പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ഇന്ത്യന്‍ സൈന്യത്തെ പുകഴ്ത്തി മുഖ്യമന്ത്രിമാര്‍

Advertisement

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ഇന്ത്യന്‍ സൈന്യത്തെ പുകഴ്ത്തി കര്‍ണാടക, തെലങ്കാന, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍. കൃത്യസമയത്ത് ഉചിതമായ നടപടിയാണ് ഇന്ത്യ നടത്തിയത് എന്നും സേനയുടെ അസാധാരണ ധൈര്യത്തിന് അഭിവാദ്യമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു.
പഹല്‍ഗാമില്‍ നടന്ന ആക്രമണം നിരപരാധികളുടെ ജീവന് മാത്രമല്ല ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ക്കും ആത്മാവിനും നേരെയുള്ള ആക്രമണമായിരുന്നുവെന്നും അദ്ദേഹം രേഖപ്പെടുത്തി. സൈന്യത്തോട് അചഞ്ചലമായ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കര്‍ണാടകയും രാജ്യത്തോടൊപ്പം നിലനില്‍ക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
സൈന്യത്തിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തമിഴ്നാടിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സൈന്യത്തിനും രാജ്യത്തിനും ഒപ്പം തമിഴ്നാട് എന്നും ഉറച്ചുനില്‍ക്കുമെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു.
ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ സൈന്യത്തിനൊപ്പം ശക്തമായി നിലകൊള്ളുമെന്നും ഇന്ത്യ നടത്തിയ പ്രത്യാക്രമണം അഭിമാനകരമാണെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢിയും വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെയായിരുന്നു പെഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താന്‍ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചത്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങള്‍, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് സേനകള്‍ ഓപ്പറേഷന്‍ നടത്തിയത്.