തൃശ്ശൂർ. കുന്നംകുളത്ത് രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച. കിഴൂർ കാർത്യായനി ദേവീ ക്ഷേത്രത്തിലെ ദേവീ വിഗ്രഹം കവർന്നു. പെരുമ്പിലാവ് ആൽത്തറ ഇരട്ടക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ വിഗ്രഹത്തിൽ ചാർത്തുന്ന വെള്ളി തിരുമുഖം കവർന്നു.
ഇന്ന് പുലർച്ചയാണ് രണ്ടു ക്ഷേത്രങ്ങളിലും മോഷണം നടന്നത്. കീഴൂർ കാർത്യാനി ദേവി ക്ഷേത്രത്തിലെ കമ്മറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന ഓടിന്റെ ദേവി വിഗ്രഹം കവർന്നത്. അമ്പലത്തിലെ മാനേജർ ചന്ദ്രൻ ക്ഷേത്ര കമ്മിറ്റി ഓഫീസ് തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. രണ്ട് അലമാറകൾ കുത്തിപ്പൊളിച്ച നിലയിലാണ്. പൂരം കഴിഞ്ഞതിനാൽ ദേവസ്വം അമ്പലത്തിലെ ഭണ്ഡാര വരവ് എണ്ണി തിട്ടപ്പെടുത്തി ഇന്നലെ കൊണ്ടുപോയിരുന്നു. സമിതി ഓഫീസിലെ പൈസ സെക്രട്ടറി വീട്ടിലേക്കും കൊണ്ടുപോയി ഇതിനാൽ കാര്യമായി പണം നഷ്ടപ്പെടാൻ സാധ്യതയില്ലെന്ന് അമ്പല കമ്മിറ്റി പ്രസിഡണ്ട് ബിനീഷ് നേടിയേടത്ത് അറിയിച്ചു. അതിനിടെ പെരുമ്പിലാവ് ആൽത്തറ ഇരട്ടക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീകോവിലിൻ്റെ വാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാവ് വിഗ്രഹത്തിൽ ചാർത്തുന്ന വെള്ളി തിരുമുഖം കവർന്നു. നാല് ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്നിട്ടുണ്ട്. ക്ഷേത്രം മേൽശാന്തി ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ നട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ക്ഷേത്ര ഭരണ സമിതികൾ നൽകിയ പരാതിയിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.






































