തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ മലയാളികള്‍ കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചിയെന്ന് കണക്ക്. ഇത്തവണ കോഴിയിറച്ചിക്ക് വില കൂടുതലായിരുന്നുവെങ്കിലും ഇതൊന്നും ആവശ്യക്കാരെ ബാധിച്ചതായി കാണുന്നില്ല. മാത്രമല്ല, മധ്യകേരളത്തിലെ ചില ജില്ലകളിൽ പക്ഷിപ്പനി ജാഗ്രതയും പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതൊന്നും മലയാളിയുടെ ന്യൂ ഇയർ ആഘോഷത്തെയോ കോഴിയിറച്ചി ഉപഭോഗത്തെയോ ബാധിച്ചിട്ടില്ല.
കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് തൊട്ടു മുൻപ് പക്ഷിപ്പനി പടർന്നുപിടിച്ചത് കോഴികർഷകരിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ആലപ്പുഴയിലെ ചില പഞ്ചായത്തുകളില്‍ കോഴിയിറച്ചി വില്‍പ്പനക്ക് നിരോധനവും ഏർപ്പെടുത്തിയിരുന്നു. എങ്കിലും ഈ വര്‍ഷവും കച്ചവടത്തിന് കുറവൊന്നും ഉണ്ടായില്ല.
എറണാകുളം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കോഴിയിറച്ചി വിൽപന നടന്നത്. മൂന്നര ലക്ഷം കിലോ വീതം ഓരോ ജില്ലയിലും കച്ചവടം നടന്നു. 3.15 ലക്ഷം കിലോയുടെ വില്‍പന നടന്ന തൃശൂരും കണ്ണൂരും രണ്ടാം സ്ഥാനത്തുണ്ട്. വയനാട്ടിലായിരുന്നു ഏറ്റവും കുറവ് വിൽപന നടന്നത്. 84,000 കിലോ കോഴിയിറച്ചിയാണ് ഇവിടെ വിറ്റത്.
































