ശാസ്താംകോട്ട:തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയത്തെ തുടർന്ന് പടിഞ്ഞാറെ കല്ലടയിൽ കോൺഗ്രസിൽ ഉടലെടുത്ത കലാപം തെരുവിലേക്ക്.കോൺഗ്രസ് ഭവൻ്റെ പേര് കരി ഓയിൽ ഒഴിച്ച് മായ്ച്ചു.പാർട്ടി ഓഫീസ് ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിടിച്ചെടുത്ത് താഴിട്ട് പൂട്ടുകയും ചെയ്തു.ഇന്ന് വൈകിട്ടാണ് സംഭവം.യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡൻ്റുമാരായ സുരേഷ് ചന്ദ്രൻ,കല്ലട നിഥിൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ നൂറോളം പ്രവർത്തകരാണ് പാർട്ടി ഓഫീസിൻ്റെ പേര് കരി ഓയിൽ ഉപയോഗിച്ച് മായ്ച്ചത്.സുരേഷ് ചന്ദ്രൻനിലവിലെ പഞ്ചായത്ത് അംഗമാണ്.കാരുവള്ളിൽ ഗോപാലപിള്ള സ്മാരക കോൺഗ്രസ് ഭവൻ പേരിൽ കോൺഗ്രസ് ഭവൻ എന്നത് നിലനിർത്തിയ ശേഷം ബാക്കിയുള്ള പേരുകളാണ് മായ്ച്ചത്. സംഘർഷത്തിനിടെ ചീമുട്ടയേറുമുണ്ടായി.ചില നേതാക്കളുടെ നേതൃത്വത്തിൽ നടന്ന ഏകാധിപത്യ നിലപാടുകളാണ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പരാജയത്തിന് ഇടയാക്കിയതെന്ന ആക്ഷേപം ഉന്നയിച്ചാണ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.തിരഞ്ഞെടുപ്പിനെ കുറിച്ച് അവലോകനം പോലും നടത്താതെ വീണ്ടും കമ്മിറ്റി കൂടിയതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്.പഞ്ചായത്തിലെ വിവിധ വാർഡുകളിൽ റിബലുകളെ നിർത്തുകയും കോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനർത്ഥികളെ തോൽപ്പിക്കുകയും ചെയ്ത നേതാക്കളെയും അവർക്ക് ഒത്താശ ചെയ്തവരെയും കോൺഗ്രസ്സിൽ നിന്ന് പുറത്താക്കണമെന്ന് കലാപമുണ്ടാക്കിയ പ്രവർത്തകർ ആവശ്യപ്പെട്ടു.
പടിഞ്ഞാറെ കല്ലടയിൽ കോൺഗ്രസിൽ കലാപം:പാർട്ടി ഓഫീസിൻ്റെ പേര് കരിഓയിൽ ഒഴിച്ച് മായ്ച്ചു;പാർട്ടി ഓഫീസ് പിടിച്ചെടുത്ത് യൂത്ത് കോൺഗ്രസ് വിമതർ
Advertisement






































