Home News Breaking News തന്ത്രിയുടെ വാദം ഏറ്റുപിടിച്ച് പ്രതിപക്ഷം; കലുഷിതമായി നിയമസഭ സമ്മേളനം, നടുത്തളത്തിലിറങ്ങി പ്രതിഷേധം

തന്ത്രിയുടെ വാദം ഏറ്റുപിടിച്ച് പ്രതിപക്ഷം; കലുഷിതമായി നിയമസഭ സമ്മേളനം, നടുത്തളത്തിലിറങ്ങി പ്രതിഷേധം

Advertisement

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം തുടങ്ങിയപ്പോൾ വീണ്ടും പ്രതിഷേധവുമായി പ്രതിപക്ഷം. ശബരിമലയിലെ സ്വർണ്ണക്കൊള്ള ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയത്. വിഡി സതീശൻ യാത്രയിൽ ആയതിനാൽ ഡെപ്യൂട്ടി ലീഡറായി കെ ബാബുവാണ് സംസാരിച്ചു തുടങ്ങിയത്. സ്വർണക്കൊള്ളക്കേസിൽ പ്രതികൾക്ക് കൂട്ട ജാമ്യം ലഭിച്ചത് ചൂണ്ടിക്കാട്ടിയും തന്ത്രിയുടെ വാദം ഏറ്റുപിടിച്ചുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടങ്ങിയത്. ആചാര ലംഘനത്തിനു കൂട്ട് നിൽക്കാത്തതിനാലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വാദിച്ച പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു. സഭയിൽ നിസ്സഹകരണം പ്രഖ്യാപിച്ച പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു.

പ്രതിഷേധം ഉയർത്തിയതോടെ ഭരണപക്ഷത്ത് നിന്ന് നിയമ മന്ത്രി പി രാജീവ് മറുപടി നൽകി. പ്രതിപക്ഷ വിമർശനം ഹൈക്കോടതിക്ക് എതിരെയാണെന്ന് മന്ത്രി പറഞ്ഞു. പ്രസംഗിക്കാൻ അവസരം കിട്ടിയെന്ന് കണക്കാക്കിയാൽ മതിയെന്നായിരുന്നു കെ ബാബുന് പി രാജീവ് നൽകിയ മറുപടി. എസ്ഐടി അന്വേഷണത്തിൽ സർക്കാർ ഇടപെട്ടിട്ടില്ല. തന്ത്രി വാദിയെന്നോ പ്രതിയെന്നോ സർക്കാരിനെ ബാധിക്കുന്നതല്ല. സർക്കാരിന് മുന്നിൽ റിപ്പോർട്ട് വരുന്നില്ല. അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിലാണ്. സർക്കാരിന് ഒരു റോളും അന്വേഷണത്തിലില്ല. നവയുഗം ബിജെപി യാത്രക്ക് വഴി ഒരുക്കലാണ്. മത നിരപേക്ഷ കേരളത്തിന് കോൺഗ്രസ് നിലപാട് അത്യന്തം അപകടകരമാണെന്നും പി രാജീവ് പറഞ്ഞു. 

ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. തന്ത്രിക്ക് എന്താണ് പ്രത്യേക അവകാശമെന്നും തന്ത്രിയുടെ വക്കാലത്തു യുഡിഎഫും ബിജെപിയും ഏറ്റെടുക്കുകയാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. കോൺഗ‌സിന്റേത് രാഷ്ട്രീയ ഉപജാപമെന്നും തന്ത്രിയെ മുൻനിർത്തിയുള്ള തന്ത്രമാണെന്നും എംബി രാജേഷ് പറഞ്ഞു. അതിനിടെ, ഭരണ പക്ഷവും പോസ്റ്റർ ഉയർത്തി. സോണിയ -പോറ്റി ചിത്രം ഉയർത്തിയാണ് ഭരണ പക്ഷം പ്രതിരോധിച്ചത്. എന്നാൽ പ്രതിഷേധത്തിനിടെ ചോദ്യോത്തര വേള തുടരുകയായിരുന്നു സ്പീക്കർ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here