് ഉള്ള സിനിമ എന്ന പരസ്യം കൊടുത്തത് കള്ളം പറയാതിരിക്കാനാണ്. മാര്‍ക്കോ 18+ സര്‍ട്ടിഫിക്കറ്റുള്ള സിനിമയാണ്. അത് കാണാന്‍ കുട്ടികള്‍ ഒരിക്കലും തീയേറ്ററില്‍ കയറരുതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.