ഓലമടലില്‍ നിന്നും കാര്‍ബണ്‍ വേര്‍തിരിച്ചെടുത്ത് അമൃതയിലെ ഗവേഷക സംഘം

594
Advertisement

ഉപയോഗശൂന്യമായ ഓലമടലില്‍ നിന്നും കാര്യക്ഷമത കൂടിയ കാര്‍ബണ്‍ വേര്‍തിരിച്ചെടുത്ത് അമൃത വിശ്വവിദ്യാപീഠത്തിലെ ഗവേഷക സംഘം. അമൃതപുരി ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസിന്റെ ഗ്രീന്‍ എനര്‍ജി ലാബ് ഗവേഷകയായ ബി. ദേവു, സൂപ്പര്‍വൈസര്‍മാരായ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സി.ഒ. ശ്രീകല, മലേഷ്യ പഹാങ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ഡോ. രാജന്‍ ജോസ് എന്നിവരാണ് സംഘത്തിലുള്ളത്.
തെങ്ങോലയുടെ ഭാഗങ്ങളില്‍ നിന്നും കാര്‍ബണ്‍ വേര്‍തിരിച്ചെടുക്കുന്ന രീതി മുന്നേ ഉണ്ടെങ്കിലും അതിന്റെ മടല്‍ ഭാഗത്തുനിന്നും ഇത്രയും ഉയര്‍ന്ന പ്രതല വിസ്തീര്‍ണ്ണം ലഭിക്കുന്ന കാര്‍ബണ്‍ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുന്നത് ഇത് ആദ്യമായാണ്. നിരവധി അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ കണ്ടുപിടുത്തത്തിന് ഇതിനോടകം തന്നെ ഇന്ത്യ, യുനൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങളില്‍ പേറ്റന്റുകള്‍ക്ക് അപേക്ഷിച്ചിട്ടുണ്ട്.
നിലവിലുള്ള കാര്‍ബണുകളെ അപേക്ഷിച്ച് ഉയര്‍ന്ന പ്രകടന ശേഷി, കപ്പാസിറ്റന്‍സ് എന്നിവ ലഭിക്കുന്നു എന്നതാണ് ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന കാര്‍ബണുകളുടെ പ്രത്യേകത. മറ്റു കാര്‍ബണുകളെ അപേക്ഷിച്ച് ഏതാണ്ട് 80 ശതമാനത്തോളം അധികമാണ് ഇത്തരം കാര്‍ബണുകളുടെ പ്രതല വിസ്തീര്‍ണ്ണം. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ ജലശുദ്ധീകരണം പോലെയുള്ള പ്രക്രിയകളില്‍ അഡ്‌സോര്‍പ്ഷന്‍ ഏജന്റുകള്‍ ആയും ബാറ്ററികളിലും മറ്റ് ഒപ്‌റ്റോഇലക്ട്രോണിക് സംവിധാനങ്ങളിലും ഉപയോഗിക്കുന്നതിന് അനുയോജ്യമായ കാര്‍ബണുകള്‍ ആയിരിക്കും ഇവ. തേനീച്ചക്കൂടുകളുടെ രൂപഘടനയാണ് ഇത്തരം സജീവ കാര്‍ബണുകള്‍ക്കുള്ളത്. ജലശുദ്ധീകരണത്തിന് ഇത്തരം കാര്‍ബണുകള്‍ ഉപയോഗിക്കുന്നതിലൂടെ കാഡ്മിയം, ലെഡ് മുതലായ വിഷപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ 96 ശതമാനം വരെ ജലത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ സാധിക്കും.
സുസ്ഥിരവികസന സൂചികകള്‍ പാലിച്ചുകൊണ്ട് അമൃത വിശ്വവിദ്യാപീഠം നടത്തുന്ന നിരവധി ഗവേഷണങ്ങളില്‍ ഏറ്റവും പുതിയതാണിത്. പരമ്പരാഗത കൃഷി രീതിയും മെറ്റീരിയല്‍ സയന്‍സിന്റെ സങ്കീര്‍ണമായ രീതികളും സമന്വയിപ്പിച്ചു കൊണ്ടുള്ള ഈ രീതിയെ ‘വേസ്റ്റ് – ടു – വെല്‍ത്ത്’ സംരംഭമാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും സംസ്ഥാനത്തിന്റെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ ഇത്തരം രീതികളിലൂടെ സാധിക്കുമെന്നും ഗവേഷകസംഘം അറിയിച്ചു.
തെങ്ങിന്റെ സാധാരണ ഉപയോഗങ്ങള്‍ക്ക് ശേഷം ബാക്കി വരുന്ന ഭാഗങ്ങള്‍ അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുന്നതിനാല്‍ ഇത്തരത്തില്‍ കാര്‍ഷിക മാലിന്യമായി കണക്കാക്കുന്ന വസ്തുക്കള്‍ മറ്റൊരു രീതിയില്‍ പുനഃരുപയോഗിക്കപ്പെടുമ്പോള്‍ അത് കൃഷി ഉപജീവനമാക്കി ജീവിക്കുന്നവര്‍ക്ക് ഒരു അധിക വരുമാനം ലഭിക്കുന്നതിന് സഹായിക്കുമെന്നും സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസ് അസോസിയേറ്റ് പ്രൊഫസറും ഗവേഷക സംഘത്തിലെ അംഗവുമായ ഡോ. സി.ഒ. ശ്രീകല കൂട്ടിച്ചേര്‍ത്തു.

Advertisement