താരങ്ങൾ കുളിക്കാൻ കൂടുതൽ സമയമോ വെള്ളമോ ഉപയോഗിക്കരുത്; നിർദേശവുമായി ബി സി സി ഐ

ഹരാരെ: മൂന്ന് ഏകദിന മത്സരങ്ങളുള്ള പരമ്പരയ്ക്കായി സിംബാബ്‌വെയിലെ ഹരാരെയിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾക്ക് നിർദേശങ്ങളുമായി ബി സി സി ഐ.

ഓഗസ്ത് 18നാണ് ഇന്ത്യൻ ടീമിന്റെ ആദ്യ ഏകദിന മത്സരം. മത്സരത്തിനായുള്ള പരിശീലനത്തിൽ ഏർപെട്ടിരിക്കയാണു ക്യാപ്റ്റൻ കെ എൽ രാഹുൽ ഉൾപെടെയുള്ള താരങ്ങൾ.

അതിനിടെയാണ് ക്രിക്കറ്റ് താരങ്ങളോട് ജല ദൗർലഭ്യം നേരിടുന്ന നഗരത്തിൽ വെള്ളം സൂക്ഷിച്ച്‌ ഉപയോഗിക്കണമെന്ന നിർദേശവുമായി ബിസിസിഐ രംഗത്തെത്തിയത്. താരങ്ങൾ കുളിക്കാനൊന്നും ഒരുപാട് നേരം ചെലവിടരുതെന്നും ബിസിസിഐ നിർദേശിച്ചതായി ഒരു സ്‌പോർട്‌സ് മാധ്യമമാണ് റിപ്പോർട്ട്ചെയ്തത്. ടീം അംഗങ്ങൾക്കായുള്ള സ്വിമിങ് പൂൾ സെഷനും വെട്ടിക്കുറച്ചു.

ഹരാരെ നഗരത്തിൽ ജലദൗർലഭ്യം ഗുരുതര പ്രശ്‌നമാണെന്നാണ് ബിസിസിഐയുടെ നിലപാട്. എങ്ങനെയും വെള്ളം പാഴാകുന്നത് ഒഴിവാക്കാനാണ് ബിസിസിഐയുടെ തീരുമാനം. ഹരാരെയിൽ വെള്ളം കുറവാണെന്ന കാര്യം താരങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് ബിസിസിഐയുടെ ഒരു പ്രതിനിധി സ്‌പോർട്‌സ് മാധ്യമത്തോടു പറഞ്ഞു. ഹരാരെയുടെ ചില ഭാഗങ്ങളിൽ കഴിഞ്ഞ മൂന്ന് ആഴ്ചയായി വെള്ളമില്ലെന്ന് സിംബാബ്‌വെയിലെ രാഷ്ട്രീയ നേതാവ് ലിൻഡ സുങ്കിരിറായ് മസരിര സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.

ജലം ജീവിതമാണ്. അതു ലഭ്യമല്ലെങ്കിൽ ജീവനും ശുചിത്വത്തിനും ഭീഷണിയാകും. ഹരാരെ നഗരത്തിന്റെ പടിഞ്ഞാറു ഭാഗങ്ങളിൽ വെള്ളം തീരെ കിട്ടാനില്ല. മറ്റിടങ്ങളിലും ജലദൗർലഭ്യമാണ്. അധികൃതർ എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കണം. ശുദ്ധവും സുരക്ഷിതവുമായ ജലം ലഭ്യമാക്കണമെന്നത് സിംബാബ്‌വെയിൽ ഭരണഘടന ഉറപ്പു നൽകുന്ന കാര്യമാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു.

Advertisement