പെട്രോളിനും ഡീസലിനും വിമാന ഇന്ധനത്തിനുമുള്ള കയറ്റുമതി തീരുവ ഉയർത്തി കേന്ദ്രം

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും വിമാന ഇന്ധനത്തിനുമുള്ള കയറ്റുമതി തീരുവ ഉയർത്തി കേന്ദ്രസർക്കാർ. പെട്രോളിന്റെ കയറ്റുമതി തീരുവ ആറ് രൂപയും ഡീസലിന്റേത് 13 രൂപയുമാണ് വർധിപ്പിച്ചത്.

വിമാനഇന്ധനത്തിന്റേത് ആറ് രൂപയും വർധിപ്പിച്ചിട്ടുണ്ട്. ധനകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കിയത്.

ആഭ്യന്തര വിപണിയിൽ പെട്രോളിന്റേയും ഡീസലിന്റേയും ലഭ്യത ഉറപ്പാക്കാനാണ് തീരുമാനമെന്ന് ധനകാര്യമന്ത്രാലയം വിശദീകരിച്ചു. ഇത് ആഭ്യന്തര വിപണിയിലെ എണ്ണവിലയെ ഒരുതരത്തിലും ബാധിക്കില്ലെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ക്രൂഡോയിലിന് ടണ്ണിന് 23,230 രൂപ അധിക നികുതി ചുമത്താനും കേന്ദ്രസർക്കാർ തീരുമാനിച്ചു. ഒരു വർഷം ഇരുപത് ലക്ഷം ബാരലിൽ താഴെ ഉൽപാദനം നടത്തുന്ന കമ്പനികൾക്ക് അധിക തീരുവ ബാധകമല്ല.

Advertisement