പരിശീലനത്തിന്റെ മറവിൽ പെൺകുട്ടികളുടെ ശരീരഭാഗങ്ങളിൽ സ്പർശിക്കും; 55കാരനായ കായിക അദ്ധ്യാപകൻ അറസ്റ്റിൽ

Advertisement

ചെന്നൈ: പരിശീലനത്തിന്റെ മറവിൽ പെൺകുട്ടികളുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ച 55കാരനായ കായിക അദ്ധ്യാപകൻ അറസ്റ്റിൽ.

കോയമ്പത്തൂർ സുഗുണപുരം ഈസ്റ്റ് സർക്കാർ സ്കൂളിലെ അദ്ധ്യാപകനായ വാൽപാറ സ്വദേശി പ്രഭാകരനാണ് പിടിയിലായത്. അദ്ധ്യാപകൻ അപമര്യാദയായി പെരുമാറുന്നുവെന്ന് കുട്ടികൾ വീട്ടിലറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ സ്കൂൾ ഉപരോധിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്.

ഒരാഴ്ച മുമ്പാണ് പ്രഭാകരൻ സ്കൂളിൽ അദ്ധ്യാപകനായി ചുമതലയേറ്റത്. തൊട്ടടുത്ത ദിവസം മുതൽ പരിശീലനത്തിന്റെ മറവിൽ ഇയാൾ പെൺകുട്ടികളുടെ ശരീര ഭാഗങ്ങളിൽ സ്പർശിക്കാൻ തുടങ്ങി. അദ്ധ്യാപകന്റെ പെരുമാറ്റത്തിൽ ദുരുദ്ദേശമുണ്ടെന്ന് മനസിലായ കുട്ടികൾ പ്രധാനാദ്ധ്യാപികയെ അറിയിച്ചെങ്കിലും നടപടിയെടുക്കുന്നതിന് പകരം ആശ്വസിപ്പിച്ച്‌ അയക്കുകയാണ് അവർ ചെയ്തത്. തുടർന്നാണ് കുട്ടികളുടെ മാതാപിതാക്കൾ സ്കൂൾ ഉപരോധിച്ചത്.

കോയമ്പത്തൂർ ഡെപ്യൂട്ടി കമ്മീഷണർ സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും ഉപരോധം അവസാനിപ്പിച്ച്‌ പിരിഞ്ഞുപോകാൻ രക്ഷിതാക്കൾ തയാറായില്ല. കായിക അദ്ധ്യാപകനെതിരെയും പ്രധാന അദ്ധ്യാപികയ്ക്കെതിരെയും നടപടിയെടുക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്. തുടർന്ന് ആർഡിഒ സ്ഥലത്തെത്തി. പ്രശ്നം കളക്ടറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്നും ഉറപ്പുനൽകി. പിന്നാലെ പ്രഭാകരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഇയാളെ വിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്നു സസ്‌പെൻ‌ഡ് ചെയ്‌തു. ഇതോടെയാണ് മാതാപിതാക്കൾ ഉപരോധം അവസാനിപ്പിച്ചത്.

Advertisement