തിരുവനന്തപുരം. കഴക്കൂട്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ നാലു വയസ്സുള്ള മകൻ ഗിൽദറിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം എന്ന സംശയത്തിൽ പോലീസ്. കഴക്കൂട്ടം പോലീസ് കസ്റ്റഡിയിൽ എടുത്ത മാതാവ് മുന്നി ബീഗത്തിന്റെയും സുഹൃത്ത് തൻബീർ ആലത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന്റെ കഴുത്തിൽ കണ്ട പാടുകളാണ് കൊലപാതക സംശയത്തിലേക്ക് നയിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. മരണകാരണം വ്യക്തമായാൽ കൊലപാതകം ആണോ എന്ന് പോലീസിന് ഉറപ്പിക്കാൻ കഴിയും.. ജീവനില്ലാത്ത നിലയിൽ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചത്. ഉച്ചയ്ക്ക് ആഹാരം കൊടുത്ത് ഉറക്കിയ കുഞ്ഞ് വൈകുന്നേരം അനക്കം ഇല്ലാതെ കിടക്കുന്നത് കണ്ടാണ് ആശുപത്രിയിൽ എത്തിച്ചെന്നാണ് മാതാവ് ഡോക്ടറോട് പറഞ്ഞത്. കുഞ്ഞിനെ വിശദമായി പരിശോധിച്ച ഡോക്ടർ ആണ് കഴുത്തിൽ മുറുകിയ രണ്ട് പാടുകൾ കണ്ടെത്തിയത്. ശരീരം തണുത്ത അവസ്ഥയിലായിരുന്നു. കയറോ തുണിയോ മറ്റോ കൊണ്ട് മുറുക്കിയതാണ് പാടുകൾ എന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവികത തോന്നിയ ഡോക്ടറാണ് ഉടൻ തന്നെ കഴക്കൂട്ടം പോലീസിൽ വിവരമറിയിച്ചത്. രണ്ടാഴ്ച മുമ്പാണ് ഒന്നര വയസ്സ് പ്രായം ഉള്ള ഇളയ കുഞ്ഞും മരണപ്പെട്ട കുട്ടിയുമായി ഇവർ ഇവിടെ താമസത്തിന് എത്തിയത്..രണ്ടുമാസം മുൻപും ഇവർ ഇതേ ലോഡ്ജിൽ താമസിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ആലുവയിൽ താമസിച്ചിരുന്ന ഇവർ ഭർത്താവുമായി പിണങ്ങിയാണ് കുഞ്ഞുങ്ങളുമായി ഇവിടെ എത്തിയതെന്നാണ് വിവരം..






































