‘മൂന്നിൽ ഒരു കുട്ടി ഓൺലൈൻ ലൈംഗികതയ്ക്ക് ഇരയാകുന്നു’

അബുദാബി∙ ലോകത്ത് മൂന്നിൽ ഒരു കുട്ടി ഓൺലൈൻ ലൈംഗികതയ്ക്ക് ഇരയാകുന്നതായി റിപ്പോർട്ട്. ഇതിൽനിന്നും കുട്ടികളെ മോചിതരാക്കാൻ രക്ഷിതാക്കൾ ജാഗരൂകരാകണമെന്നും നിർദ്ദേശം

എമിറേറ്റ്‌സ് സേഫർ ഇന്റർനെറ്റ് സൊസൈറ്റി അബുദാബിയിൽ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തിൽ ശിശു സംരക്ഷണ ഉദ്യോഗസ്ഥരാണ് ആശങ്ക പങ്കുവച്ചത്. കുട്ടികൾക്കെതിരായ മിക്ക കുറ്റകൃത്യങ്ങളിലും ഓൺലൈൻ സ്വാധീനമുണ്ടെന്ന് സമ്മേളനം അടിവരയിടുന്നു. ഇതിൽ ലൈംഗിക ചൂഷണത്തിനു പുറമേ ആൾമാറാട്ടം, തട്ടിപ്പ് എന്നിവയുമുണ്ട്. ‘ചിൽഡ്രൻസ് വെൽബിയിങ് ഇൻ എ ഡിജിറ്റൽ വേൾഡ്’ എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം.

കുട്ടികളുമായി ചങ്ങാത്തം കൂടി അശ്ലീല ദൃശ്യങ്ങൾ പകർത്തി അതു കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പലരും പീഡിപ്പിക്കുന്നത്. വിസമ്മതിക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതോടെ കുട്ടികൾ വഴങ്ങേണ്ടിവരുന്നുവെന്നും പ്രസംഗകർ ചൂണ്ടിക്കാട്ടി.

പഠനത്തിനു കളിക്കാനും സംവാദത്തിനുമെല്ലാം സാങ്കേതികവിദ്യകൾ ഉപയോഗിച്ചുവരുന്ന ഇന്നത്തെ കുട്ടികൾ ഡിജിറ്റൽ സ്വദേശികളാണെന്ന് യുഎഇ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. അദൃശ്യ ലോകത്തെ അശാസ്ത്രീയ ഇടപെടൽ കുട്ടികളെ അപകടത്തിലാക്കും. വഞ്ചിക്കപ്പെടാനുള്ള സാധ്യതകൾ അവരെ പറഞ്ഞു മനസ്സിലാക്കണം. സമ്മേളനത്തിൽ മലയാളി സൈബർ വിദഗ്ധനും അബുദാബി ഇസ്‌ലാമിക് ബാങ്ക് ഗ്രൂപ്പ് ചീഫ് സെക്യൂരിറ്റി ഇൻഫർമേഷൻ ഓഫിസറുമായ ഇല്യാസ് കൂളിയങ്കാൽ പറഞ്ഞു.

അശ്ലീല ദൃശ്യം, ചിത്രം, ശബ്ദസന്ദേശം, വിഡിയോ, ഗെയിം എന്നിവ പ്രചരിപ്പിക്കുന്നതു യുഎഇയിൽ നിരോധിച്ചിട്ടുണ്ട്. നിയമലംഘകർക്ക് യുഎഇ ബാലാവകാശ സംരക്ഷണ നിയമം (വദീമ ലോ) അനുസരിച്ച് ഒരു വർഷം തടവോ ഒരു ലക്ഷം മുതൽ നാല് ലക്ഷം ദിർഹം വരെ പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കും.

പരാതിപ്പെടാം

∙ദുബായ് പൊലീസ്
അൽഅമീൻ സർവീസ് 800 4888

എസ്എംഎസ് 4444

∙അബുദാബി പൊലീസ്

ടോൾ ഫ്രീ 800 2626

എസ്എംഎസ് 2828

∙ഷാർജ പൊലീസ്

ടോൾ ഫ്രീ 800 151

എസ്എംഎസ് 7999

∙ആപ്

ഹെമായതി ആപ്

Advertisement