ആരാധികയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു; ഐപിഎൽ മുൻ താരം അറസ്റ്റിൽ

കാഠ്മണ്ഡു∙ പീഡനക്കേസിൽ പ്രതിയായ നേപ്പാൾ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസിന്റെ മുൻ താരവുമായിരുന്ന സന്ദീപ് ലാമിച്ചനെയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് താരത്തെ നേപ്പാൾ പൊലീസ് പിടികൂടിയത്. വിദേശത്തായിരുന്ന താരം കാഠ്മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴായിരുന്നു പൊലീസ് നടപടി.

കേസെടുത്തതിനു പിന്നാലെ താരത്തെ കണ്ടെത്താൻ സാധിച്ചില്ലെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ രാജ്യത്തേക്കു തിരികെയെത്തുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സന്ദീപ് പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യക്തമാക്കി. ‘തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി നിയമപരമായി പോരാടുമെന്നാണു’ താരത്തിന്റെ പ്രതികരണം. സന്ദീപിനെ അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

കാഠ്മണ്ഡു, ഭക്തപൂർ എന്നിവിടങ്ങളിലെത്തിച്ച് ക്രിക്കറ്റ് താരം പീഡിപ്പിച്ചതായാണു 17 വയസ്സുകാരിയുടെ പരാതി. കാഠ്മണ്ഡുവിലെ സിനാമംഗലിലുള്ള ഹോട്ടലിലെത്തിച്ച് ഓഗസ്റ്റ് 21ന് താരം പീഡിപ്പിച്ചതായും പെൺകുട്ടി പൊലീസിനോടു വെളിപ്പെടുത്തി. വിദേശത്തായിരുന്ന താരത്തെ കണ്ടെത്തുന്നതിനായി ഇന്റർപോളടക്കം അന്വേഷണത്തിലായിരുന്നു. താരത്തിന്റെ കടുത്ത ആരാധികയായിരുന്നു പീഡനത്തിനിരയായ പെൺകുട്ടി.

Advertisement