കുന്നത്തൂരിനായി സി.പി.ഐ; ‘കൊല്ലം’ നൽകി സീറ്റ് ഏറ്റെടുക്കാൻ സി.പി.എം; ആർ.എസ്. അനിൽ പട്ടികയിൽ

Advertisement

ശാസ്താംകോട്ട: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നത്തൂർ സീറ്റ് വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടുമായി സി.പി.ഐ രംഗത്ത്. എന്നാൽ, കൊല്ലം സീറ്റ് സി.പി.ഐക്ക് നൽകിക്കൊണ്ട് കുന്നത്തൂർ സീറ്റ് സി.പി.എം ഏറ്റെടുക്കുന്ന തരത്തിലുള്ള അണിയറ നീക്കങ്ങളും സജീവമാണ്. ജില്ലയിൽ മുൻപ് ആറ് മണ്ഡലങ്ങളിൽ മത്സരിച്ചിരുന്ന സി.പി.ഐ, നിലവിൽ നാല് സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് കുന്നത്തൂരിനായി അവകാശവാദം ശക്തമാക്കുന്നത്.

ആർ.എസ്.പി മുന്നണി വിട്ടപ്പോൾ ഒഴിവ് വന്ന മൂന്ന് മണ്ഡലങ്ങളിൽ ഇരവിപുരവും ചവറയും സി.പി.എം ഏറ്റെടുക്കുകയായിരുന്നു. അന്ന് കുന്നത്തൂർ സീറ്റ് ആർ.എസ്.പി (ലെന്നിനിസ്റ്റ്) വിഭാഗത്തിന് വിട്ടുനൽകിയെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ മണ്ഡലം തിരിച്ചുപിടിക്കേണ്ടത് പാർട്ടിയുടെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് സി.പി.ഐ ജില്ലാ നേതൃത്വം വിലയിരുത്തുന്നു. പത്തനാപുരം, കൊട്ടാരക്കര മണ്ഡലങ്ങൾ നേരത്തെ തന്നെ സി.പി.ഐക്ക് നഷ്ടമായിരുന്നു.

ആർ.എസ്. അനിലിനെ ഇറക്കാൻ നീക്കം

മുൻ മന്ത്രി പി.കെ. രാഘവന്റെ മകൻ ആർ.എസ്. അനിലിനെ കുന്നത്തൂരിൽ ഇറക്കി സീറ്റ് പിടിച്ചെടുക്കാനാണ് സി.പി.ഐ ലക്ഷ്യമിടുന്നത്. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിൽ അനിൽ നടത്തിയ കടുത്ത പോരാട്ടം പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. അന്ന് യു.ഡി.എഫിന്റെ കൊടിക്കുന്നിൽ സുരേഷിന്റെ മുന്നേറ്റത്തെ കുന്നത്തൂർ മണ്ഡലത്തിൽ ഫലപ്രദമായി തടയാൻ അനിലിന് സാധിച്ചിരുന്നു.

2009-ൽ മത്സരിക്കുമ്പോൾ കെ.പി.എം.എസ് അടക്കമുള്ള സംഘടനകളുമായി ഉണ്ടായിരുന്ന ചെറിയ അകൽച്ച ഇന്ന് നിലവിലില്ല എന്നതും സാമൂഹിക സമവാക്യങ്ങൾ അനുകൂലമായ പശ്ചാത്തലത്തിൽ, 100 ശതമാനം വിജയസാധ്യതയുള്ള സീറ്റ് എന്ന നിലയിലാണ് കുന്നത്തൂരിനായി സി.പി.ഐ സമ്മർദ്ദം ചെലുത്തുന്നത്.

സീറ്റ് വച്ചുമാറ്റ ഫോർമുല

കുന്നത്തൂരിനായി സി.പി.ഐ പിടിമുറുക്കുമ്പോൾ തന്നെ, എൽ.ഡി.എഫിൽ സീറ്റ് വച്ചുമാറ്റ ചർച്ചകളും സജീവമാണ്. നിലവിൽ സി.പി.എം പ്രതിനിധീകരിക്കുന്ന കൊല്ലം നിയമസഭാ മണ്ഡലം സി.പി.ഐക്ക് വിട്ടുനൽകുകയും പകരം കുന്നത്തൂർ സി.പി.എം ഏറ്റെടുക്കുകയും ചെയ്യുക എന്ന ഫോർമുലയാണ് ചർച്ച ചെയ്യപ്പെടുന്നത്. കുന്നത്തൂരിൽ സി.പി.എം നേരിട്ട് മത്സരിക്കുന്നത് ഗുണകരമാകുമെന്ന വിലയിരുത്തൽ ഒരു വിഭാഗം നേതാക്കൾക്കുണ്ട്. എന്നാൽ സ്വന്തം തട്ടകമായ കുന്നത്തൂർ വിട്ടുനൽകുന്നതിൽ സി.പി.ഐ ജില്ലാ നേതൃത്വത്തിന് കടുത്ത വിയോജിപ്പുണ്ട്.

സാധ്യതാ പട്ടികയിൽ പ്രമുഖർ

കുന്നത്തൂരിനൊപ്പം ജില്ലയിലെ മറ്റു സി.പി.ഐ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി സാധ്യതകളും ഏകദേശം വ്യക്തമായിട്ടുണ്ട്:

  • കരുനാഗപ്പള്ളി: ആർ. രാജേന്ദ്രൻ, ആർ. സജിലാൽ
  • പുനലൂർ: പി.എസ്. സുപാൽ
  • ചടയമംഗലം: ജെ. ചിഞ്ചുറാണി, ഹരി വി. നായർ
  • ചാത്തന്നൂർ: ജി.എസ്. ജയലാൽ, പ്രകാശ് ബാബു
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here