കൊട്ടാരക്കര. കടയ്ക്കലിൽ അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചതിന് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. അരിഷ്ടക്കടയിലെ ജീവനക്കാരനായ മണലുവട്ടം സ്വദേശി സത്യബാബുവാണ് കൊല്ലപ്പെട്ടത്. കടയ്ക്കൽ തുടയന്നൂർ സ്വദേശിയായ സിനു അറസ്റ്റിൽ.
കഴിഞ്ഞമാസം 15 നാണ് അക്രമം നടന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 20 ദിവസം ചികിത്സയിലായിരുന്ന സത്യ ബാബു ഇന്ന് മരിച്ചു. തലക്കേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണം. അരിഷ്ടക്കടയിലെത്തിയ സിനുവിനോട് മുൻപ് കുടിച്ചതിന്റെ പണം സത്യബാബു ചോദിച്ചു. ഇതിൻ്റെ വൈരാഗ്യത്തിന് സത്യബാബുവിനെ റോഡിൽ തള്ളിയിട്ട് തല പിടിച്ച് റോഡിൽ ഇടിക്കുകയായിരുന്നു.
അക്രമത്തിന് പിന്നാലെ തന്നെ സിനുവിനെതിരെ വധശ്രമത്തിന് കേസെടുത്തു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ റിമാൻഡിൽ കഴിയുകയാണ് പ്രതി. സത്യ ബാബു മരിച്ചതോടെ കടക്കൽ പൊലീസ് കൊലപാതകത്തിന് പുതിയ കേസെടുത്തു. സിനുവിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് കടക്കൽ പൊലീസിന്റെ ആലോചന.





































