കോഴിക്കോട്. ഫറോക്കിൽ ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു. ഫറോക്ക് സ്വദേശി മുനീറയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് മുനീറ മരിച്ചത്. ഭർത്താവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കറ്റിരുന്നു. ഭർത്താവ് ജബ്ബാർ റിമാന്റിലാണ്.
കഴിഞ്ഞ നാല് ദിവസമായി മുനീറ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് ഭർത്താവ് വെട്ടുകത്തി ഉപയോഗിച്ച് മുനീറയെ വെട്ടി പരുക്കേൽപ്പിച്ചത്. പണം നൽകാത്തതിനെ തുടർന്നാണ് മുനീറയെ ജബ്ബാർ ക്രൂരമായ ആക്രമിച്ചത്. തലയ്ക്കടക്കം പരുക്കേറ്റിരുന്നു. ജബ്ബാർ ലഹരിക്കടിമയാണെന്നും നേരത്തെയും സമാനമായ ആക്രമണം നടത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു.
ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ബന്ധം വേർപ്പെടുത്താൻ കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും മുനീറ തന്നെ മുൻകൈ എടുത്ത് ബന്ധം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെയിലും മുനീറ ക്രൂരമായ ആക്രമണത്തിന് ഇരയായിരുന്നു. സംഭവ ദിവസം തന്നെ ജബ്ബാറിനെ പൊലീസ് പിടികൂടിയിരുന്നു.






































