വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് യുവതിയെ ബലാത്സംഗം ചെയ്തെന്ന എപ്സ്റ്റീൻ ഫയലിലെ പരാമർശം തള്ളി നീതിന്യായ വകുപ്പ്. സ്ഥിരീകരിക്കാൻ സാധിക്കാത്ത ആരോപണമെന്ന രീതിയിലാണ് ട്രംപിനെതിരായ ബലാത്സംഗ ആരോപണം എപ്സ്റ്റീനിൽ ഉൾപ്പെട്ടത്. ഈ ആരോപണം ശരിയല്ലെന്നാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയത്.
ട്രംപ് വർഷങ്ങൾക്ക് മുൻപ് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാമർശം. ചൊവ്വാഴ്ചയാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്ത് വിട്ടത്. ഇതിൽ ഫെഡറൽ അന്വേഷണ സംഘങ്ങൾക്ക് നൽകിയ മൊഴികളും ഉൾപ്പെട്ടിരുന്നു. ഇതിലാണ് ട്രംപിനെതിരായ ആരോപണം ഉൾപ്പെടുന്നത്. ട്രംപും എപ്സ്റ്റീനും ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. ഇതുസംബന്ധിച്ച് ഒരു ഡ്രൈവറും മൊഴി നൽകിയിട്ടുണ്ട്. യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ട്രംപും എപ്സ്റ്റീനും തമ്മിൽ ചർച്ച നടത്തുന്നത് താൻ കേട്ടുവെന്നാണ് മൊഴി. എന്നാൽ ഈ മൊഴികളിൽ എഫ്ബിഐ തുടർ പരിശോധന നടത്തിയോയെന്ന് വ്യക്തമല്ല.
30000ത്തോളം രേഖകളാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവിട്ടത്. 2020 ലെ തെരഞ്ഞെടുപ്പിന് മുമ്പാണ് ഈ രേഖകൾ എഫ്ബിഐക്ക് മുമ്പാകെ സമർപ്പിക്കപ്പെട്ടത്. ഇത് പൂർണമായും അസത്യമാണെന്നാണ് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കിയത്.
‘ഒതുക്കു’ന്തോറും ട്രംപിനെ മുറുക്കുന്ന ‘എപ്സ്റ്റീൻ’ എന്ന ഊരാക്കുരുക്ക്
ട്രംപ് തെറ്റ് ചെയ്തതായി സംശയമുണ്ടെന്നോ ഇതു സംബന്ധിച്ച് അന്വേഷണം നടന്നുവെന്നോ ഫെഡറൽ നിയമ നിർവ്വഹണ ഏജന്റുമാരോ പ്രോസിക്യൂട്ടർമാരോ ഫയലുകളിൽ ഒരിടത്തും പറയുന്നില്ലെന്ന് നീതിന്യായ വകുപ്പ് ഊന്നിപ്പറഞ്ഞു. അതേസമയം യുഎസ് ഡിപ്പാർട്ട്മെന്‍റ് പേര് വെളിപ്പെടുത്തിയെന്ന് ആരോപിച്ച് അതിജീവിത രംഗത്തെത്തി. 2009ലാണ് അതിജീവിത എപ്സ്റ്റീനിന്റെ അതിക്രമത്തിനിരയായത്. വൈകാതെ അവർ എഫ്ബിഐക്ക് പരാതിയും നൽകി. കോടതി എപ്സ്റ്റീൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.




































