കോൾ റെക്കോർഡിംഗ് ആപ്പുകൾക്ക് മെയ് 11 മുതൽ നിരോധനം ഏർപ്പെടുത്താൻ ഗൂഗിൾ

ന്യൂയോർക്ക്: വോയ്സ് കോൾ റെക്കോർഡിംഗ് ആപ്ലിക്കേഷനുകൾ മെയ് 11 മുതൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിരോധിക്കും.

മൂന്നാം കക്ഷി വോയ്സ് കോൾ റെക്കോർഡിംഗ് ആപ്ലിക്കേഷനുകൾ വാഗ്ദാനം ചെയ്യുന്ന എല്ലാ ഡെവലപ്പർമാരെയും പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്യും എന്ന് ഗൂഗിൾ ഇതിനകം തന്നെ അറിയിച്ചുകഴിഞ്ഞു. ഒരു ബിൽറ്റ്-ഇൻ കോൾ റെക്കോർഡർ ഇല്ലാത്ത ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് മെയ് 11 മുതൽ ഇനി കോളുകൾ റെക്കോർഡ് ചെയ്യാൻ കഴിയില്ല. ഗൂഗിൾ പ്ലേ സ്റ്റോറിന്റെ നയത്തിലെ പുതിയ മാറ്റങ്ങൾ പ്രകാരം കോൾ റെക്കോഡിംഗ് ആപ്പുകളെ ഗൂഗിൾ ഇനി പ്രോത്സാഹിപ്പിക്കില്ലെന്നാണ് വിവരം. ഇത് വോയ്സ് കോളിംഗിനെ മാത്രമേ ബാധിക്കൂ.

അതേസമയം ഗൂഗിൾ, സാംസങ്ങ്, ഷവോമി പോലുള്ള ഒട്ടുമിക്ക കമ്പനികളും സ്മാർട്ട്ഫോണുകളിൽ ഇൻ-ബിൽറ്റ് കോൾ റെക്കോർഡറുമായാണ് എത്തുന്നത്. മുൻകൂട്ടി സ്മാർട്ട്‌ഫോണിൽ ലഭ്യമാകുന്ന ഡിഫോൾട്ട് കോളിംഗ് ആപ്പ് വഴിയാണ് സ്മാർട്ട്ഫോൺ കോളുകൾ റെക്കോർഡ് ചെയ്യുന്നതെങ്കിൽ, അത് അതിന്റെ നയത്തിന്റെ ലംഘനമല്ലെന്ന് ഗൂഗിൾ പറയുന്നുണ്ട്. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലെ കോൾ റെക്കോർഡിംഗ് ഒഴിവാക്കാൻ ഗൂഗിൾ കുറച്ച്‌ കാലമായി ശ്രമിക്കുന്നു എന്നതും ശ്രദ്ധേയമാണ്. കോൾ റെക്കോർഡിംഗ് ആപ്ലിക്കേഷനുകളുടെ നിരവധി ആരാധകർക്ക് ഇത് ഒരു തിരിച്ചടിയാണ്. എന്നാൽ പ്ലേസ്റ്റോറിൽ നിന്നും പുറത്താകുന്നത് ഈ ആപ്പുകളെ ബാധിക്കുമോ എന്നത് വ്യക്തമല്ല. ഇവയുടെ പ്രവർത്തനം ബ്ലോക്ക് ചെയ്യപ്പെടുമോ എന്നതിൽ ഇനിയും വ്യക്തത വരാനുണ്ട്.

Advertisement