ഒഡീഷയിൽ അഴിമതിക്കേസിൽ പിടിയിലായ ഖനി വകുപ്പ് ഉദ്യോഗസ്ഥന്റെ ഫ്ലാറ്റിൽ നിന്ന് വിജിലൻസ് സംഘം നാല് കോടി രൂപ പിടിച്ചെടുത്തു. മൈൻസ് ഡെപ്യൂട്ടി ഡയറക്ടറായ ദേബബ്രത മൊഹന്തിയുടെ ഭുവനേശ്വറിലെ ഫ്ലാറ്റിൽ നിന്നാണ് തുക കണ്ടെടുത്തത്. ട്രോളി ബാഗുകളിലും അലമാരകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു പണമെന്നും അഴിമതി വിരുദ്ധ ഏജൻസി ഇതുവരെ നടത്തിയതിൽ വെച്ച് ഏറ്റവും വലിയ പണമിടപാട് വേട്ടയാണിതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കൽക്കരി വ്യാപാരിയിൽ നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചൊവ്വാഴ്ച രാത്രിയാണ് വിജിലൻസ് മൊഹന്തിയെ കുടുക്കിയത്. ബിസിനസ് കാര്യങ്ങൾ എളുപ്പമാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. അറസ്റ്റിന് പിന്നാലെ മൊഹന്തിയുടെ ഭുവനേശ്വറിലെ ഫ്ലാറ്റ്, ഭദ്രക് ജില്ലയിലെ കുടുംബവീട്, കട്ടക്കിലെ ഓഫീസ് എന്നിവിടങ്ങളിൽ ഒരേസമയം പരിശോധന നടത്തി.
പരിശോധനയിൽ ഉദ്യോഗസ്ഥന്റെ ഓഫീസിലെ മേശയ്ക്കുള്ളിൽ നിന്ന് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കൂടി കണ്ടെടുത്തു. കൂടാതെ ഭുവനേശ്വറിൽ രണ്ട് നിലയുള്ള ആഡംബര വീടും 130 ഗ്രാം സ്വർണ്ണവും ഇയാൾക്ക് സ്വന്തമായുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. 2022-ൽ ഒരു അസിസ്റ്റന്റ് എൻജിനീയറുടെ വീട്ടിൽ നിന്ന് 3.4 കോടി രൂപ പിടിച്ചെടുത്തതായിരുന്നു ഇതിന് മുൻപത്തെ റെക്കോർഡ്.




























