മുംബൈ. ഭീമാ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുകയായിരുന്ന മലയാളി പ്രൊഫസർ ഹാനി ബാബു ഒടുവിൽ ജയിൽ മോചിതനായി. ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് വർഷങ്ങൾ നീണ്ട ജയിൽവാസം തത്കാലം അവസാനിച്ചത്. ജയിൽ അനീതിയുടെ കടലായിരുന്നെന്നും നീതി ഇനിയും ഏറെ അകലെയാണെന്നും പ്രൊഫസർ ഹാനി ബാബു പറഞ്ഞു
അഞ്ച് വർഷവും ഏഴ് മാസവും. വിചാരണപോലുമില്ലാതെ നവിമുംബൈയിലെ തലോജ ജയിലിൽ പ്രൊഫസർ ഹാനിബാബു കഴിഞ്ഞ ദിവസങ്ങൾ. ബോംബെ ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടി മൂന്നാം നാൾ ആണ് ഹാനിബാബു ജയിൽമോചിതനായത്.
ജയിൽവാസത്തിനിടെ മരണത്തെ മുഖാമുഖം കണ്ടു.
ഭിമാ കൊറോഗാവ് സംഘർഷത്തിന് പിന്നിലെ ഗൂഢാലോചന ആരോപിച്ചാണ് ഡൽഹി സർവകലാശാല ഇംഗ്ലീഷ് പ്രൊഫസറായ ഹാനി ബാബുവിനെ അറസ്റ്റ് ചെയ്യുന്നത്. മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നും പ്രധാനമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും കുറ്റങ്ങൾ ചുമത്തി. ഡിജിറ്റൽ തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിൻറെ വാദം. പക്ഷെ ഇത് കെട്ടിച്ചമച്ചതെന്നാണ് ഹാനി ബാബു പറയുന്നത്. ഇതേകേസിൽ ജാമ്യത്തിൽ കഴിയുന്ന മലയാളി പ്രൊഫസർ റോണാ വിൽസനും തലോജ ജയിലിന് മുന്നിൽ എത്തിയിരുന്നു. കവി വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ് അടക്കം ഒരുപറ്റം ചിന്തകരും സാമൂഹിക പ്രവർത്തകരുമാണ് കേസിൽ വിചാരണയില്ലാതെ ജയിൽവാസം അനുഭവിച്ചത്.

































