ന്യൂഡൽഹി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രം സൃഷ്ടിച്ച ആലിൻ എന്നെന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുഞ്ഞിന്റെ അവയവദാനത്തിന് സന്നദ്ധരായ ആലിന്റെ മാതാപിതാക്കളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിലാണ് പ്രധാനമന്ത്രി ആലിനെ അനുസ്മരിച്ചത്.
നാലുപേർക്ക് പുതുജീവനേകിയാണ് ആലിൻ മടങ്ങിയത്. മസ്തിഷ്കമരണം സംഭവിച്ചതിനുപിന്നാലെ ആലിന്റെ ഹൃദയവാൽവ്, കരൾ, വൃക്കകൾ, നേത്രപടലം എന്നിവ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. ഹൃദയവാൽവും കരളും വൃക്കകളും അന്നുതന്നെ എറണാകുളത്തുനിന്നും തിരുവനന്തപുരത്തെത്തിച്ചു. ഗ്രീൻ കോറിഡോർ ഒരുക്കി 3.15 മണിക്കൂർ കൊണ്ടാണ് അവയവങ്ങളെത്തിച്ചത്. കിംസ് ആശുപത്രിയിൽ ചികിത്സയിലിരുന്ന കുട്ടിക്കാണ് കരൾ നൽകിയത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.




























