ജപ്പാനില്‍ ഭൂകമ്പം, സുനാമി മുന്നറിയിപ്പ്‌

Advertisement

ഞായറാഴ്ച വൈകുന്നേരം ജപ്പാന്‍ തീരത്ത് ഉണ്ടായ ഭൂകമ്പം 6.7 തീവ്രത രേഖപ്പെടുത്തി. സമുദ്രത്തിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ഇവാട്ടെ പ്രിഫെക്ചര്‍ പ്രവിശ്യയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കയാണ്.
ഇവാട്ടെ പ്രിഫെക്ചറിലെ ഒഫുനാറ്റോ നഗരത്തിലെ തീരപ്രദേശങ്ങളിലെ 2,825 വീടുകളിലെ ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കി. കമൈഷി നഗരം, ഒട്‌സുച്ചി പട്ടണം, റികുസെന്റകട്ട നഗരം എന്നിവയുള്‍പ്പെടെ മറ്റ് മുനിസിപ്പാലിറ്റികള്‍ കടല്‍ഭിത്തികള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളിലെ ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കി.
ഒരു മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ പ്രവചിക്കപ്പെട്ടതായി ഏജന്‍സി അറിയിച്ചു. ഇതേ പ്രദേശങ്ങളില്‍ 10 അനുബന്ധ ചലനങ്ങള്‍ കൂടി ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അതില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂകമ്പവും ഉള്‍പ്പെടുന്നു.
തൊഹോകു ഷിങ്കന്‍സെന്‍ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം നിലച്ചു. ഷിന്‍-അമോറി സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍ ഗതാഗതം നിര്‍ത്തി. മിയാഗി പ്രിഫെക്ചറിലെ ഒനാഗാവ നഗരത്തില്‍ ഒരു ആണവ നിലയവും പ്രവര്‍ത്തിക്കുന്നുണ്ട്.
തീരത്ത് നിന്ന് മാറിത്താമസിക്കാനും പ്രദേശത്ത് ഉണ്ടായേക്കാവുന്ന തുടര്‍ചലനങ്ങള്‍ക്കും സുനാമി തിരമാലകള്‍ക്കും എതിരെ ജാഗ്രത പാലിക്കാനും പ്രധാനമന്ത്രി സനേ തകായിച്ചി മുന്നറിയിപ്പ് നല്‍കി. അടുത്ത കുറച്ച് ദിവസങ്ങളില്‍ സമാനമായതോ അതിലും ശക്തമായതോ ആയ ഭൂകമ്പങ്ങള്‍ ഉണ്ടാകുമെന്ന് കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് പുറപ്പെടുവച്ചിട്ടുണ്ട്

Advertisement