തിരുവനന്തപുരം: അനന്തു അജിയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ. അനന്തുവിന്‍റേത് ആത്മഹത്യയല്ലെന്നും ആര്‍എസ്എസ് നടത്തിയ കൊലപാതകമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മാധ്യമങ്ങളോട് പറഞ്ഞു. ഇത്ര ഗൗരവതരമായ വിഷയത്തിൽ പ്രതികരിക്കാൻ ആര്‍എസ്എസ് സംസ്ഥാന – ദേശീയ നേതൃത്വം തയ്യാറായിട്ടില്ലെന്നും സർക്കാർ കുറ്റക്കാരെ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരും, ശാഖകളിൽ ചെറുപ്രായത്തിൽ ക്രിമിനൽ വാസന ഉണ്ടാക്കുന്നു. ക്രിമിനലുകളെ വളർത്തുന്ന ഇടമാണ് ശാഖകൾ എന്നും വി കെ സനോജ് പറഞ്ഞു. അനന്തുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപക ജാഗ്രത സദസ്സുകൾ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
സംഭവത്തില്‍ ആരോപണം നേരിടുന്ന നിധീഷ് മുരളീധരന്‍റെ കട ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്ന് അടിച്ച് തകർത്തു. കാഞ്ഞിരപ്പള്ളി കപ്പാട് ഉള്ള ആശുപത്രി ഉപകരണം വിൽക്കുന്ന കടയാണ് തകർത്തത്. ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ദിവസങ്ങൾക്ക് മുന്‍പ് കോട്ടയം സ്വദേശിയായ അനന്തു അജി തിരുവനന്തപുരത്തെ ലോഡ്ജിലെത്തി ജീവനൊടുക്കിയത്. ആർഎസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇന്സ്റ്റഗ്രാമിൽ പോസ്റ്റിടായിരുന്നു ആത്മഹത്യ. പിന്നാലെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ആർഎസ്എസിനെയോ നേതാക്കളെയോ കേസിൽ പ്രതിചേർത്തിട്ടില്ല. ആർഎസ്എസ് ശാഖയിൽ ലൈംഗിക ചൂഷണം നേരിട്ടെന്ന് ആരോപിക്കുന്ന അനന്തുവിന്‍റെ വിഡിയോ പുറത്ത് വന്നിരുന്നു. മരണമൊഴിയെന്ന പേരിൽ ഇൻസ്റ്റഗ്രാമിലാണ് അനന്തുവിന്‍റെ വിഡിയോ പ്രത്യക്ഷപ്പെട്ടത്. വീടിന് അടുത്തുള്ള നീധീഷ് മുരളീധരനാണ് ലൈംഗീകമായി ചൂഷണം ചെയ്തതെന്നാണ് അനന്തുവിന്‍റെ വെളിപ്പെടുത്തൽ.
മരിക്കുന്നതിന് മുമ്പ് അനന്തു റെക്കോർഡ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്ത വീഡിയോയാണ് പുറത്ത് വന്നത്. അദ്യത്തെ ഇൻസ്റ്റഗ്രാം കുറിപ്പിലുണ്ടായിരുന്ന ആർഎസ്എസിനെതിരായ ആക്ഷേപങ്ങൾ വീണ്ടും ആവർത്തിക്കുന്നതായിരുന്നു വീഡിയോ. ആർഎസ്എസ് ശാഖകളിലും ക്യാമ്പുകളിലും ശാരീരിക, മാനസിക ലൈംഗിക ചൂഷണങ്ങൾ നടക്കുന്നുവെന്ന് അനന്തു വ്യക്തമായി പറഞ്ഞിട്ടുണ്ട്. മൂന്ന് വയസു മുതലാണ് നിധീഷ് മുരളീധരൻ അനന്തുവിനെ ലൈംഗികമായി ചൂഷണം ചെയ്തത്. ഇതുമൂലമാണ് ഒസിഡി രോഗിയായി മാറിയത് എന്നും അനന്തു പറയുന്നു. സെപ്റ്റംബർ പതിനാലിനാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് അനന്തു പറയുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തുവിനെ തമ്പാനൂരിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടത്.






































